ഞങ്ങളുടെ ജീവിതമാണ് നിങ്ങൾക്കുള്ള ഉത്തരം; ഷഹാനയുടെ പുഞ്ചിരി എനിക്കെന്നും കാണണം; ഹാരിസണിന്റെ കുറിപ്പ്
തിരുവനന്തപുരം: ദിവസങ്ങൾക്ക് മുൻപാണ് തന്നെ മറ്റൊരു കെവിനാക്കരുതേ എന്ന അപേക്ഷയുമായി ഫേസ്ബുക്ക് ലൈവിൽ ഷഹാനയും ഹാരിസണും എത്തിയത്. മതം മാറി വിവാഹം കഴിച്ചതിന്റെ പേരിൽ എസ്ഡിപിഐയിൽ നിന്ന് വധഭീഷണി നേരിടുന്നുണ്ടെന്നായിരുന്നു ഇരുവരും ലൈവിൽ പറഞ്ഞത്.
അവൻ അവളുടെ തട്ടം ഊരി മാറ്റുകയല്ല, തട്ടം അണിയിക്കുകയാണ് ചെയ്തത് എന്ന വാചകത്തോടെ വിവാഹശേഷം ഷാഹിനയുടെ തട്ടം നേരെ പിടിച്ചിട്ട് കൊടുക്കുന്ന ഹാരിസണിന്റെ വീഡിയോ ആയിരങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിവാഹത്തേക്കുറിച്ചും ഭീഷണിയേക്കുറിച്ചുമെല്ലാം ഹാരിസൺ ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കുകയാണ്. ഒപ്പം ഇനിയുള്ള ജീവിതത്തേക്കുറിച്ചും...

പ്രതികരിക്കുന്നില്ല
ഞങ്ങളെ കുറിച്ചുള്ള ഒരുപാടു കഥകൾ നാട്ടിൽ പരക്കുന്നുണ്ട്. അതിനോട് പ്രതികരിക്കാൻ താല്പര്യമില്ല. നമ്മൾ ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാണു സ്നേഹിച്ചത്... അവസാനം വരെ പോരാടിയതും അതിനുവേണ്ടിത്തന്നെ. ഇവളുമായി എന്റെ ഇഷ്ടം പുറത്തു അറിഞ്ഞു തുടങ്ങിയത് മുതലാണ് എനിക്ക് പുറത്തു നിന്നുള്ള ഭീഷണി വന്നു തുടങ്ങുന്നത്.

ഷഹാനയെ മറക്കാൻ
നമ്മൾ വീട് വിട്ടു ഇറങ്ങുന്നതിന് ഒരു മാസം മുമ്പുതന്നെ അവളുടെ ഫ്രണ്ട്‌സ് എന്നെ വിളിച്ചിരുന്നു. ഷഹാനയെ മറക്കണം. അവളൊരു മുസ്ലിം കൊച്ചാണ്. നിങ്ങളുമായി ജീവിക്കുന്നത് ശരിയാവില്ല എന്നൊക്കെ പറഞ്ഞിരുന്നു. ഞാൻ അവരോടു അന്നു പറഞ്ഞത് അവളുടെ ഇഷ്ടമാണ് വലുത്. അവൾ കൊണ്ടുപോകണം എന്ന് പറഞ്ഞാൽ ഞാൻ കൊണ്ടുപോകും എന്നാണ്.

നോമ്പ് കഴിഞ്ഞാൽ കല്യാണം
നോമ്പ് ടൈം കഴിഞ്ഞാൽ കല്യണം ഉറപ്പിക്കുമെന്നു അവൾ എന്നോട് പറഞ്ഞു. നോമ്പ് കഴിഞ്ഞതോടെ
കല്യാണം ഉറപ്പിക്കാറായപ്പോൾ ആണ് അവൾ എന്റെ കൂടെ വീട് വിട്ടു ഇറങ്ങിയത്. നമ്മൾ അവരെ പേടിച്ചിട്ടു കർണാടക ബോർഡർ വഴി ഗുണ്ടൽപേട്ട് എത്തുകയും തമിഴ്നാട് വഴി കേരളത്തിൽ കയറുകയും ആണ് ചെയ്തത്...
ഞായർ വൈകുന്നേരം 4:30ന് അവിടുന്ന് പുറപ്പെട്ട നമ്മൾ ട്രിവാൻഡ്രം എത്തിയത് ചൊവ്വ രാവിലെ 5 മണിക്കാണ്... വരുന്ന വഴി കാലടിയിൽ നമ്മുടെ ഓൺലൈൻ വിവാഹ രജിസ്‌ട്രേഷൻ കൊടുക്കയും ചെയ്‌തു.

താലിചാർത്തി
ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തിപ്പട്ടി ഭഗവതി ക്ഷേത്രത്തിൽ വെച്ചു അവിടത്തെ രജിസ്റ്ററിൽ ഒപ്പിട്ടു അവളുടെ കഴുത്തിൽ താലി കെട്ടി ഞങ്ങൾ വിവാഹിതരാകുകയും ചെയ്തു.. വൈകുന്നേരം കോടതിയിൽ ഹാജർ ആകാൻ ആയിരുന്നു തീരുമാനം. കല്യാണ ഫോട്ടോ ഇട്ടതും എന്റെ ഫോണിൽ പിന്നെയും മെസേജ് വന്നു... അവളുടെ ഫോട്ടോ ഡിലീറ്റ് ചെയ്യാൻ പറഞ്ഞുകൊണ്ട്. വൈകുന്നേരം തന്നെ പല ഫ്രണ്ട്‌സ് വിളിച്ചു നിനക്കു കണ്ണൂർ നിന്നും സ്കെച് വീണു കിടക്കുന്നു എന്ന് പറഞ്ഞു.

