Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ടച്ചങ്കന്‍ അറിയുന്നുണ്ടോ...... ? കാക്കിയ്ക്ക് കാന്‍സര്‍ ബാധിക്കുന്നത്....

പൊലീസില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍.

കോഴിക്കോട്: കേരള പോലീസ് നടത്തുന്ന അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണു കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാന വാര്‍ത്ത. അരിപ്പൊടി മയക്കു മരുന്നാക്കുന്ന അത്ഭുത വിദ്യയുടെ വാര്‍ത്തയും ഇന്ന് പുറത്തുവന്നു. ക്രമസമാധാന പാലകര്‍ സമൂഹത്തിന്‍റെ ക്രമവും ജനങ്ങളുടെ സമാധാനവും കെടുത്തുന്ന സാഹചര്യമാണ്‌ സംസ്ഥാനത്തുള്ളത്.

കരുണ്‍ നായരുടെ ട്രിപ്പിള്‍ സെഞ്ചുറിയും ഐഎസ്എല്‍ ഫൈനലും എല്ലാം അറിയുകയും ആശംസയര്‍പ്പിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി സ്വന്തം വകുപ്പില്‍പെട്ട പോലീസുകാര്‍ നടത്തുന്ന അതിക്രമങ്ങള്‍ കാണുന്നില്ലേ എന്നാണു സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

കേരള പോലീസില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നു എന്നാതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പൊലീസുകാരുടെ മനോവീര്യം കെടുത്തരുത് എന്നാവശ്യപ്പെടുന്ന മുഖ്യമന്ത്രി പൊലീസുകാര്‍ പരിധി ലംഘിക്കുന്നതും സേന ക്രിമിനല്‍വത്കരിക്കപ്പെടുന്നതും കാണുകതന്നെ വേണം.

പോലീസിലെ ക്രിമിനലുകള്‍

പോലീസില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ധിക്കുന്നു എന്നു കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല നിയമസഭയില്‍ സമ്മതിച്ച കാര്യമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്ന് അക്കാര്യം ആയുധമാക്കിയ ഇടതു പക്ഷമാണ് ഇന്ന് കേരളം ഭരിക്കുന്നത്.

പുതിയ കണക്കുകള്‍

പോലീസില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ധിക്കുന്നു എന്നു തന്നെയാണ് പുതിയ കണക്കുകള്‍. 120 പോലീസുകാരാണ് ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ 716 പേര്‍ക്കെതിരേ നിലനില്‍ക്കുന്നത് കൊലപാതകം അടക്കമുള്ള ഗുരുതരമായ കേസുകളാണ്.

പോലീസായി തുടരുന്ന ക്രിമിനലുകള്‍

ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന പോലീസുകാര്‍ ഇപ്പോഴും അധികാര സ്ഥാനങ്ങളില്‍ തുടരുന്നു. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന പോലീസുകാരെ സ്ഥാനത്തുനിന്നു മാറ്റണം എന്നു ടിപി സെന്‍കുമാര്‍ ഇന്‍റലിജന്‍സ് മേധാവിയായിരുന്ന കാലത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ പോലീസ് സേനയുടെ തലപ്പത്തെത്തിയിട്ടും ഈ നിര്‍ദേശം നടപ്പായില്ല.

ഉന്നതര്‍ ശിക്ഷിക്കപ്പെടുന്നില്ല

കേസുകളില്‍ പ്രതിയാകുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ മാത്രമാണു ശിക്ഷിക്കപ്പെടുന്നത്. സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ മാത്രമാണു നടപടികളുണ്ടാകുന്നത്. പലപ്പോഴും നടപടി സസ്‌പെന്‍ഷനിലൊതുങ്ങുകയും ചെയ്യുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1300ഓളം സിവില്‍ പോലീസ് ഓഫിസര്‍മാരാണു സസ്‌പെന്‍റ് ചെയ്യപ്പെട്ടത്. എന്നാല്‍ ഈ കാലയളവില്‍ 12ഓളം ഉന്നത ഉദ്യോഗസസ്ഥര്‍ മാത്രമേ നടപടി നേരിട്ടുള്ളൂ.

മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

പോലീസ് ക്രൂരതയുടെ കാര്യത്തില്‍ കേരളം മാത്രമല്ല ഇന്ത്യതന്നെ കുപ്രസിദ്ദമാണ് എന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ പഠന റിപ്പോര്‍ട്ട്. 2010 മുതല്‍ 2016വരെ ഇന്ത്യയില്‍ 600 കസ്റ്റഡി മരണങ്ങളുണ്ടായി. അമേരിക്ക ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് കണക്കുകളുള്ളത്. ഇത്രയധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരു പോലീസുകാരന്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

തേച്ചു മാച്ചു കളയുന്ന കേസുകള്‍

ജയില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടയില്‍ സംഭവിച്ച അപകടം. കസ്റ്റഡി മരണങ്ങള്‍ തേച്ചു മാച്ചുകളയാന്‍ പോലീസ് സ്ഥിരമായി ഉപയോഗിക്കുന്ന പോംവഴി ഇതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസുഖം, ആത്മഹത്യ, അപകടം എന്നീ പേരുകളില്‍ പല കസ്റ്റഡി മരണങ്ങളും എഴുതിത്തള്ളപ്പെടുന്നു.

പ്രതികളില്ലാത്ത ലോക്കപ്പ് മര്‍ദനങ്ങള്‍

ഏതു കേസും 24 മണിക്കൂറിനകം കണ്ടെത്താന്‍ മിടുക്കരാണു കേരള പോലീസ്. എന്നാല്‍ ലോക്കപ്പ് മര്‍ദനക്കേസുകളില്‍ മാത്രം പ്രതികളെ കിട്ടാതെ പോലീസ് വട്ടം കറങ്ങും. ഒടുവില്‍ ദിവസങ്ങളും മാസങ്ങളുമെടുത്താണ് എഫ്‌ഐആര്‍ പോലും സമര്‍പ്പിക്കുക

പഴുതടച്ച അന്വേഷണം...?

പോലീസ് സ്ഥിരമായി ഉപയോഗിക്കുന്ന പ്രയോഗമാണിത്. എന്നാല്‍ ലോക്കപ്പ് മര്‍ദനമോ മരണമോ സംഭവിച്ച കേസുകളില്‍ കുറ്റപത്രത്തില്‍ പഴുതുകളുടെ പ്രളയമായിരിക്കും. കേസ് നടക്കുന്ന കാലാവധിയില്‍ പ്രതിയായ പോലീസുകാരനെ സസ്‌പെന്‍ഷനില്‍ നിര്‍ത്തും. എളുപ്പം ഊരിപ്പോരാവുന്ന തരത്തിലുള്ള കുറ്റപത്രം. കേസില്‍ നിന്ന് രക്ഷപ്പെട്ടു വരുമ്പോള്‍ സസ്‌പെന്‍ഷന്‍ കാലാവധിയിലെ മുഴുവന്‍ ശമ്പളവും ഒരുമിച്ച്.

വട്ടിപ്പലിശക്കാര്‍ മുതല്‍ ഗുണ്ടകള്‍വരെ

പോലീസ് സേനയില്‍ വട്ടിപ്പലിശക്കാര്‍ മുതല്‍ ഗുണ്ടകള്‍വരെയുണ്ട് എന്നതു പരസ്യമായ രഹസ്യമാണ്. സാധാരണക്കാരായ ജനങ്ങള്‍ക്കെതിരേ അതിക്രമങ്ങള്‍ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെപ്പറ്റിയുള്ള നിരവധി വാര്‍ത്തകള്‍ തെളിവുസഹിതം പുറത്തുവരുന്നുണ്ടെങ്കിലും നടപടികള്‍ മാത്രം ഉണ്ടാകുന്നില്ല.

പിണറായിയുടെ കാലത്തോ...

ഇതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. അടിയന്തരാവസ്ഥക്കാലത്തടക്കം പോലീസിന്റെ ക്രിമിനല്‍ സ്വഭാവത്തിന്‍റെ ചൂട് ഏറ്റവുമധികം അറിഞ്ഞിട്ടുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. അദേഹം അധികാരത്തിലിരിക്കേ പൊലീസിന്റെ ഗുണ്ടായിസത്തിനെതിരേ നടപടി ഉണ്ടാകുന്നില്ലെങ്കില്‍ പിന്നെ എപ്പോള്‍ ഉണ്ടാകാനാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്ന പ്രധാന ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+