സിഎച്ചിനെ മുഖ്യമന്ത്രിയാക്കിയതിന് പിന്നില്‍ പാലാ ബിഷപ്പോ? നടന്നത് എന്ത്, ചെറിയാന്‍ ഫിലിപ്പ് പറയുന്നു
കോട്ടയം: 1979 ല്‍ മുസ്ലീം ലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കിയതിന് പിന്നില്‍ പ്രവർത്തിച്ചത് അന്നത്തെ പാലാ ബിഷപ്പാണെന്ന അവകാശവാദങ്ങള്‍ തള്ളി ചെറിയാന്‍ ഫിലിപ്പ്. സി എച്ച് മുഹമ്മദ് കോയയുടെ അഭിഭാഷകനായിരുന്ന വി കെ ബീരാന്‍ രചിച്ച 'സിഎച്ച് മുഹമ്മദ് കോയ അറിയാത്ത കഥകള്‍' എന്ന പുസ്തകത്തിലെ അവകാശ വാതങ്ങളാണ് ചെറിയാന്‍ ഫിലിപ്പ് തള്ളുന്നത്.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചെറിയാന്‍ ഫിലിപ്പ് ഇത് സംബന്ധിച്ച തന്റെ വാദം വിശദീകരിക്കുന്നത്.
''1979-ല്‍ മുഖ്യമന്ത്രിയായി സി എച്ച് മുഹമ്മദ് കോയയുടെ പേര് നിര്‍ദ്ദേശിച്ചത് പാലാ ബിഷപ്പാണെന്ന അഡ്വ: വി.കെ ബീരാന്‍ രചിച്ച 'സി എച്ചിന്റെ അറിയാത്ത കഥകള്‍, എന്ന ജീവചരിത്രത്തിലെ പരാമര്‍ശം വാസ്തവ വിരുദ്ധമാണ്. അന്നത്തെ പാലാ ബിഷപ്പ് സെബാസ്റ്റ്യന്‍ വയലില്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല''- ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
സി എച്ചിന്റെ പേരു് നിർദ്ദേശിച്ചത് പാലാ ബിഷപ്പല്ല: ചെറിയാൻ ഫിലിപ്പ്
1979-ൽ മുഖ്യമന്ത്രിയായി സി എച്ച് മുഹമ്മദ് കോയയുടെ പേരു് നിർദ്ദേശിച്ചത് പാലാ ബിഷപ്പാണെന്ന അഡ്വ: വി.കെ ബീരാൻ രചിച്ച 'സി എച്ചിന്റെ അറിയാത്ത കഥകൾ, എന്ന ജീവചരിത്രത്തിലെ പരാമർശം വാസ്തവ വിരുദ്ധമാണ്. അന്നത്തെ പാലാ ബിഷപ്പ് സെബാസ്റ്റ്യൻ വയലിൽ കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല.
മഞ്ജു വാര്യർ ഒരു ക്രിമിനല്‍ കേസിലും പ്രതിയല്ല, പോണ വഴിയില്‍ ഓഡിറ്റ് വേണ്ട; രാഹുല്‍ ഈശ്വറിന് മറുപടി
1978 ൽ എകെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ കോൺഗ്രസ് പികെ.വാസുദേവൻ നായർക്ക് നൽകിയ മുഖ്യമന്ത്രി സ്ഥാനം ഒരു വാക്കുപോലും പറയാതെ രാജി വെയ്ക്കുകയും സി പി ഐ ഏകപക്ഷീയമായി സി പി എം മുന്നണിയിൽ ചേരുകയും ചെയ്ത സാഹചര്യത്തിലാണ് ആന്റണി ഗ്രൂപ്പ് കെ പി സി.സി മുഖ്യമന്ത്രി സ്ഥാനത്തേക്ക് സി എച്ചിനെ പിന്തുണക്കാൻ തീരുമാനിച്ചത്. കാൽ നൂറ്റാണ്ട് എന്ന ചരിത്ര പുസ്തകത്തിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
എ കെ ആന്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കെ.പി സി സി എക്സിക്യൂട്ടീവ് യോഗം മൂന്നു മണിക്കൂർ നേരത്തെ ചർച്ചകൾക്കു ശേഷമാണ് സി എച്ചിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. ഈ യോഗത്തിൽ കെ.എസ്.യു പ്രസിഡണ്ടായ ഞാനും പങ്കെടുത്തിരുന്നു. കെ.പി സി സി തീരുമാനമടങ്ങിയ കത്ത് ഗവർണർ ജോതി വെങ്കിടചലത്തിന് രാജ്ഭവനിൽ പോയി കൊടുത്തത് ഞാൻ ആയിരുന്നു- ചെറിയാന്‍ ഫിലിപ്പ് കുറിപ്പ് അവസാനിപ്പിക്കുന്നു.
