Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാ അല്ല, ആര് വന്നാലും കേരളം ബിജെപിയ്ക്ക് തലവേദനയാകും; കേരളത്തില്‍ 'താമര വിരിയാന്‍' എന്തുവേണം?

തിരുവനന്തപുരം/ദില്ലി: ഇത്തവണയെങ്കിലും കേരളത്തില്‍ നിന്ന് ഒരാളെ ലോക്‌സഭയില്‍ എത്തിക്കാനാകും എന്ന പ്രതീക്ഷയില്‍ ആയിരുന്നു ബിജെപി. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളിലും പാര്‍ട്ടിയ്ക്ക് വലിയ വിജയ പ്രതീക്ഷയും ഉണ്ടായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഒരു സീറ്റ് പോലും കിട്ടിയില്ല.

അമിത് ഷായുടെ തന്ത്രങ്ങളുടെ കരുത്തുമായിട്ടായിരുന്നു ഇത്തവണ കേരളത്തിലെ ബിജെപി പോരാട്ടത്തിനിറങ്ങിയത്. ശബരിമല വിവാദം എന്ന 'സുവര്‍ണാവസരവും' അവര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നു. എന്നിട്ടും ഏറെ പ്രതീക്ഷയുണ്ടായിരുന്ന തിരുവനന്തപുരത്ത് പോലും 2014 ലെ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്. ഡിസംബര്‍ വരെ അമിത് ഷാ അധ്യക്ഷനായി തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍. അമിത് ഷാ മാറി ഇനി ആര് വന്നാലും കേരളത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് ബാലികേറാമല തന്നെ ആയി തുടര്‍ന്നേക്കും.

ഇടതും വലതും

ഇടതും വലതും

വര്‍ഷങ്ങളായി ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി വിജയിക്കുന്ന ഒരു സാഹചര്യം ആണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, ലോക്‌സഭ തിരഞ്ഞെടുപ്പിലും അങ്ങനെ തന്നെ. ഇത്തവണ യുഡിഎഫ് തൂത്തുവാരിയെങ്കില്‍ മുമ്പ് പലതവണ എല്‍ഡിഎഫും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയിട്ടുണ്ട്.

ഇതിനിടയിലൂടെയാണ് ബിജെപി വരുന്നത്. ഇടത്-വലത് വോട്ടുബാങ്കുകളെ മറികടക്കുക എന്നത് ബിജെപി സംബന്ധിച്ച് എളുപ്പമല്ല.

പിറകോട്ട് തന്നെ?

പിറകോട്ട് തന്നെ?


ഈ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും നിര്‍ണായക സാന്നിധ്യമാകാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ, തിരുവനന്തപുരത്ത് 2014 ല്‍ ഒ രാജഗോപാല്‍ പിടിച്ച വോട്ടുകളേക്കാള്‍ ശതമാനക്കണക്കില്‍ ബിജെപി പിറകിലേക്ക് പോയി.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ട് വിഹിതത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാനും അവര്‍ക്ക് കഴിഞ്ഞില്ല.

ഹിന്ദുവോട്ടുകള്‍

ഹിന്ദുവോട്ടുകള്‍

ഹിന്ദു വോട്ടുകള്‍ മുഴുവനും പെട്ടിയില്‍ എത്തിച്ചാല്‍ ബിജെപിയ്ക്ക് കേരളത്തില്‍ വലിയ മുന്നേറ്റം നേടാന്‍ സാധിക്കും. പക്ഷേ, അത്തരമൊരു ധ്രുവീകരണത്തിന് കേരളത്തില്‍ ലവലേശം സാധ്യത ഇപ്പോഴില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതായത്, ന്യൂനപക്ഷ വോട്ടുകള്‍ കൂടി സ്വന്തമാക്കാതെ കേരളത്തില്‍ നിന്ന് ലോക്‌സഭ സീറ്റില്‍ വിജയിക്കാമെന്ന് ബിജെപിയ്ക്ക് പ്രതീക്ഷിക്കാനാവില്ലെന്ന് അര്‍ത്ഥം.

പത്തനംതിട്ടയിലെ കഥ

പത്തനംതിട്ടയിലെ കഥ

ശബരിമല ഉള്‍ക്കൊള്ളുന്ന പത്തനംതിട്ട മണ്ഡലത്തില്‍ ബിജെപി ഇത്തവണ കെ സുരേന്ദ്രനെ ആയിരുന്നു രംഗത്തിറക്കിയത്. വലിയ വിജയ പ്രതീക്ഷയും ബിജെപിയ്ക്കുണ്ടായിരുന്നു. ആറ് ലക്ഷത്തോളം ഹൈന്ദവ വോട്ടുകളുള്ള മണ്ഡലം ആണ് ഇത് എന്നത് തന്നെ ആയിരുന്നു അതിന് കാരണം.

