സോഷ്യൽ മീഡിയയെ നിയന്ത്രിക്കാനുള്ള ചട്ടം എലിയെ പേടിച്ച് ഇല്ലം ചുടുന്ന നടപടി;എംവി ജയരാജൻ
തിരുവനന്തപുരം; സോഷ്യൽ മീഡിയയെ നിയന്ത്രിക്കാനുള്ള ചട്ടം എലിയെ പേടിച്ച് ഇല്ലം ചുടുന്ന നടപടിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. അമേരിക്കയെ പോലെ ലോക പോലിസായി എല്ലായിടത്തും ഇടപെടാനുള്ള അധികാരം സ്വയം ഏറ്റെടുക്കുകയാണ് മോദി സർക്കാർ.വിമർശനങ്ങളോട് മോദിക്കും കൂട്ടർക്കും അസഹിഷ്ണുതയാണ്. വിലക്കെടുത്ത ചില അച്ചടി ദൃശ്യമാധ്യമങ്ങൾ മോദിയെ പുകഴ്ത്തുമ്പോൾ സോഷ്യൽ മീഡിയയിലൂടെയാണ് ശരിയായ വിമർശനം ഉയർന്നു വരുന്നത്. ഈ വിമർശനം പോലുമില്ലെങ്കിൽ രാജ്യത്ത് സമ്പൂർണ്ണ ഫാസിസ്റ്റ് വാഴ്ചയായിരിക്കുമെന്നും ജയരാജൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കുറ്റപ്പെടുത്തി. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
ഇൻഫർമേഷൻ ടെക്നോളജി റൂൾസ് 2021 എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലെ വേദിയായ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്, ടെലഗ്രാം എന്നിവ നിയന്ത്രിക്കാൻ 2021 ഫെബ്രുവരി 25 നാണ് കേന്ദ്ര സർക്കാർ ചട്ടം കൊണ്ടുവന്നത്. മൂന്ന് മാസത്തിന് ശേഷം മെയ് 25ന് ചട്ടം പ്രാബല്യത്തിൽ വന്നു. 2006 ലാണ് ഐ.ടി നിയമം പാസാക്കിയത്. അന്ന് നവമാധ്യമവേദികൾ ഇടനിലക്കാരായതിനാൽ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും നിയമവ്യവസ്ഥ പ്രകാരം ഒഴിവാക്കിയതാണ്. അച്ചടി ദൃശ്യമാധ്യമങ്ങളിൽ നിന്നും വ്യത്യസ്തമായി നവമാധ്യമങ്ങളുടെ ഉടമകൾ അതിലിടപെടുന്ന ജനങ്ങളാണ്. ഉള്ളടക്കം ആരാണോ പോസ്റ്റ് ചെയ്യുന്നത് അവർക്കാണ് ഉത്തരവാദിത്തം.

നിയമവിരുദ്ധമായതോ രാജ്യദ്രോഹപരമായതോ അധിക്ഷേപകരമായതോ ആയ ഉള്ളടക്കത്തോടെ ഒരു പോസ്റ്റ് വന്നാൽ പോസ്റ്റ് ചെയ്തയാളുടെ പേരിൽ നടപടി എടുക്കാൻ ഇപ്പോൾ സംവിധാനമുണ്ട്. അധിക്ഷേപകരമായതും രാജ്യദ്രോഹപരമായതും ഏതെന്ന് നിശ്ചയിക്കുക പുതിയ നിയമവ്യവസ്ഥ പ്രകാരം ഐ.ടി വകുപ്പ് ആയിരിക്കുമെന്നതാണ് ഏറ്റവും ആപത്കരം.
ഓരോ പ്ലാറ്റ്ഫോമും ഇന്ത്യയിൽ ഒരാളെ സ്ഥാപനത്തിന്റെ ചുമതലക്കാരനായി വെക്കണം. പോസ്റ്റുകൾ രാജ്യദ്രോഹപരമാണോ അധിക്ഷേപകരമാണോ എന്ന് പുതിയ മാനദണ്ഡപ്രകാരം തന്നെ പരിശോധിക്കണം. പുതിയ വ്യവസ്ഥ പ്രകാരം അല്ല പോസ്റ്റെങ്കിൽ അത് വേഗം നീക്കം ചെയ്യണം. നിയമവിരുദ്ധ ഉള്ളടക്കം പരിശോധിച്ച് നടപടി എടുക്കാൻ ഒരു സമിതി രൂപീകരിക്കണം. ഈ രണ്ട് തട്ടിലും അതായത് ചീഫ് കംപ്ലൈന്റ് ഓഫീസറും മേൽനോട്ട സമിതിയും പ്രശ്നത്തിൽ ഇടപെടുന്നില്ലെങ്കിൽ കേന്ദ്ര ഐ.ടി വകുപ്പിന് നേരിട്ട് നടപടി എടുക്കാം. ഇതാണ് കേന്ദ്ര സർക്കാർ ഒരു ഉത്തരവിലൂടെ വാട്സ്ആപ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലഗ്രാം, ട്വിറ്റർ എന്നീ സോഷ്യൽ മീഡിയ വേദികളെ കൈകാര്യം ചെയ്യാൻ വേണ്ടി കൊണ്ടുവന്ന ചട്ടത്തിലെ ഉള്ളടക്കം.
