കേരളത്തെ കീറി മുറിച്ച്കൊണ്ട് ഇനിയൊരു റെയിൽ പാത സങ്കൽപ്പിക്കാനേ സാധിക്കില്ല; കെ റെയിൽ പദ്ധതിയിൽ മുല്ലപ്പള്ളി
തിരുവനന്തപുരം; കെ-റെയില്‍ പദ്ധതി അതിവേഗം പ്രാവര്‍ത്തികമാക്കുകയെന്നത് പൊതുവികാരമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രതികരണത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തെ പൂർണമായും തകർക്കുന്ന കെ. റെയിൽ പദ്ധതി എത്രയും പെട്ടെന്ന് ഉപേക്ഷിക്കണമെന്നാണ് ബഹു ഭൂരിപക്ഷം ജനങ്ങളും ഒറ്റക്കെട്ടായി പറയുന്നത്. യഥാർത്ഥ ഇടതുപക്ഷ ചിന്തകരും ശാസ്ത്രജ്ഞന്മാരും കവികളും എഴുത്തുകാരും തുടങ്ങി സകലരും കെ. റെയിൽ പദ്ധതി വിനാശകരമാണെന്നും മുന്നോട്ട് പോകരുതെന്നും രേഖാമൂലം അഭ്യർത്ഥിച്ചിരിക്കുകയാണ്.
വൈരുദ്ധ്യങ്ങൾ നിറഞ്ഞ, വസ്തുതകൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതത്തെക്കുറിച്ചൊന്നും മുഖ്യമന്ത്രിക്ക് വിശദീകരിക്കാൻ കഴിഞ്ഞില്ല. ദുരഭിമാനത്തിന്റെ ഗോപുരത്തിൽ നിന്ന് താഴെയിറങ്ങി പച്ചമണ്ണിൽ ചവിട്ടി നിന്ന് ഈ പദ്ധതിയുടെ ആഘാത പ്രത്യാഘാതങ്ങൾ മുഖ്യമന്ത്രി പഠിക്കാൻ തയ്യാറാവുക.കേരളത്തിലെ ജനങ്ങളോട് യുദ്ധം ചെയ്യാനാണ് ഭാവമെങ്കിൽ അങ്ങും അങ്ങയുടെ കൂടെ നിൽക്കുന്ന സ്തുതിപാഠക സംഘവും ഈ യുദ്ധത്തിൽ പരാജയപ്പെടുക തന്നെ ചെയ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണരൂപം വായിക്കാ
ലോകം കാലാവസ്ഥാ അടിയന്തരാവസ്ഥയിലാണ്. വരുന്ന ഒരു ദശകക്കാലം ആവാസ വ്യവസ്ഥ സംരക്ഷിക്കാനുള്ള ജാഗ്രതയോടെയുള്ള തീരുമാനവുമായി ഐക്യ രാഷ്ട്ര സംഘടനയും ലോക രാഷ്ട്രങ്ങളും മുന്നോട്ട് പോകുന്നു. സ്ഥായിയായ വികസനത്തിലൂടെയല്ലാതെ നമുക്ക് നിലനിൽപില്ലായെന്ന് സർവ്വരും സമ്മതിക്കുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് അറിയാത്തവരായി ആരുമില്ല. കേരളത്തിലെ ഉയർന്ന താപം 40 ഡിഗ്രി സെൽഷ്യസിലെത്തിയിരിക്കുന്നു.
വികസനത്തിനായി കാസർഗോട് മുതൽ തിരുവനന്തപുരം വരെ പതിനായിരക്കണക്കായ ചെറുതും വലുതുമായ വൃക്ഷങ്ങൾ, തണ്ണീർ തടങ്ങൾ, കണ്ടൽക്കാടുകൾ, കുന്നുകൾ, മലകൾ, തുടങ്ങിയെല്ലാം ഇപ്പോൾതന്നെ തകർക്കപ്പെട്ടിരിക്കുന്നു. അവിഷേശിക്കുന്ന പശ്ചിമഘട്ട മലനിരകളും നാമാവശേഷമാകാൻ പോകുന്ന ദുർദിനങ്ങളാണോ നമ്മുടെ മുൻപിൽ ഉള്ളത്. അങ്ങേയറ്റം ഭീതിദമായ വർത്തമാനകാലത്ത് സംഹാരരൂപിയായി കേരളത്തിന്റെ മുഖ്യമന്ത്രി സിൽവർ ലൈൻ പാതയുമായി മുന്നോട്ട് പോകുമെന്ന് നിയമസഭയിൽ വെച്ച് കേരളത്തിലെ ജനങ്ങളോട് ആജ്ഞാപിച്ചിരിക്കുന്നു. സർവ്വാധിപതിയുടെ ശരീര ഭാഷയും ധാർഷ്ട്യവുമായിരുന്നു മുഖ്യമന്ത്രിയുടെത്.