പാതിയോളം ഹൈന്ദവ വോട്ടുകള്‍ സമാഹരിക്കാന്‍ കെ സുരേന്ദ്രന് കഴിഞ്ഞിരുന്നു. എന്നാല്‍ അവിടെ വിജയിക്കാന്‍ അത് മാത്രം പോരായിരുന്നു. ത്രികോണ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ കൂടി നേടിയില്ലെങ്കില്‍ വിജയം അസാധ്യമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ തിരഞ്ഞെടുപ്പ്.

തിരുവനന്തപുരത്ത് വോട്ട് പോയി?

തിരുവനന്തപുരത്ത് വോട്ട് പോയി?

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് വീണ്ടും രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. വലിയ ആവേശത്തില്‍ തന്നെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുമ്മനത്തിന് വേണ്ടി രംഗത്തിറങ്ങി.

കഴിഞ്ഞ തവണ ഒ രാജഗോപാല്‍ നേടിയതിനേക്കാള്‍ വോട്ടുകള്‍ ഇത്തവണ കുമ്മനത്തിന് കിട്ടി എന്നത് സത്യമാണ്. പക്ഷേ, വോട്ട് വിഹതം ഒരു ശതമാനത്തിലധികം കുറഞ്ഞു. കഴിഞ്ഞ തവണ ശശി തരൂര്‍ കഷ്ടിച്ച് ജയിച്ചതാണെങ്കില്‍, ഇത്തവണ അദ്ദേഹം ഭൂരിപക്ഷം ഒരു ലക്ഷത്തോളം എത്തിച്ചു.

ഇവിടേയും ന്യൂന പക്ഷ വോട്ടുകള്‍ തന്നെയാണ് ബിജെപിയ്ക്ക് തിരിച്ചടിയായത്.

കണ്ണന്താനവും പിസി ജോര്‍ജ്ജും

കണ്ണന്താനവും പിസി ജോര്‍ജ്ജും

കേരളത്തിലെ ക്രിസ്ത്യന്‍ വോട്ടുകളില്‍ കണ്ണുവച്ചായിരുന്നു ഒന്നാം മോദി മന്ത്രിസഭയില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ അതിന്റെ ഗുണഫലങ്ങള്‍ ഒന്നും തന്നെ ഈ തിരഞ്ഞെടുപ്പില്‍ ദൃശ്യമായില്ല. അതുപോലെ തന്നെ പിസി ജോര്‍ജ്ജിനെ കൂടെ കൂട്ടിയതും ഇതേ ലക്ഷ്യം വച്ചായിരുന്നു. ജോര്‍ജ്ജിന്റെ സ്വന്തം മണ്ഡലത്തില്‍ പോലും ക്രിസ്ത്യന്‍ വോട്ടുകള്‍ സുരേന്ദ്രന് കിട്ടിയിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം

ന്യൂനപക്ഷത്തെ പിടിച്ചില്ലെങ്കില്‍

ന്യൂനപക്ഷത്തെ പിടിച്ചില്ലെങ്കില്‍

ഇത്തവണ കേരളത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു എന്നാണ് വിലയിരുത്തല്‍. ബിജെപിയുടെ വിജയത്തിന് തടയിടുക എന്ന ഒറ്റ ലക്ഷ്യം മാത്രം ആയിരുന്നു ഇതിന് പിന്നില്‍.

ഇത് തന്നെയാണ് ബിജെപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ വെല്ലുവിളിയെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ഇപ്പോള്‍ തന്നെ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് വേണം കരുതാന്‍. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇത്തവണ കേരളത്തില്‍ നിന്നുള്ള നാല് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരെ ആയിരുന്നു ക്ഷണിച്ചത്.

ശബരിമല ഗുണം ചെയ്തു

ശബരിമല ഗുണം ചെയ്തു

ശബരിമല വിവാദം ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഗുണം ചെയ്തിട്ടില്ലെന്ന് പറയാന്‍ കഴിയില്ല. ഏഴ് ലോക്‌സഭ മണ്ഡലങ്ങളില്‍ 15 ശതമാനത്തിലധികം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞതിന് കാരണം ശബരിമല വിവാദം കൂടി ആയിരുന്നു. പക്ഷേ, ഭൂരിപക്ഷ വിഭാഗത്തിലും വലിയൊരു ഭാഗം കാലങ്ങളായി ഇടത്, വലത് മുന്നണികള്‍ക്കൊപ്പമാണ്. അതിനെ മറികടക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് അത്ര എളുപ്പമായിരിക്കില്ല.

ഈ തിരഞ്ഞെടുപ്പില്‍ ശബരിമല ഗുണം ചെയ്‌തെങ്കിലും, അടുത്ത തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമോ എന്നതും നിര്‍ണായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+