'ബാലചന്ദ്രകുമാറിനെതിരായ അന്വേഷണം കാര്യക്ഷമമായിരുന്നില്ല'; ആരോപണത്തിലുറച്ച് പരാതിക്കാരി
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ കൃത്യമായ അന്വേഷണം നടന്നില്ലെന്ന ആക്ഷേപവുമായി പരാതിക്കാരി. തന്റെ പരാതി വ്യാജമല്ല. വ്യാജ പരാതിയെന്ന പോലീസ് റിപ്പോര്‍ട്ടിനെതിരെ നാളെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുമെന്നും അവർ പറഞ്ഞു. ബാലചന്ദ്രകുമാറിനെതിരായ പരാതി വ്യാജമാണെന്ന് കാണിച്ച് അന്വേഷണ സംഘം ആലുവ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ദിലീപ് അനുകൂലികളും ദിലീപിനെ സംരക്ഷിക്കുന്നവരും ചേർന്ന് പണം നൽകി വാടകയ്ക്കാണ് പരാതിക്കാരിയെ കൊണ്ടുവന്നതെന്നാണ് പോലീസ് റിപ്പോർട്ടിൽ പറഞ്ഞത്. ദിലീപിന്റെ ആത്മസുഹൃത്തായ വ്യാസൻ ഉൾപ്പെടെയുള്ളവരാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ എന്നും റിപ്പോർട്ടിൽ പറയുന്നു. സംവിധായകൻ ശാന്തിവിള ദിനേശ്, തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യുട്യൂബ് ചാനൽ ഉടമ ജസ്റ്റിൻ ഡൊണാൾഡ് എന്നിവർക്കും പങ്കുണ്ടെന്നും റിപ്പോർട്ടിൽ ഉണ്ട്.
പരാതിക്കാരി നൽകിയ വ്യക്തിവിവരങ്ങൾ തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 58കാരിയായ പരാതിക്കാരി 44 വയസാണെന്നാണ് പരാതിയിൽ പറഞ്ഞത്. വിവാഹം അടക്കമുള്ള കാര്യങ്ങൾ തെറ്റായാണ് രേഖപ്പെടുത്തിയത്. വീട്ടിലെ മേൽവിലാസമടക്കം തെറ്റായാണ് നൽകിയതെന്നും റിപ്പോർട്ടിൽ ഉണ്ട്. നിലവിൽ ഇവർ ഒളിവിലാണെന്നാണെന്നും പോലീസ് പറയുന്നുണ്ട്. തെറ്റായ പരാതി നൽകിയതിന് പരാതിക്കാരിക്കെതിരെ കേസെടുത്തേക്കുമെന്ന് സൂചനയുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ കണ്ണൂർ സ്വദേശിയായ യുവതി പീഡന ആരോപണം ഉയർത്തിയത്. സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതിയിൽ ഉന്നയിച്ച ആരോപണം.
അതേസമയം പോലീസ് റിപ്പോർട്ടിൽ പ്രതികരിച്ച് സംവിധായകൻ ബാലചന്ദ്രകുമാറും രംഗത്തെത്തി. താൻ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആളാണ് പരാതിക്കാരി. ഒരു സ്ത്രീയെ പണം നൽകി വാടകയ്ക്കെടുത്ത് ദിലീപിന്റെ സുഹൃത്തുക്കളായവർ തന്നെ കൊണ്ടുവന്നതാണെന്നാണ് ഇപ്പോൾ പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതൊക്കെ കേൾക്കുമ്പോൾ വലിയ അത്ഭുതവും അതിശയവുമാണ് തോന്നുന്നു എന്നായിരന്നു ബാലചന്ദ്രകുമാർ പ്രതികരിച്ചത്.
യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ഇത് സംബന്ധിച്ച് നിയമവിദഗ്ദരുമായി പരിശോധിച്ച് വരികയാണ്. തനിക്കെതിരായ പീഡന പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ചാല്‍ ദിലീപിലേക്ക് ചെന്നെത്തുമെന്നാണ് വിശ്വാസമെന്നും ദിലീപിനെതിരെ കേസ് കൊടുക്കേണ്ടി വന്നാൽ കൊടുക്കുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ദിലീപിനെതിരെ മറ്റൊരു കേസ് കൂടി വരുന്നു; നടനിലേക്കെത്തും... അവര്‍ക്ക് തെറ്റിയെന്ന് ബാലചന്ദ്രകുമാര്‍
Recommended Video