മമ്മൂട്ടിക്ക് പിന്നാലെ ജയസൂര്യയും.. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അരിയുമായി നടൻ..
കൊച്ചി: മഴദുരിതത്തില്‍ അകപ്പെട്ട കേരളത്തിന് വിവിധയിടങ്ങളില്‍ നിന്നാണ് സഹായം ഒഴുകിയെത്തുന്നത്. കേരളത്തിന് അകത്ത് നിന്ന് മാത്രമല്ല, അന്യസംസ്ഥാനങ്ങളിലും നിന്നും വിദേശത്ത് നിന്നുമടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അല്ലാതെയും സഹായങ്ങള്‍ ഒഴുകിയെത്തുന്നു. രാഷ്ട്രീയ വ്യത്യാസങ്ങളോ ജാതിയോ മതമോ ഒന്നും നോക്കാതെയാണ് ദുരിതബാധിതര്‍ക്ക് വേണ്ടി നാട് ഒരുമിച്ച് കൈകോര്‍ക്കുന്നത്.
മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമടക്കമുള്ള സിനിമാ താരങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുന്നിട്ടിറങ്ങുന്നു. കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായവുമായി എത്തിയതെങ്കില്‍ ഇന്ന് ജയസൂര്യയാണ് ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി എത്തിയത്.
ആശ്വാസമായി ജയസൂര്യ
കനത്ത മഴയും ഇടുക്കി ഡാം തുറന്നത് മൂലമുണ്ടായ വെള്ളപ്പൊക്കവും മൂലം വീടും സമ്പാദ്യവും നഷ്ടപ്പെട്ട നിരവധി പേരാണ് എറണാകുളത്തെ വിവിധയിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. മാഞ്ഞൂരിലേയും ആലുവ കുന്നത്തേരിയിലേയും ക്യാമ്പുകളിലടക്കം നടനെത്തി. സങ്കടക്കടലില്‍ കഴിയുന്ന ആളുകള്‍ക്ക് അല്‍പനേരത്തേക്ക് എങ്കിലും വലിയ ആശ്വാസമായി നടന്റെ സാന്നിധ്യം.
സഹായമായി അരി
നടനെ പൊടുന്നനെ തങ്ങള്‍ക്കൊപ്പം കണ്ടപ്പോള്‍ ആളുകളുടെ മുഖത്ത് അത്ഭുതവും ഒപ്പം നേരിയ സന്തോഷവും വിരിഞ്ഞു. ക്യാമ്പിലെ ആളുകള്‍ക്ക് ആവശ്യമായ അരിയുമായാണ് ജയസൂര്യ എത്തിയത്. ക്യാമ്പിലെ ആളുകളോടും കുട്ടികളോടുമടക്കം സ്‌നേഹം പങ്കുവെച്ച ജയസൂര്യ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എല്ലാവരും മുന്നോട്ട് വരണമെന്ന് കേരളത്തോട് അഭ്യര്‍ത്ഥിച്ചു.
വലിയ വിഷമം തോന്നുന്നു
ജനങ്ങളുടെ കഷ്ടപ്പാട് പത്രത്തിലൂടെയും ടിവിയിലൂടെയും മറ്റും കാണുമ്പോള്‍ വലിയ വിഷമം തോന്നന്നുണ്ട്. വീടുകളില്‍ വെള്ളം കയറി ക്യാമ്പുകളില്‍ താമസിക്കേണ്ടി വരുന്ന അവസ്ഥ ചിന്തിക്കാവുന്നതിലുമപ്പുറമാണെന്ന് ജയസൂര്യ പറഞ്ഞു. നല്ലവരായ നാട്ടുകാര്‍ ക്യാമ്പുകളിലേക്ക് ഭക്ഷണം അടക്കമുള്ളവ എത്തിച്ച് നല്‍കി സഹായിക്കുന്നുണ്ട്. തന്നെക്കൊണ്ട് സാധിക്കുന്നത് താനും ചെയ്യുന്നു.
ഇവരെ മറക്കരുത്
ഇത് താല്‍ക്കാലികമാണ്. ഒരു പത്തോ പതിനഞ്ചോ ദിവസം മാത്രമേ ഇങ്ങനെ ഉണ്ടാവൂ. എന്നാലത് കഴിഞ്ഞാല്‍ ഈ ദുരിതം അനുഭവിക്കുന്നവരെ നമ്മള്‍ മറക്കും. ഇവര്‍ സ്വന്തം വീടുകളിലേക്ക് തിരിച്ച് ചെല്ലുമ്പോള്‍ വീട് മുഴുവന്‍ നശിച്ചിട്ടുണ്ടാവും. അതിനാണ് ഒരു പരിഹാരം വേണ്ടത്. തന്റെ ഭാഗത്ത് നിന്നും പറ്റുന്ന സഹായം ചെയ്യും. ഇപ്പോഴുള്ള സഹായം പിന്നീടും ഉണ്ടാവേണ്ടതുണ്ടെന്നും ജയസൂര്യ ഓര്‍മ്മപ്പെടുത്തി.
