'കേരളത്തിന്റെ റെയിൽ വികസന സ്വപ്നങ്ങൾക്ക് കേന്ദ്രത്തിന്റെ വക മറ്റൊരു ഇരുട്ടടി കൂടി'; ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: നേമം റെയിൽവേ കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിച്ചതിനെതിരെ ജോൺ ബ്രിട്ടാസ് എംപി. നേമം ടെർമിനലിന്റെ കാര്യത്തിൽ വലിയൊരു ഗൂഢാലോചനയും കള്ളക്കളിയുമാണ് നടന്നിരിക്കുന്നത് എന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു. പദ്ധതി ഉപേക്ഷിച്ചതിനെ വിമർശിച്ച് സിപിഎമ്മും രംഗത്ത് വന്നിരുന്നു.
ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതികരണം: ' കേരളത്തിന്റെ റെയിൽ വികസന സ്വപ്നങ്ങൾക്ക് കേന്ദ്രത്തിന്റെ വക മറ്റൊരു ഇരുട്ടടി കൂടി!!! ഒരു പതിറ്റാണ്ടിലേറെ കാലമായി കേരളം സജീവമായി ചർച്ച ചെയ്യുന്നതും 2011 - 12 റെയിൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ചതും 2019 മാർച്ചിൽ കേന്ദ്ര റെയിൽ മന്ത്രി തറക്കല്ലിട്ടതുമായ നേമം റെയിൽവേ കോച്ചിംഗ് ടെർമിനൽ പദ്ധതിയാണ് കേന്ദ്രം രഹസ്യമായി ഉപേക്ഷിച്ചത്. നേമം ടെർമിനലിന്റെ കാര്യത്തിൽ വലിയൊരു ഗൂഢാലോചനയും കള്ളക്കളിയുമാണ് നടന്നിരിക്കുന്നത്. നിരന്തരമായി ഈ വിഷയം രാജ്യസഭയിൽ ചോദ്യങ്ങളിലൂടെയും ഉപക്ഷേപങ്ങളിലൂടെയും ഉന്നയിച്ചിട്ടും വ്യക്തമായ മറുപടി കേന്ദ്രസർക്കാർ നൽകാതിരുന്നതിനെ തുടർന്ന് രാജ്യസഭാ ചെയർമാന് പരാതി നല്കിയപ്പോഴാണ് മറുപടിയായി പദ്ധതി ഉപേക്ഷിച്ച കാര്യം തുറന്നു പറയാൻ റെയിൽവേ നിർബന്ധിതമായത്.

പദ്ധതി ഒരു പതിറ്റാണ്ടിനു മുമ്പ് പ്രഖ്യാപിച്ചതാണ്. തിരുവനന്തപുരം സെൻട്രലിലെ തിരക്കു കുറയ്ക്കാനുള്ളതാണ് പദ്ധതി. 2011-12 ലെ റെയിൽവേ ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നു. നേമത്ത് ഒരു ടെർമിനസ് സ്റ്റേഷൻ എന്ന നിലയിൽ ഉപടെർമിനൽ ഉണ്ടാക്കാനുള്ളതാണ് പദ്ധതി. കോച്ച് പരിപാലനമാകെ നേമത്തേയ്ക്കു മാറ്റുന്നതും വിഭാവനം ചെയ്തിരുന്നു. തിരുവനന്തപുരം സെൻട്രലിലും കൊച്ചുവേളിയിലും ഉള്ള പ്ലാറ്റ്ഫോം സൗകര്യങ്ങൾ അപര്യാപ്തമെന്നു കണ്ടാണ് പദ്ധതി പരിഗണിച്ചത്. തിരുവനന്തപുരം സെൻട്രൽ കഴിവിനേക്കാൾ രണ്ടര ഇരട്ടിയോളം തീവണ്ടികൾ കൈകാര്യം ചെയ്യുന്നുണ്ട്.
തിരുവനന്തപുരം-കൊച്ചുവേളി പാത പലപ്പോഴും സ്തംഭിക്കുന്നു. ചെന്നൈ ബേസിൻ ബ്രിഡ്ജ് കോച്ചിംഗ് ഡിപ്പോയെ മാതൃകയാക്കി, 30 തീവണ്ടികൾക്ക് ഇടം നല്കും വിധം10 പിറ്റ് ലൈനുകളും 12 സ്റ്റേബ്ളിംഗ് ലൈനുകളും സിക്ക് ലൈനുകളും ഒരുക്കാനായിരുന്നു പദ്ധതി. നിരവധി വർഷങ്ങളുടെ കാലതാമസത്തിനു ശേഷം പദ്ധതി 2018-19ൽ റെയിൽവേ അംബ്രലാ വർക്കിന്റെ ഭാഗമാക്കി. അതനുസരിച്ച് റെയിൽവേ മന്ത്രി 2019 മാർച്ച് ഏഴിന് തറക്കല്ലും ഇട്ടു. എന്നാൽ പദ്ധതി രേഖ അന്തിമമാക്കുന്നത് പിന്നെയും വൈകി.
ടെർമിനൽ നിർമ്മാണം അകാരണമായി വൈകുന്നതിനെക്കുറിച്ച് രാജ്യസഭയിൽ നിരവധി തവണ ചോദ്യങ്ങളും ഉപക്ഷേപങ്ങളും ഉന്നയിച്ചിരുന്നു. പദ്ധതി രേഖ പരിഗണനയിൽ എന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയായിരുന്നു റെയിൽവേയുടെ ഭാഗത്തുനിന്നു വന്നത്. തറക്കല്ലിട്ട പദ്ധതി എന്നു തുടങ്ങുമെന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാത്തത് രാജ്യസഭാംഗത്തിനുള്ള അവകാശങ്ങളുടെ നിഷേധമാണെന്നു ചൂണ്ടിക്കാട്ടി സഭാദ്ധ്യക്ഷനു പരാതിയും നല്കി. ഇതിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട സഭാദ്ധ്യക്ഷൻ വ്യക്തമായ മറുപടി നല്കണമെന്ന് റെയിൽവേയോടു നിർദ്ദേശിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.
തിരുവനന്തപുരം സെൻട്രലിന്റെ ഉപ ടെർമിനലായി കൊച്ചുവേളി ഉള്ള സ്ഥിതിക്ക് നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് 30.05.2022ലെ ഓഫീസ് മെമ്മോറാണ്ടത്തിലൂടെ റെയിൽവേ മന്ത്രാലയം രാജ്യസഭാ സെക്രട്ടേറിയറ്റ് മുഖേന എന്നെ വിവരം അറിയിക്കുകയാണ് ചെയ്തത്. കേരളത്തിലെ റെയിൽ വികസനത്തോട് കാലാകാലങ്ങളായി കേന്ദ്രം അനുവർത്തിച്ചു വരുന്ന ചിറ്റമ്മ നയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ തീരുമാനം. പദ്ധതി ഉപേക്ഷിച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഇന്നലെ കത്തയച്ചു.












Click it and Unblock the Notifications