Recommended Video
കേരളം വേണോ കെ. റെയിൽ വേണോ എന്ന ചോദ്യം കേട്ട് കേരള ജനത സടകുടഞ്ഞെഴുന്നേറ്റു കഴിഞ്ഞു. കേരളത്തെ പൂർണമായും തകർക്കുന്ന കെ. റെയിൽ പദ്ധതി എത്രയും പെട്ടെന്ന് ഉപേക്ഷിക്കണമെന്നാണ് ബഹു ഭൂരിപക്ഷം ജനങ്ങളും ഒറ്റക്കെട്ടായി പറയുന്നത്. യഥാർത്ഥ ഇടതുപക്ഷ ചിന്തകരും ശാസ്ത്രജ്ഞന്മാരും കവികളും എഴുത്തുകാരും തുടങ്ങി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൂർവ്വകാല നേതാക്കന്മാരായ സി. അച്ചുതമേനോനടക്കമുള്ള നേതാക്കളുടെ മക്കൾ മുഖ്യമന്ത്രിയോട് കെ. റെയിൽ പദ്ധതി വിനാശകരമാണെന്നും മുന്നോട്ട് പോകരുതെന്നും രേഖാമൂലം അഭ്യർത്ഥിച്ചിരിക്കുന്നു. പിന്നെ ആർക്കാണീ പദ്ധതി വേണ്ടത്. ഭരണത്തിന്റെ ശീതളച്ഛായയിൽ അധികാരി വർഗ്ഗം എറിഞ്ഞു കൊടുക്കുന്ന എല്ലിൻ കഷ്ണങ്ങൾ നുണയാൻ ഒരുപിടി ആളുകൾ ചരിത്രത്തിലുടനീളം രംഗത്ത് വന്നിട്ടുണ്ട്.
മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ വായിച്ചവതരിപ്പിച്ച പ്രസംഗം മിതമായ ഭാഷയിൽ പറഞ്ഞാൽ ഒരു അബദ്ധ പഞ്ചാംഗം മാത്രമായിരുന്നു. വൈരുദ്ധ്യങ്ങൾ നിറഞ്ഞ, വസ്തുതകൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതത്തെക്കുറിച്ചൊന്നും മുഖ്യമന്ത്രിക്ക് വിശദീകരിക്കാൻ കഴിഞ്ഞില്ല. അതീവ പരിസ്ഥിതി ലോലമായ, ഇന്ത്യയുടെ മൊത്തം ഭൂവിസ്ത്രിതിയുടെ രണ്ടു ശതമാനം മാത്രമുള്ള, ഏറ്റവും കൂടിയ ജനസാന്ദ്രതയുള്ള, 580 കിലോമീറ്റർ നീളത്തിൽ ഒരു ഇടനാഴിപോലെ കിടക്കുന്ന, പശ്ചിമഘട്ടത്തിൽനിന്ന് അറബിക്കടലിലേക്ക് കേവലം 50 കിലോ മീറ്റർ വീതി മാത്രമുള്ളതാണ് ഈ കൊച്ചു സംസ്ഥാനം. 41 നദികൾ അറബിക്കടലിൽ ചെന്ന് പതിക്കുന്ന ഒട്ടേറെ ജലാശയങ്ങളും, കായലുകളും, കണ്ടൽക്കാടുകളും, കുളങ്ങളും, പക്ഷി സങ്കേതങ്ങളും, കുന്നുകളും, മലകളും, നെൽപ്പാടങ്ങളുമുള്ള കേരളത്തെ കീറി മുറിച്ച്കൊണ്ട് ഇനിയൊരു റെയിൽ പാത കൂടി സങ്കൽപ്പിക്കാനേ സാധ്യമല്ല.
ദുരഭിമാനത്തിന്റെ ഗോപുരത്തിൽ നിന്ന് താഴെയിറങ്ങി പച്ചമണ്ണിൽ ചവിട്ടി നിന്ന് ഈ പദ്ധതിയുടെ ആഘാത പ്രത്യാഘാതങ്ങൾ അങ്ങ് പഠിക്കാൻ തയ്യാറാവുക. പരിസ്ഥിതി ലോലമായ ഈ കൊച്ചു സംസ്ഥാനത്തിന് ഈ വിനാശകരമായ പദ്ധതി വേണ്ട എന്ന് പറയുമ്പോൾ ഈ പദ്ധതി വനപ്രദേശത്ത് കൂടെയല്ല കടന്നു പോകുന്നത് എന്ന് പറയുന്ന താങ്കളുടെ ബുദ്ധിവൈഭവത്തിനു മുൻപിൽ 'നല്ല നമസ്കാരം'. ഒരു കാര്യം കൂടി. കേരളത്തിലെ ജനങ്ങളോട് യുദ്ധം ചെയ്യാനാണ് ഭാവമെങ്കിൽ അങ്ങും അങ്ങയുടെ കൂടെ നിൽക്കുന്ന സ്തുതിപാഠക സംഘവും ഈ യുദ്ധത്തിൽ പരാജയപ്പെടുക തന്നെ ചെയ്യും. അന്തിമ വിജയം ജനങ്ങളുടേത് മാത്രമായിരിക്കും.