ജനങ്ങളും കൈകോർക്കണം
ദുരന്ത നിവാരണത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ട് മാത്രം മഴക്കെടുതിയെ നേരിടാന്‍ സാധിക്കില്ല. അതിന് വേണ്ടി കേരളത്തിലെ ജനങ്ങള്‍ കൈ കോര്‍ക്കേണ്ടതായിട്ടുണ്ട്. സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ട്. എന്നാല്‍ എല്ലാത്തിനും സര്‍ക്കാരിനെ മാത്രം ചുമതലപ്പെടുത്തുന്നത് ശരിയല്ലെന്നും ജയസൂര്യ പറഞ്ഞു.
മമ്മൂട്ടിയും ക്യാമ്പിൽ
മമ്മൂട്ടി കഴിഞ്ഞ ദിവസം പുത്തന്‍വേലിക്കരയിലെ ക്യാമ്പില്‍ വെള്ളിയാഴ്ച രാത്രി എത്തിയിരുന്നു. ധൈര്യമായിട്ടിരിക്കാന്‍ മമ്മൂട്ടി ആളുകളോട് ആവശ്യപ്പെട്ടു. എല്ലാവിധ സഹായങ്ങളും എല്ലാവരും ചെയ്യുമെന്നും ആരും സങ്കടപ്പെടരുതെന്നും മനസ്സ് മടുക്കരുതെന്നും താരം ആവശ്യപ്പെട്ടു. എംഎല്‍എ വിഡി സതീശനൊപ്പമായിരുന്നു മമ്മൂട്ടിയുടെ വരവ്.
ഒറ്റക്കെട്ടാവണമെന്ന് താരങ്ങൾ
മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും മഞ്ജു വാര്യരും റിമ കല്ലിങ്കലും ആഷിഖ് അബുവും വിനായകനും ഐശ്വര്യ ലക്ഷ്മിയും നിവിന്‍ പോളിയും അടക്കമുള്ള താരങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. കേരളം ഒറ്റക്കെട്ടായി കൈകോര്‍ക്കണമെന്ന് താരങ്ങളെല്ലാം ആവശ്യപ്പെടുന്നു.
ആഹ്വാനം മാത്രമോ
മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ നേരത്തെ കുട്ടനാട്ടിലടക്കം മഴക്കെടുതിയുണ്ടായപ്പോള്‍ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് സഹായം നല്‍കിയിരുന്നു. എന്നാല്‍ അന്നും ഇന്നും മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖ താരങ്ങള്‍ സഹായവുമായി മുന്നോട്ട് വന്നിട്ടില്ല. അന്യഭാഷകളിലെ താരങ്ങള്‍ വരെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമ്പോള്‍ മലയാളി താരങ്ങളുടെ ഈ നിലപാടിനെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
ലക്ഷങ്ങൾ നൽകി താരങ്ങൾ
നടന്‍ കമല്‍ഹാസന്‍ 25 ലക്ഷം രൂപയാണ് കേരളത്തിന് സംഭാവന നല്‍കിയത്. നടന്മാരായ കാര്‍ത്തിയും സൂര്യയും 25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിജയ് ദേവരുകൊണ്ട 5 ലക്ഷം രൂപയാണ് സംഭാവന നല്‍കിയിരിക്കുന്നത്. വിജയ് ടിവിയും കേരളത്തിന് 25 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിരിക്കുന്നു.
ഡബ്ല്യൂസിസിയുടെ പോസ്റ്റ്
മലയാളത്തിലെ താരസംഘടനയായ അമ്മ 10 ലക്ഷം രൂപയാണ് ആദ്യഘടുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നത്. വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് സഹായധനം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ചെറുത്ത് നില്‍പ്പിന്റെ യാത്രയില്‍ ഒരുമിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ടും തെറ്റായ വാര്‍ത്തകളില്‍ വീഴരുതെന്ന് പറഞ്ഞും ഫേസ്ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്.
സഹായം നീട്ടി നടികർ സംഘം
അതിനിടെ പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന മലയാളിക്ക് സഹായ ഹസ്തം നീട്ടം തമിഴ് സിനിമ, ടിവി, സ്റ്റേജ് അഭിനേതാക്കളുടെ കൂട്ടായ്മയായ നടികര്‍ സംഘവും രംഗത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഘട്ടമായി അഞ്ച് ലക്ഷമാണ് നടികര്‍ സംഘം നല്‍കുന്നത്. സംഘടനാ പ്രസിഡണ്ട് എം നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കേരളത്തെ സഹായിക്കാനുള്ള തീരുമാനം.