സിപിഎമ്മിന് വലുത് ശൈലജയുടെ പാർട്ടി പദവിയാണ്, മന്ത്രിയുടെ മാനദണ്ഡം ഭൂരിപക്ഷമല്ല: കോടിയേരി
തിരുവനന്തപുരം: പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നിന്ന് മുന്നോട്ട് പോകുന്നത് കൊണ്ടാണ് തിളക്കമുള്ള വിജയം നേടാന്‍ കഴിഞ്ഞതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ച് എല്ലാവര്‍ക്കും പ്രാതിനിധ്യം നല്‍കി മുന്നോട്ട് പോകുകയാണ് ഇടത് മുന്നണിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂട്ടായ നേതൃത്വമാണ് സിപിഎമ്മിനുള്ളത് പാര്‍ട്ടി കെട്ടുറപ്പ് കൊണ്ട് അടുക്കും ചിട്ടയുമായി കാര്യങ്ങള്‍ മുന്നോട്ട് പോകാന്‍ കഴിയുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. കെകെ ശൈലജയെ മാറ്റിയതിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.

മുന്നണി സംവിധാനം
ഒരു എംഎല്‍എ മാത്രമുള്ള പാര്‍ട്ടിക്ക് സാധാരണ മന്ത്രി സ്ഥാനം നല്‍കാറില്ലായിരുന്നു. പക്ഷേ, മുന്നണി സംവിധാനമാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സര്‍ക്കാരിന് ഭീഷണിയില്ലാതിരുന്നിട്ടും എല്ലാവരെയും പ്രതിനിധാനം ചെയ്യുന്നതിന് ഒപ്പം മുന്നണി കൂടി മുന്നില്‍ കണ്ടാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

കെകെ ശൈലജയെ മാറ്റിയത്
കെകെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നത് പാര്‍ട്ടി തീരുമാനമാണ്. നിയമസഭയിലും മന്ത്രിസഭയിലും പുതിയ ആള്‍ വരട്ടയെന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. കെകെ ശൈലജയെ അവഗണിച്ചിട്ടില്ല. കേന്ദ്ര കമ്മറ്റി അംഗവും കരുത്തയായ സഖാവുമാണ് ശൈലജ. പാര്‍ലമെന്ററി പദവിയേക്കാള്‍ സിപിഎമ്മിന് വലുത് കെകെ ശൈലജയുടെ പാര്‍ട്ടി പദവിയെന്നും ഭൂരിപക്ഷം നോക്കിയല്ല മന്ത്രി സ്ഥാനം തീരുമാനിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

അക്ഷേപം ശരിയല്ല
ബന്ധുക്കള്‍ക്ക് പരിഗണന നല്‍കിയെന്ന ആക്ഷേപം ശരിയല്ല. എ വിജയരാഘവന്റെ ഭാര്യ എന്ന നിലയിലല്ല ആര്‍ ബിന്ദുവിന് പരിഗണന ലഭിച്ചത്. വിദ്യാര്‍ത്ഥി കാലത്തുള്ള പ്രവര്‍ത്തനവും അഖിലേന്ത്യ തലത്തിലുള്ള കേഡര്‍ പദവിയും പരിഗണിച്ചാണ് ബിന്ദുവിന് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചത്. കൂടാതെ വനിത പ്രാതിനിധ്യതും ഇക്കാര്യത്തിലേക്ക് കണക്കിലെടുത്തെന്ന് അദ്ദേഹം പറഞ്ഞു.

സെക്രട്ടറി സ്ഥാനത്ത്
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ചില കാര്യങ്ങള്‍ തടസമായി നിലനില്‍ക്കുന്നുണ്ട്. കൊവിഡ് കാലത്തിന്റെ അസൗ കര്യമുണ്ട്. ചികിത്സയും തുടരുന്നുണ്ട്. തിരുവനന്തപുരത്ത് നിന്ന് ചെയ്യാവുന്ന ചുമതല എന്ന നിലയ്ക്കാണ് ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തതെന്നും കോടിയേരി വ്യക്തമാക്കി.

വിഡി സതീശന്റെ വരവ്
പ്രതിപക്ഷ നേതാവായി വിഡി സതീശന്റെ വരവിനെ കുറിച്ചും കോടിയേരി പ്രതികരിച്ചു. സിപിഎം മാതൃക എല്ലാവരെയും സ്വാധീനിച്ചതിന്റെ തെളിവാണ് നേതൃ സ്ഥാനത്തേക്ക് വിഡി സതീശന്റെ വരവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ വില കുറച്ച് കണ്ട് മുന്നോട്ടു പോകുന്ന രീതി ഇടത് മുന്നണിക്കില്ലെന്നും കോടിയേരി പറഞ്ഞു. മാന്യമായ പ്രതിപക്ഷ പ്രവര്‍ത്തനമാണ് വിഡി സതീശനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ്‌കോടിയേരി പറഞ്ഞു.












Click it and Unblock the Notifications