അമേരിക്കയെ പോലെ ലോക പോലിസായി എല്ലായിടത്തും ഇടപെടാനുള്ള അധികാരം സ്വയം ഏറ്റെടുക്കുകയാണ് മോദി സർക്കാർ.
നിലവിൽ ഒരാൾ മറ്റൊരാൾക്ക് വാട്സ്ആപ് വഴിയോ ടെലഗ്രാം വഴിയോ എൻക്രിപ്റ്റ് ചെയ്ത് ഒരു സന്ദേശം അയച്ചാൽ അതിന് സ്വകാര്യതയും സംരക്ഷണവും സുരക്ഷയും ഉണ്ട്. കേന്ദ്ര സർക്കാർ അത് എടുത്തു കളഞ്ഞു. വളഞ്ഞ വഴിയിലൂടെയാണ് എടുത്ത് കളഞ്ഞത്. അതാണ് ഏറെ അപകടകരം. വ്യക്തികളെ അധിക്ഷേപിക്കുന്നതോ നഗ്നദൃശ്യങ്ങളോ വ്യാജവാർത്തകളോ പ്രചരിപ്പിക്കുന്നതും വ്യക്തികളെ അധിക്ഷേപിക്കുന്നതും തടയുക തന്നെ വേണം. അതിന് നിലവിലുള്ള നിയമം അപര്യാപ്തമാണെങ്കിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരികയും വേണം. പക്ഷെ ഭരണഘടന നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യം തടഞ്ഞു കൊണ്ടാകരുത്.
വിമർശനങ്ങളോട് മോദിക്കും കൂട്ടർക്കും അസഹിഷ്ണുതയാണ്. അത് നിരവധി തവണ ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്.
Recommended Video
മഹാമാരിയായ കോവിഡിനെ തടയുന്നതിൽ പൂർണമായി കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. രാജ്യത്തിനകത്തും പുറത്തും അതിശക്തമായി വിമർശനങ്ങൾ ഉയർന്നുവന്നു. ഈ വിമർശനങ്ങൾ പ്രധാനമായും സോഷ്യൽ മീഡിയയിലൂടെയാണ് ഉണ്ടായത്. അത് നേരിടാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. കവി സച്ചിദാനന്ദൻ "പ്രധാനമന്ത്രിയെ കണ്ടവരുണ്ടോ"? എന്ന ചോദ്യത്തോടെ കോവിഡ് തടയുന്നതിൽ ഉള്ള വീഴ്ച ചൂണ്ടിക്കാട്ടി എഫ്ബിയിൽ ഒരു പോസ്റ്റിട്ടു. അതിന് വിലക്ക് ഏർപ്പെടുത്തി. 52 പ്രമുഖ വ്യക്തികളുടെ സോഷ്യൽ മീഡിയ പ്രതികരണം തടഞ്ഞു.
ഇതൊക്കെ കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് എന്ന് എല്ലാവർക്കും അറിയാം. അതാവട്ടെ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ ആയിരുന്നു. വിലക്കെടുത്ത ചില അച്ചടി ദൃശ്യമാധ്യമങ്ങൾ മോദിയെ പുകഴ്ത്തുമ്പോൾ സോഷ്യൽ മീഡിയയിലൂടെയാണ് ശരിയായ വിമർശനം ഉയർന്നു വരുന്നത്. ഈ വിമർശനം പോലുമില്ലെങ്കിൽ രാജ്യത്ത് സമ്പൂർണ്ണ ഫാസിസ്റ്റ് വാഴ്ചയായിരിക്കും. ചുരുക്കത്തിൽ എലിയെ പിടിക്കാൻ ഇല്ലം ചുടുന്ന സംഘപരിവാർ രാഷ്ട്രീയമാണ് നാം തിരിച്ചറിയുന്നത്.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി കാജല്‍ അഗര്‍വാളിന്റെ ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications