'ഇത് നിങ്ങളുടെ തറവാട്ട് സ്വത്തല്ല, ഷാരൂഖ് സ്വാതന്ത്ര്യ സമര സേനാനിയുടെ മകൻ', പ്രതികരിച്ച് ഐഷ സുൽത്താന
കൊച്ചി: ബോളിവുഡ് താരം ഷാരൂഖ് ഖാന് എതിരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ രൂക്ഷമായ സൈബര്‍ ആക്രമണം ആണ് നടത്തുന്നത്. അന്തരിച്ച പ്രശസ്ത ഗായിക ലത മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തില്‍ ഷാരൂഖ് ഖാന്‍ തുപ്പി എന്നാണ് പ്രചാരണം.
ഷാരൂഖ് ഖാനും മാനേജര്‍ പൂജയും ലതാ മങ്കേഷ്‌ക്കറിന്റെ അന്തിമ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെയാണ് നടനെതിരെയുളള വിദ്വേഷ പ്രചാരണം ആരംഭിച്ചത്. മറുവശത്ത് വലിയ പിന്തുണയും ഷാരൂഖിന് ലഭിക്കുന്നുണ്ട്. ഷാരൂഖ് അയാള്‍ക്ക് വേണ്ടതൊക്കെ ചെയ്യുമെന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്നും സംവിധായിക ഐഷ സുല്‍ത്താന പ്രതികരിച്ചു.
ഐഷ സുൽത്താനയുടെ പ്രതികരണം: '' സ്വാതന്ത്ര്യ സമര സേനാനിയുടെ മകനെ ദേശസ്നേഹം പഠിപ്പിക്കാൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു നിഴൽ പോലും ഇല്ലാത്ത, സ്വന്തമായി ഒരു സ്വാതന്ത്ര്യ സമര സേനാനി പോലും ഇല്ലാത്ത നിങ്ങൾക്കെന്ത് യോഗ്യതയാണ് ഉള്ളത്? ഇനി ഷാരൂഖിന്റെ യോഗ്യതയാണ് അറിയേണ്ടതെങ്കിൽ നിങ്ങൾക്ക് പറഞ്ഞ് തരാം... സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിദ്യാർഥി കാലഘട്ടം മുതൽ അംഗമായിരുന്ന പെഷവാര്‍ കേന്ദ്രീകരിച്ച് ക്വിറ്റ് ഇന്ത്യാ സമരത്തിലെ മുന്നണി പോരാളി ആയിരുന്ന താജ് മുഹമ്മദ് ഖാന്റെ മകനാണ് ഷാരൂഖ് ഖാൻ...
ബാത്ത് ടബ്ബിൽ നടി ശാലിൻ സോയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം
ഷാരൂഖിന്റെ അമ്മ സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ ആർമിയിൽ മേജർ ജനറൽ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത് പുത്രിയായിരുന്നു... ഷാരൂഖ് ദുആ ചെയ്യും, ഇസ്ലാം പ്രാക്ടീസ് ചെയ്യും, സിനിമയിൽ അഭിനയിക്കും, ഹിന്ദു പെണ്ണിനെ കല്യാണം കഴിക്കും, മക്കളെ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ അനുവദിക്കും... അയാൾക്ക് വേണ്ടതൊക്കെ ചെയ്യും... ഇതൊരു ജനാധിപത്യ രാജ്യമാണ് അല്ലാതെ നിങ്ങളുടെ ഒക്കെ തറവാട്ട്സ്വത്തല്ലാ ''.
കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാറിന്റെ കുറിപ്പ്: '' ഷാരൂഖ് ഖാനും, ഷാരൂഖിന്റെ മാനേജർ പൂജാ ദഡ്ലാനിയും ഭാരതത്തിന്റെ വാനമ്പാടി ലത മങ്കേഷ്കർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രാർത്ഥിക്കുന്ന ഒരു മനോഹര ചിത്രം. രണ്ട് വ്യത്യസ്ത രീതി, എന്നാൽ രണ്ടും പ്രാർത്ഥനതന്നെ. ഇത് ഒരു ശക്തമായ ചിത്രമാണ്, ഇരുവരും പരേതയുടെ ആത്മാവിനായി അവരുടേതായ രീതിയിൽ പ്രാർത്ഥിക്കുന്നു. രീതികൾ വ്യത്യസ്തമാകം പക്ഷേ എല്ലാവരും വിളിക്കുന്നത് ഒരു ദൈവത്തെ. മറ്റുള്ളവരുമായുള്ള നമ്മുടെ യാത്രയിൽ മതേതരത്വത്തിന്റെ മഹത്തവും മാഹാത്മ്യവും മനസ്സിലാക്കിയാൽ നമുക്കെല്ലാവർക്കും ഈ മനോഹരതീരത്ത് പരസ്പരം സന്തോഷം പങ്കുവച്ചു ഇവിടം എത്രയോ മനോഹരമാക്കാം... ''
മാധ്യമപ്രവർത്തകനായ ബഷീർ വള്ളിക്കുന്ന് പങ്കുവെച്ച കുറിപ്പ്: '' എന്തൊരു ഭീതിതമായ കാലത്തിലേക്കാണ് നമ്മുടെ രാജ്യം പോകുന്നതെന്ന് നോക്കൂ.. ലതാജിയുടെ സംസ്കാര ചടങ്ങിൽ പ്രാർത്ഥിക്കുന്ന ഷാരുഖ് ഖാന്റെയും അദ്ദേഹത്തിന്റെ മാനേജർ പൂജ ദൽദാനിയുടേയും ചിത്രം ഇന്നലെ വൈറലായിരുന്നു. രണ്ട് വ്യത്യസ്ത മതവിശ്വാസികൾ ഒരു വ്യക്തിക്ക് വേണ്ടി അവരുടെ വിശ്വാസപ്രകാരമുള്ള പ്രാർത്ഥന നടത്തുന്ന അതിമനോഹരമായ ചിത്രം. ഇന്ത്യ എന്തെന്നും അതിന്റെ ബഹുസ്വരതയുടെ സൗന്ദര്യമെന്തെന്നും പ്രതീകാത്മകമായി വിളിച്ചു പറയുന്ന ആ ചിത്രം വൈറലായിരുന്നു.
അതോടെ വിഷജീവികൾ ഇറങ്ങി വന്നു. ഷാരുഖ് ഖാൻ ലതാജിയുടെ ഭൗതിക ശരീരത്തിന് നേരെ തുപ്പിയെന്ന്!!.. പറയുന്നത് സംഘി പാളയത്തിലെ ഏതെങ്കിലും സൈബർ പോരാളികളല്ല, അവരുടെ ദേശീയ നേതാക്കളാണ്. ഹരിയാന ബിജെപിയുടെ സ്റ്റേറ്റ് ഇൻചാർജ് അരുൺ യാദവ് തുടങ്ങി വെച്ച പ്രചാരണം യു പി ബിജെപി വക്താവ് പ്രശാന്ത് ഉംറോ ഏറ്റെടുക്കുന്നു. പിന്നെ അത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇലക്ഷൻ അടുത്ത സമയത്ത് കടുത്ത വിഷപ്രചാരണം നടത്താൻ കിട്ടിയ ഒരായുധമായി അത് മാറ്റുന്നു.
കൈകൾ മുകളിലേക്ക് ഉയർത്തി പ്രാർത്ഥന നടത്തിയ ശേഷം ചിലർ ആ കൈകൾ മുഖത്തോട് ചേർത്ത് മുത്തും.. ചിലർ ആ കൈകളിലേക്ക് ചെറുതായൊന്ന് ഊതും.. ചിലർ ആ കൈകൾ ശരീരത്തിൽ ചേർത്ത് തടവും.. അങ്ങനെ പല രീതിയിൽ ചെയ്യുന്ന ആളുകളുണ്ട്. ഷാരൂഖ് പ്രാർത്ഥിച്ച ശേഷം മാസ്ക്ക് ഊരി തലതാഴ്ത്തി ഊതി.. ആ ചിത്രം നോക്കി തുപ്പുകയാണ് എന്ന് പ്രചരിപ്പിക്കാനും മൃതദേഹത്തെ അനാദരിച്ചു എന്ന് പറയാനും മാത്രം ഹൃദയം വിഷക്കല്ലായി മാറിയ ജീവികൾക്കിടയിലൂടെയാണ് നമ്മുടെ രാജ്യം മുന്നോട്ട് പോകുന്നത്. എന്തൊക്കെ കാണണം നമ്മൾ.. എന്തൊക്കെ കേൾക്കണം നമ്മൾ..''
Recommended Video