'ഹാ, കഷ്ടം..പ്ലീനമൊക്കെ ബിജെപിയിലേക്കുള്ള യാത്ര മുഹൂർത്തമാണോ നിശ്ചയിച്ചത്'; പരിഹസിച്ച് എംവി ജയരാജൻ
കണ്ണൂർ: അനിൽ ആന്റണി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ ബിജെപി പ്രവേശത്തിൽ കോൺഗ്രസിനെതിരെ പരിഹാസവുമായി സിപിഎം നേതാവ് എംവി ജയരാജൻ. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും മുഖ്യമന്ത്രി വരെ ആയ ഉത്തരവാദിത്തപ്പെട്ടവരുമാണ് കാലുമാറി ബിജെപി ആവുന്നത്. പ്ലീനമൊക്കെ, ബിജെപിയിലേക്കുള്ള യാത്രയുടെ മുഹൂർത്തമാണോ നിശ്ചയിച്ചതെന്ന് സംശയിച്ചാൽ ജനങ്ങളെ കുറ്റം പറയാൻ കഴിയാത്ത സ്ഥിതിയായിരിക്കുകയാണെന്ന് ജയരാജൻ കുറ്റപ്പെടുത്തി. ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
'കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ, മുഖ്യമന്ത്രി വരെയായ ഉത്തരവാദിത്തപ്പെട്ടവരാണ് ഇങ്ങനെ കാലുമാറി ബിജെപി ആവുന്നത്. കോൺഗ്രസ്സ് ടിക്കറ്റിൽ ജയിച്ച് മുഖ്യമന്ത്രിയായ ആൾ, ഒപ്പം ജയിച്ച 41 എംഎൽഎമാരെയും കൂട്ടി ബിജെപി സർക്കാരുണ്ടാക്കിയതാണ് അരുണാചൽ പ്രദേശിൽ കണ്ടത്. കോൺഗ്രസ്സ് അപ്പാടെ ബിജെപി ആയ കാഴ്ച.

ഓരോ സംസ്ഥാനത്തുനിന്നും കോൺഗ്രസിന്റെ ഈ കാലുമാറ്റ കാഴ്ച തന്നെയാണ് നമ്മളറിയുന്നത്. എത്രയെത്ര എംപി, എംഎൽഎമാരാണ്, മുൻ ജനപ്രതിനിധികളാണ് ഇങ്ങനെ ബിജെപി ആയിരിക്കുന്നത്. കേരളത്തിലോ, "എനിക്ക് തോന്നിയാൽ, I will go with BJP " എന്ന് പറയുന്ന കെപിസിസി പ്രസിഡന്റിന് കീഴിലാണ് കോൺഗ്രസ്സ് ഉള്ളത്.
ബിജെപിയുടെ പേര് പറഞ്ഞ് വിമർശിക്കാൻ പോലും തയ്യാറാകാത്ത പ്രതിപക്ഷ നേതാവിനെയും രാഹുലിനെതിരായ കേസിന്റെ ഘട്ടത്തിൽ വരെ എല്ലാവരും മനസിലാക്കിയതാണ്. വിമർശനം ഇത്ര കനപ്പെട്ടിട്ടും ഇതൊന്നും ഗൗരവമായി ചർച്ച ചെയ്ത് പരിഹരിക്കാൻ കോൺഗ്രസ്സ് തയ്യാറാവുന്നില്ല. അവരിപ്പോഴും, കോൺഗ്രസ്സ് നേതാക്കളെ പാർപ്പിക്കാൻ ഫൈവ് സ്റ്റാർ ഹോട്ടലും അവിടെ എത്തിക്കാൻ പ്രത്യേക ബസും തേടി നടപ്പാണ്.
പ്ലീനമൊക്കെ, ബിജെപിയിലേക്കുള്ള യാത്രയുടെ മുഹൂർത്തമാണോ നിശ്ചയിച്ചതെന്ന് സംശയിച്ചാൽ ജനങ്ങളെ കുറ്റം പറയാൻ കഴിയാത്ത സ്ഥിതിയായിരിക്കുന്നു. അനിൽ ആന്റണി ബിജെപിയിലേക്ക് പോയത് ഇനി ആരും ചോദിക്കരുതെന്ന് പറഞ്ഞ്, ഫലത്തിൽ മൗനാനുവാദമാണ് ആന്റണി നൽകുന്നത്.
മുതിർന്ന കോൺഗ്രസ്സ് നേതാക്കൾപ്പോലും സംഘടനാപരമായി കോൺഗ്രസ്സ് ആയിട്ടില്ലെന്ന് ചുരുക്കം. തെരഞ്ഞെടുപ്പിൽ തോറ്റാൽ, വിദേശത്തേക്ക് പേടിച്ചോടുന്ന എ ഐ സി സി പ്രസിഡന്റിനെയും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ നമ്മളെല്ലാം കണ്ടു. കോൺഗ്രസ്സ് എന്ത് രാഷ്ട്രീയമാണ് അണികൾക്ക്, പോട്ടെ, നേതാക്കൾക്ക് നൽകുന്നത്..!?.ഹാ, കഷ്ടം..!
കോൺഗ്രസിന് രാഷ്ട്രീയമില്ലെന്നതുകൊണ്ട്, മതനിരപേക്ഷ, ജനാധിപത്യ ഇന്ത്യയ്ക്കായുള്ള പോരാട്ടത്തിൽ നിന്നും ജനങ്ങൾക്ക് പിന്നാക്കാം പോകാൻ കഴിയില്ലല്ലോ. ഇങ്ങനെപോയാൽ, മതനിരപേക്ഷ രാഷ്ട്രീയം കാത്തുസൂക്ഷിക്കുന്ന കോൺഗ്രസ്സ് അണികൾക്കും, അഴിക്കോട് മാഷ് പറഞ്ഞതുതന്നെ പറയേണ്ടിവരും -
" എനിക്ക് കോൺഗ്രസുകാരനായി മരിക്കാനായിരുന്നു ആഗ്രഹം. എന്നാൽ, ഞാൻ മരിക്കും മുമ്പേ കോൺഗ്രസ്സ് മരിച്ചുപോയി. " അതിന് കാരണമാവുക, നിലവിലെ സാഹചര്യം ഇനിയും മനസിലാവാത്ത, പണത്തിന് മുന്നിൽ വീണുപോകാതെ ഉറച്ച രാഷ്ട്രീയ നിലപാട് കൈക്കൊള്ളാൻ കഴിയാത്ത കോൺഗ്രസ്സ് നേതൃത്വം തന്നെയാവും'












Click it and Unblock the Notifications