ജസ്‌ന തലേദിവസം 15 തവണ വിളിച്ചു; സന്ദേശങ്ങളും അയച്ചു... ദുരൂഹത!! മൊബൈല്‍ പരിശോധിച്ചപ്പോള്‍
കോട്ടയം: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കാണാതായ ദിവസം ജസ്‌ന ആരെയും വിളിച്ചിട്ടില്ല. എന്നാല്‍ തലേദിവസം ഒരു വ്യക്തിയെ തുടര്‍ച്ചയായി വിളിച്ചിട്ടുണ്ട്. ഇതെന്തിനാണെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
കൂടാതെ മൊബൈല്‍ രേഖകള്‍ പരിശോധിച്ചതില്‍ ചില സംശയങ്ങള്‍ ഉണര്‍ന്നതിനാല്‍ ജസ്‌നയെ അവസാനമായി കണ്ട സ്ത്രീയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. ഇതുവരെ ലഭിച്ച വിവരങ്ങള്‍ കോര്‍ത്തിണക്കുമ്പോള്‍ ചില സംശയങ്ങളുള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യല്‍. ആരെയാണ് ജസ്‌ന തലേദിവസം വിളിച്ചത്. ഇതുസംബന്ധിച്ച പോലീസ് പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ....

രേഖകള്‍ വീണ്ടെടുത്തു
ഫോണ്‍ വിട്ടില്‍ വച്ച ശേഷമാണ് ജസ്‌ന വീട്ടില്‍ നിന്ന് പുറത്തുപോയതും പിന്നീട് കാണാതായതും. മൊബൈല്‍ ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. ഫോണ്‍ രേഖകള്‍ പോലീസ് വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുക്കുകയും ചെയ്തു. 1500ഓളം രേഖകളാണ് വീണ്ടെടുത്ത് പരിശോധിച്ചത്.

സ്ത്രീയെ വീണ്ടും ചോദ്യം ചെയ്തു
വീണ്ടെടുത്തതില്‍ കൂടുതല്‍ ജനുവരിയിലെ രേഖകളാണ്. ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ പോലീസിന് ചില സംശയങ്ങള്‍ ഉണര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് നേരത്തെ ചോദ്യം ചെയ്ത അയല്‍വാസിയായ സ്ത്രീയെ വീണ്ടും ചോദ്യം ചെയ്തു. ഈ സ്ത്രീയാണ് ജസ്‌നയെ അവസാനമായി കണ്ടത്.

സംശയകരമായ കാര്യം
ഫോണ്‍രേഖകളില്‍ സംശയകരമായ ചില കാര്യങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാണാതാകുന്ന തലേദിവസം ജസ്‌നയുടെ ഫോണില്‍ നിന്ന് നിരന്തരമായി കോളുകള്‍ പോയിട്ടുണ്ട്. എന്നാല്‍ കാണാതായ ദിവസം ആരെയെങ്കിലും വിളിക്കുകയോ ആരെങ്കിലും വിളിക്കുകയോ ചെയ്തിട്ടില്ല.

15 തവണ വിളിച്ചു, സന്ദേശങ്ങളും
തലേദിവസം ഒരു സുഹൃത്തിനെ ജസ്‌നയുടെ ഫോണില്‍ നിന്ന് വിളിച്ചിട്ടുണ്ട്. 15 തവണയാണ് വിളിച്ചത്. കൂടാതെ ഏഴ് തവണ സന്ദേശങ്ങളും അയച്ചു. പിന്നീട് സുഹൃത്തിന്റെ പിതാവിനെയും വിളിച്ചു. ഈ നടപടിയില്‍ പോലീസിന് സംശയമുണ്ട്.

അന്വേഷണം വഴിതെറ്റിക്കുന്നു
അതേസമയം, അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ജസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ആരോപിച്ചു. ജസ്‌നയെ ആരും തട്ടിക്കൊണ്ടുപോയതല്ല എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് എന്തടിസ്ഥാനത്തിലാണെന്നും സഹോദരന്‍ ചോദിച്ചു.

