സമര പോരാട്ടങ്ങളുടെ ഓർമയുണർത്തുന്ന പയ്യന്നൂരെ ഗാന്ധി സ്മൃതി മ്യൂസിയം. രണ്ടാംഘട്ട നവീകരണം മറന്ന് സർക്കാർ
രാജ്യമെങ്ങും ഉപ്പ് സത്യാഗ്രഹത്തിന്റെ അലയൊലികൾ മുഴങ്ങിയപ്പോൾ കേരളത്തിൽ ഈ മുന്നേറ്റത്തിന് നാന്ദി കുറിച്ചത് പയ്യന്നൂരിലായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റേയും കർഷക പ്രക്ഷോഭങ്ങളുടെയും വീറുറ്റ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണാണിത്. പയ്യന്നൂരിലെ പഴയ പൊലീസ് സ്റ്റേഷന്റെ ചുമരുകളിലെ മായാത്ത രക്തക്കറ മാത്രം മതി വൈദേശികാദിപത്യത്തിനെതിരെ ഒരുനാട് നയിച്ച പോരാട്ട വീര്യം വിളിച്ചോതാൻ. കൊടിയ മർദ്ദനങ്ങൾ അരങ്ങേറിയ ആ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം ഇന്ന് ഗാന്ധി സ്മൃതികൾ വിളിച്ചോതുന്ന മ്യൂസിയമാണ്. ഇരുളറകൾ അഹിംസാ മന്ത്രങ്ങളാൽ പ്രകാശിതമായിട്ടുണ്ട്.
ബ്രീട്ടിഷ് കൂലി പട്ടാളത്തിന്റെ മുന്നറിയിപ്പുകളും ഭീഷണിയും വകവയ്ക്കാതെ പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പാറിപ്പറന്ന ബ്രിട്ടീഷ് പതാക താഴ്ത്തിക്കെട്ടി ദേശീയ പതാക ഉയർത്തിയ സ്വാതന്ത്ര്യസമര സേനാനികളുടെ പോരാട്ടങ്ങളെ കൂടി ഓർമ്മപ്പെടുത്തുന്നുണ്ട് ഈ മ്യൂസിയം. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കണ്ണൂരിലെ ആദ്യത്തേയും സംസ്ഥാനത്തെ രണ്ടാമത്തെയും സർക്കാർ മ്യൂസിയമാണിത്. സ്വാതന്ത്ര്യസമരത്തിൽ പയ്യന്നൂരിന്റെ പങ്ക് പുതുതലമുറയ്ക്ക് പകരുകയെന്ന ലക്ഷ്യത്തോടെ വിപുലമായി പദ്ധതി സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയ്ക്കാണ് പയ്യന്നൂർ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം സ്മൃതി മ്യൂസിയമാക്കി മാറ്റിയത്.

ഗാന്ധിജി പയ്യന്നൂരിൽ നടത്തിയ സന്ദർശനം, പയ്യന്നൂരിലെ സ്വാതന്ത്ര്യ സമര ഓർമ്മകൾ, ഉപ്പ് സത്യാഗ്രഹം, ക്വിറ്റ് ഇന്ത്യ സമരം, പട്ടിണി ജാഥ, അയിത്തോച്ചാടന പ്രവർത്തനങ്ങൾ എന്നിങ്ങനെ സുപ്രധാനമായ ചരിത്ര സംഭവങ്ങളെല്ലാം ചിത്രങ്ങൾ സഹിതം മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എൽ ഇ ഡി പ്രൊജക്ടർ ഉൾപ്പെടെയുള്ള സ്റ്റുഡിയോ സംവിധാനങ്ങൾ മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. ഗാന്ധിജി ഉപയോഗിച്ച വസ്തുക്കളുടെ മാതൃകകൾ, അദ്ദേഹത്തിന്റെ അപൂർവ ഫോട്ടോകൾ, രേഖാചിത്രങ്ങൾ, ഗാന്ധിജിയെക്കുറിച്ചുള്ള പ്രമുഖരുടെ വാക്കുകൾ തുടങ്ങിയവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. മലബാറിലെ കർഷക പോരാട്ടങ്ങളായ കരിവെള്ളൂർ, മുനയൻകുന്ന്, കോറോം, സമരങ്ങളുടെ സമ്പൂർണ്ണ വിവരണങ്ങൾ, പുരാവസ്തുക്കൾ എന്നിവയും മ്യൂസിയത്തിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
രണ്ടാംഘട്ടം ഇപ്പോഴും കടലാസിൽ
ഉളിയത്തുകടവ്, പയ്യന്നൂർ ഖാദി കേന്ദ്രം, ഗാന്ധിജി സന്ദർശിച്ച ശ്രീനാരായണ വിദ്യാലയം, അന്നൂർ വെള്ളാരങ്കര ക്ഷേത്രം, വൊളന്റിയർ മാർച്ച് ആരംഭിച്ച അന്നൂർ കസ്തൂർബാ മന്ദിരം, കണ്ടോത്ത് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് രണ്ടാം ഘട്ടം ആരംഭിക്കുമെന്നതായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ മ്യൂസിയം തുറന്ന് കൊടുത്ത് രണ്ട് വർഷം കഴിഞ്ഞിട്ടും ഇതുവരേയും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. അതേസമയം മ്യൂസിയത്തിൽ ഉടൻ തന്നെ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നാണ് അധികൃതർ പറയുന്നത്. വൈകാതെ പ്രവേശനം ടിക്കറ്റ് വഴിയാക്കുമെന്നും അധികൃതർ പറയുന്നു.












Click it and Unblock the Notifications