ഒളിത്താവളം തേടി
പുറത്തു ഇറങ്ങിയാൽ പലതും സംഭവിക്കും... കൂടെ നിൽക്കുന്നത് ഫ്രണ്ട്‌സ് മാത്രം. നിയമപരമായി നമ്മൾ ആറ്റിങ്ങൽ പോലീസ് ഹാജർ ആയാലും കണ്ണൂർ പോകേണ്ടി വരും. അവിടെ ചെന്നാൽ ജീവൻ കിട്ടാൻ പാടാണ് എന്നും നമുക്ക് മനസിലായി.
അങ്ങനെയാണ് വീഡിയോ അപ്‌ലോഡ് ചെയ്യേണ്ടി വന്നത്. നമ്മൾ താമസിച്ച സ്ഥലത്തു നിന്നും മറ്റൊരു ഒളിത്താവളം തേടി പോകേണ്ടി വന്നു. കെഎസ് യു, ബിജെപി, ഡിവൈഎഫ്ഐ, വീഡിയോ കണ്ടു പലരും സഹായത്തിനായി മുന്നോട്ടു വന്നു.
അവസാനം ഡിവൈഎഫ്ഐ പാർട്ടി വഴിയാണ് അടുത്ത ദിവസം കോടതിയിൽ ഹാജരായത്. കോടതി അവളോട് കണ്ണൂർ ഹാജർ ആകാനും പോലീസിനോട് മുഴുവൻ സെക്യൂരിറ്റി കൊടുക്കാനും പറഞ്ഞു..അവിടന്ന് ആറ്റിങ്ങൽ പോലീസിന്റെയും ഡിവൈഎഫ്ഐ ആറ്റിങ്ങൽ നേതാക്കളുടെയും സഹായത്തോടെ കണ്ണൂർ ചെല്ലുകയും അവളെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.. കോടതി അവളുടെ ഇഷ്ടപ്രകാരം എന്റെ കൂടെ വിട്ടു.

പിന്നെയും ഭീഷണി
അവളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതിന്റെ വോയിസ് ക്ലിപ്പ് നമ്മുടെ കൈവശമുണ്ട്. അതു കൊടുത്തുകൊണ്ട് ആറ്റിങ്ങൽ പോലീസിനു കേസും കൊടുത്തിരുന്നു.
വീഡിയോ പറഞ്ഞപോലെ സംഭവിക്കാൻ അവർ നമ്മളെ കൊല്ലണമെന്നില്ല, അതിനെ മുതലാക്കാൻ നോക്കിയാലും നമ്മുടെ ജീവിതം നഷ്ടമാണ്. കഴിഞ്ഞ ദിവസം ഒരു ബന്ധു കണ്ണൂരിൽ വെച്ചു കിട്ടിയാൽ കൊന്നുകളയും എന്നു പറഞ്ഞിരുന്നു.

വിട്ടുകൊടുക്കാനാകില്ല
എല്ലാരോടും ഒന്നും മാത്രമേ പറയാൻ ഉള്ളു...
നമ്മൾ ചെയ്‌തത് തെറ്റാണ്... പക്ഷെ ഞങ്ങളെ സ്നേഹം ഞങ്ങൾക്ക് വിട്ടു കൊടുക്കാൻ കഴിയില്ല.. ഞങ്ങളെ ജീവിക്കാൻ വിടണം...പിന്നെ ഞാൻ പറഞ്ഞതിന് എല്ലാം എന്റെകൈയിൽ തെളിവ് ഉണ്ട്...പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഒന്നും നമ്മൾ ചെയ്‌തത്...ഇതിനു വേണ്ടി ആരുടെ കയ്യിൽ നിന്നും കാശും വാങ്ങിച്ചിട്ടില്ല.. ഹാരിസൺ എന്ന എനിക്ക് ഷഹാനയുടെ ഒപ്പം ജീവിക്കാൻ വേണ്ടിയാണു...
അവളുടെ പുഞ്ചിരിക്കായി...
അവളുടെ കുടുംബത്തിന്റ വേദന ഞാൻ മനസിലാക്കുന്നു... തെറ്റുകൾ സമ്മതിക്കുന്നു... അവരുടെ മുന്നിൽ തലഉയർത്തി നിൽക്കാൻ ആഗ്രഹിക്കുന്നില്ല... നിങ്ങളുടെ മകളെ, എന്റെ ഭാര്യയെ ഞാൻ ഒരിടത്തും തലതാഴ്ത്തി നിർത്താൻ സമ്മതിക്കില്ല... അവളുടെ പുഞ്ചിരി എന്നും എനിക്ക് കാണണം...
തെറ്റുകൾ സമ്മതിച്ചു മാപ്പ് ചോദിക്കുന്നു... ജീവൻ ഉണ്ടാവുന്ന കാലം വരെയും അവളെ ഇതുപോലെ ചേർത്ത് പിടിക്കും... ജീവിതം പല രീതിയിൽ തകരും എന്ന് പറഞ്ഞവരോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ.. ഇനിയുള്ള ഞങ്ങളുടെ ജീവിതമാണ് അതിനുത്തരം..........ഹാരിസൺ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.












Click it and Unblock the Notifications