സുഹൃത്തിലേക്ക് വിരല്‍ചൂണ്ടുന്നു
ജസ്‌നയുടെ ഫോണിലേക്ക് വിളിച്ച സുഹൃത്തില്‍ സംശയം പ്രകടിപ്പിക്കുകയാണ് കുടുംബം. ജസ്‌നയുടെ അമ്മ മരിച്ചിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ. ഇതില്‍ ജസ്‌നയ്ക്ക് വിഷമമുണ്ടായിരുന്നു. എന്നാല്‍ മറ്റു വിഷമങ്ങളൊന്നുമില്ല. ഈ സാഹചര്യത്തില്‍ സുഹൃത്തിന്റെ ഇടപെടലുകള്‍ സംബന്ധിച്ച് അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

വിദേശ ഫോണ്‍ വിളി
പോലീസ് 12 ഇടത്തായി സ്ഥാപിച്ച വിവര ശേഖരണ പെട്ടിയില്‍ ബന്ധുക്കള്‍ക്കും ആണ്‍ സുഹൃത്തിനുമെതിരായ വിവരങ്ങളാണ് കൂടുതല്‍. അതിനിടെയാണ് അയര്‍ലാന്റില്‍ നിന്ന് പോലീസിന് ഫോണ്‍ സന്ദേശം വന്നത്. ഇയാള്‍ രണ്ടുതവണ വിളിച്ചു. ജസ്‌നയുടെ പിതാവിന്റെ കമ്പനി കരാറെടുത്ത് നിര്‍മിക്കുന്ന ഏന്തയാറിലെ വീട്ടില്‍ എന്തോ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് അയര്‍ലാന്റില്‍ നിന്നെത്തിയ ഫോണ്‍ കോള്‍.

എന്തോ കടത്തിക്കൊണ്ടുപോയി
തുടര്‍ന്നാണ് പോലീസ് ഈ വിട്ടിലെത്തി മണ്ണെടുത്ത് പരിശോധിച്ചത്. കഴിഞ്ഞ ഞായറാഴ്ച പോലീസ് ഇവിടെ പരിശോധിച്ചിരുന്നു. മണ്ണെടുത്ത് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അയര്‍ലാന്റില്‍ നിന്നു വന്ന രണ്ടാമത്തെ ഫോണില്‍, നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തറ കുഴിച്ചെടുത്ത് എന്തോ കടത്തിക്കൊണ്ടുപോയെന്നാണ് പറഞ്ഞത്.

മൃതദേഹ പരിശോധന
അതിനിടെ പോലീസ് മൃതതേഹങ്ങള്‍ പരിശോധിക്കുന്നുണ്ട്. കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും അജ്ഞാത മൃതദേഹങ്ങളാണ് പരിശോധിക്കുന്നത്. ഒരു വഴിയും പോലീസ് നിസാരമാക്കുന്നില്ല. നേരത്തെ നിര്‍ണായക വിവരങ്ങള്‍ കൈമാറിയിട്ടും പോലീസ് ഗൗനിച്ചില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ട് പരാതിപ്പെട്ടിരുന്നു.

യുവാവിന്റെ അച്ഛന്റെ പ്രതികരണം
ജസ്‌നയുടെ മൊബൈലിലെ വിവരങ്ങള്‍ പോലീസ് വീണ്ടെടുത്തിരുന്നു. ആയിരത്തോളം തവണ ജസ്‌നയെ വിളിച്ച യുവാവിനെ പറ്റിയുള്ള വിവരങ്ങളും പോലീസ് ശേഖരിച്ചു. ഇയാളെയും പിതാവിനെയും പോലീസ് ചോദ്യം ചെയ്തു. 15 തവണ തന്നെയും മകനെയും ചോദ്യം ചെയ്തുവെന്നും സമൂഹത്തില്‍ ഒറ്റപ്പെട്ടുവെന്നും യുവാവിന്റെ അച്ഛന്‍ പ്രതികരിച്ചു. കേസ് അന്വേഷണത്തില്‍ പോലീസ് അമാന്തം കാണിക്കുന്നുവെന്ന ആരോപണം പ്രാദേശിക തലത്തില്‍ ശക്തമാണ്.

സംഭവം ഇങ്ങനെ
ഇക്കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതായത്. സ്റ്റഡി ലീവ് ദിവസം പഠിച്ചുകൊണ്ടിരുന്ന് കുട്ടി സഹോദരങ്ങള്‍ കോളജിലേക്ക് പോയ ശേഷം വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. ഓട്ടോയില്‍ മുക്കൂട്ടുതറയിലെത്തി. പിന്നീട് ബസില്‍ കയറി. ശേഷമാണ് കാണാതായത്. സംസ്ഥാനത്തും പുറത്തും അന്വേഷിച്ചിട്ടും തുമ്പ്് കിട്ടിയിട്ടില്ല.












Click it and Unblock the Notifications