അതേസമയം. ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റിന് കീഴിലായി അന്നത്തെ രാഷ്ട്രീയ കാര്യങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് വലിയ രീതിയിലുള്ള ചർച്ചകളും നടക്കുന്നുണ്ട്. കോൺഗ്രസ് കോൺഗ്രസ്(ആന്റണി ) കോണ്‍ഗ്രസ് (കരുണാകരൻ ) കേരള കോൺഗ്രസ് (എം) കേരള കോൺഗ്രസ് (ജെ എന്നീ നാല് പാർട്ടികളിലേയും നേതാക്കന്മാരിൽ ആരെങ്കിലും ഒരാൾ മുഖ്യമന്ത്രിയാകുന്നതിനെ മറ്റുള്ളവർ അനുകൂലിക്കാതിരുന്നതാണ് സി എച്ചിന് കളം ഒരുക്കിയതെന്നാണ് വിടി അലി പാലേരി എന്നയാള്‍ പ്രതികരിക്കുന്നത്. അദ്ദേഹത്തിന്റെ കമന്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
ഇതിൽ കുറേ കാര്യങ്ങൾ പറയാനുണ്ട് .എന്തുകൊണ്ടാണ് മുസ്ലിംലീഗിന്റെ നേതാവായ സിഎച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. എന്തുകൊണ്ട് കോൺഗ്രസ് കോൺഗ്രസ്(ആന്റണി ) കോണ്‍ഗ്രസ് (കരുണാകരൻ ) കേരള കോൺഗ്രസ് (എം) കേരള കോൺഗ്രസ് (ജെ എന്നീ നാല് പാർട്ടികളിൽ നിന്ന് ആരും മന്ത്രിസഭയിൽ ചേർന്നില്ല .ഈ നാല് പാർട്ടികളിലേയും നേതാക്കന്മാരിൽ ആരെങ്കിലും ഒരാൾ മുഖ്യമന്ത്രിയാകുന്നതിനെ മറ്റുള്ളവർ അനുകൂലിച്ചിരുന്നില്ല.
അതുകൊണ്ടാണ് ഈ അഞ്ചു പാർട്ടികളിൽ ആർക്കും വിരോധമില്ലാത്ത ലീഗിനെയും അതിൻറെ നേതാവായ സിഎച്ച് മുഹമ്മദ് കോയയേയും നേതാവായി തെരഞ്ഞെടുത്തത് . സിഎച്ച് മുഹമ്മദ് കോയയുടെ മന്ത്രിസഭയിൽ സിഎഫ്ഡി ,എൻഡിപി, പിഎസ്പി തുടങ്ങിയ പാർട്ടികളിലെ എംഎൽഎമാരെ മന്ത്രിമാരായിട്ടുള്ളൂ. അതും ഓരോ ആൾ മാത്രം. മറ്റൊരു കാര്യം കൂടി പറയട്ടെ. താങ്കളുടെ ഇത്തരം കുറിപ്പുകൾ ആണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായ പോസ്റ്റുകൾ ഇട്ടാലും ഞങ്ങൾ വായിക്കും. പക്ഷേ വെറും ചവറുകൾ ആയിപ്പോകരുത്. ചെറിയാന്‍ ഫിലിപ്പ് തലേക്കുന്നിൽ ബഷീർ ,സുജനപാല്‍ എന്നീ മൂന്ന് പേരെയേ കോൺഗ്രസുകാരുടെ കൂട്ടത്തിൽ വല്ലതും കാര്യമായി എഴുതുന്നവരായിട്ട് കണ്ടിട്ടുള്ളൂ. അവരിൽ ചെറിയാൻ ഫിലിപ്പ് മാത്രമേ ഇപ്പോൾ ബാക്കിയുള്ളൂ.