'നരേന്ദ്രമോദിക്ക് വ്യക്തി വൈരാഗ്യം തീർക്കാനുള്ള ഇടമല്ല സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷവേദി'; കെ സുധാകരൻ
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പിൻസീറ്റിൽ ഇരുത്തിയതിൽ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നരേന്ദ്രമോദിക്ക് വ്യക്തി വൈരാഗ്യം തീർക്കാനുള്ള ഇടമല്ല സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷവേദിയെന്നും ഇന്ത്യയുടെ പ്രതിപക്ഷ നേതാവിന് അർഹിക്കുന്ന പ്രാധാന്യം നൽകാതെ വരുമ്പോൾ പരാജയപ്പെടുന്നത് ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഈ അനീതികൾക്കൊക്കെയും മോദിയെക്കൊണ്ട് മറുപടി പറയിക്കുന്ന കാലം ഈ മണ്ണിൽ അധികം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
ജനാധിപത്യത്തിൽ ഭരണകൂടത്തോളം തന്നെ പ്രാധാന്യമർഹിക്കുന്ന വിഭാഗമാണ് പ്രതിപക്ഷവും. ഭരണാധികാരികൾ കണ്ടില്ല എന്ന് നടിക്കുന്ന ജനങ്ങളുടെ ശബ്ദം സഭകളിൽ ഉയർത്തുന്നത് പ്രതിപക്ഷമാണ്. ഇതു രണ്ടും ചേർന്നതാണ് ഇന്ത്യൻ ജനാധിപത്യം. എന്നാൽ വിവരവും വിദ്യാഭ്യാസവും വിവേകവും ഇല്ലാത്ത നരേന്ദ്രമോദിയെ പോലൊരാൾ ഭരിച്ചാൽ എന്തായിരിക്കും ജനാധിപത്യത്തിന്റെ ഭാവി എന്ന് തെളിയിക്കുന്ന സംഭവമാണ് സ്വാതന്ത്ര്യദിന ആഘോഷവേളയിൽ രാജ്യം കണ്ടത്.

ഭരണപക്ഷത്തോടൊപ്പം തന്നെ പ്രാധാന്യം നൽകി മുൻ നിരയിൽ ഇരിപ്പിടം കിട്ടേണ്ട ആളാണ് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധി. നരേന്ദ്രമോദിക്ക് വ്യക്തി വൈരാഗ്യം തീർക്കാനുള്ള ഇടമല്ല സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷവേദി. ഇന്ത്യയുടെ പ്രതിപക്ഷ നേതാവിന് അർഹിക്കുന്ന പ്രാധാന്യം നൽകാതെ വരുമ്പോൾ പരാജയപ്പെടുന്നത് ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളാണ്, ഇന്ത്യയിലെ ജനങ്ങളാണ്.
78 -ാമത് സ്വാതന്ത്ര്യദിനാഘോഷവേളയിൽ ലോക്സഭയുടെ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിയെ മോദി സർക്കാർ അപമാനിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഈ അനീതികൾക്കൊക്കെയും മോദിയെക്കൊണ്ട് മറുപടി പറയിക്കുന്ന കാലം ഈ മണ്ണിൽ അധികം വൈകാതെ ഉണ്ടാകും', സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിപക്ഷനേതാവ് ആദ്യനിരയില്‍ ഇരിക്കണമെന്നാണ് പ്രോട്ടോക്കോള്‍. എന്നാൽ ഹോക്കി താരങ്ങൾക്കൊപ്പം നാലാം നിരയിലാണ് രാഹുലിന് സീറ്റ് നൽകിയത്. മുൻനിരയിൽ കേന്ദ്ര മന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, ശിവരാജ് സിങ് ചൗഹാന്‍, അമിത് ഷാ, എസ് ജയശങ്കര്‍ എന്നിവരായിരുന്നു ഇരുന്നിരുന്നത്. ഇവർക്കൊപ്പമാണ് രാഹുലിനേയും ഇരുത്തേണ്ടിയിരുന്നത്. അതേസമയം ഹോക്കി താരങ്ങൾക്കൊപ്പം സീറ്റ് നൽകുന്നതിനാണ് ഇത്തരത്തിൽസീറ്റ് ക്രമീകരണം നടത്തിയതെന്നാണ ്അധികൃതരുടെ വിശദീകരണം. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത് പത്ത് വര്‍ഷത്തിനുശേഷമാണ്.നേരത്തേ സോണിയ ഗാന്ധിക്ക് മുൻനിരയിലാണ് സീറ്റ് നൽകിയിരുന്നത്.












Click it and Unblock the Notifications