ജോജു വിഷയം; പ്രതികൾ കീഴടങ്ങുമെന്ന് സൂചന; ചക്ര സ്തംഭന സമരം ഗതാഗതത്തിന് തടസ്സമില്ല
ജോജു വിഷയം; പ്രതികൾ കീഴടങ്ങുമെന്ന് സൂചന; ചക്ര സ്തംഭന സമരം ഗതാഗതത്തിന് തടസ്സമില്ല
കൊച്ചി: നടന്‍ ജോജുവിന്റെ കാര്‍ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സ്റ്റേഷനിലെത്തി കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. സംഭവമായി ബന്ധപ്പെട്ട് പൊലീസ് പ്രതിചേര്‍ത്ത നേതാക്കളാണ് സ്റ്റേഷനിൽ ഹാജരാകാൻ സാധ്യതയുളളത്. കാര്‍ ആക്രമിച്ച കേസില്‍ ഇതുവരെ രണ്ട് പേര്‍ അറസ്റ്റിലായി. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് സംഘടിപ്പിച്ചിരിക്കുന്ന ചക്ര സ്തംഭന സമരത്തിന് പിന്നാലെ പ്രതിചേര്‍ത്ത നേതാക്കൾ കീഴടങ്ങാനാണ് ആലോചിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ഇടപ്പള്ളി-വൈറ്റില ബൈപ്പാസില്‍ ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു. വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടായിരുന്നു സമരം നടന്നത്. വലിയ ഗതാഗത തടസത്തിന് ഇത് കാരണമായി മാറി. ഇതിനിടെയാണ് ബ്ലോക്കില്‍പ്പെട്ട നടന്‍ ജോജു ജോര്‍ജ് കോണ്‍ഗ്രസ് സമരക്കാര്‍ക്ക് നേരെ പ്രതിഷേധിച്ചത്. ഈ പ്രതിഷേധം വലിയ വാക്കേറ്റത്തിൽ കലാശിച്ചു. തുടർന്ന് സമരത്തിനെതിരെ പ്രതികരിച്ച ജോജുവിന്റെ കാറിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. പ്രതിഷേധക്കാർ കാർ അടിച്ചു തകർത്തു.

ജോജു മദ്യപിച്ച് വനിതാ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്ന് കാണിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. എന്നാൽ, ജോജു മദ്യപിച്ചിരുന്നുവെന്ന കോണ്‍ഗ്രസ് ആരോപണം വൈദ്യ പരിശോധനയില്‍ തെറ്റാണെന്ന് തെളിഞ്ഞു. ജോജുവിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് കൊച്ചി കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. റോഡ് തടസപ്പെടുത്തിയതിന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തിൽ ഒരു കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. ഇതോടെ ഇരുഭാഗവും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന അവസ്ഥ വന്നു. എന്നാൽ, പിന്നീട് സമവായത്തിന്റെ വഴി സ്വീകരിക്കാൻ ആലോചിച്ചെങ്കിലും ഈ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

റോഡ് ഉപരോധിച്ച കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ഒന്നാം പ്രതി. ടിജി പൗലോസ്, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. വിപി സജീന്ദ്രന്‍, ദീപ്തി മേരി വര്‍ഗീസ്, ടോണി ചമ്മണി, ജോഷി പള്ളന്‍, എന്‍ വേണുഗോപാല്‍, സേവ്യര്‍ സായങ്കരി, മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഡൊമിനിക് പ്രസന്റേഷന്‍, വിഷ്ണു, പിവൈ ഷാജഹാന്‍, കൗണ്‍സിലര്‍ മാലിനി കുറിപ്പ് എന്നിവരാണ് മറ്റു പ്രതികള്‍. മാര്‍ഗ തടസം സൃഷ്ടിച്ചു, പൊതു ജനത്തിന് സ്വീകാര്യമാകാത്ത വിധം പ്രവര്‍ത്തിച്ചു, കൊവിഡ് മാനദണ്ഡം ലംഘിച്ചു, പൊതുമുതല്‍ നശിപ്പിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നേതാക്കള്‍ക്ക് പുറമെ, കണ്ടാലറിയാവുന്ന 50 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്.

അതേസമയം, കോൺഗ്രസ് സംഘടിപ്പിച്ച സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജുമായി ഉണ്ടായ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ തയ്യാറാണെന്ന് ഡി സി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. ഇരു കൂട്ടരും പ്രകോപനപരമായി പെരുമാറിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ജോജുവിനോട് മാപ്പു പറയാൻ പോലും തങ്ങൾ തയ്യാറാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ഇത്തരത്തിലുളള സമവായ ചർച്ചകൾ പരാജയപ്പെടുകയാണ് ചെയ്തത്.

എന്നാൽ, കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന ചക്രസ്തംഭന സമരത്തിന് പിന്നാലെ കീഴടങ്ങാനാണ് ആലോചിക്കുന്നതെന്നും സമരത്തിന് ശേഷം നേതാക്കള്‍ ഡിസിസിയില്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്ന വിവരം. കൊച്ചിയിലെ സമരം രാവിലെ 11 മണിക്ക് മേനകാ ജംഗ്ഷനില്‍ ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്യും. മേനകാ ജംഗ്ഷനില്‍ വാഹനങ്ങള്‍ നിര്‍ത്തി പ്രവര്‍ത്തകര്‍ സമരം ചെയ്യുമെങ്കിലും ഗതാഗത തടസം ഉണ്ടാകില്ലെന്ന് അറിയിച്ചുണ്ട്. റോഡിന്റെ ഒരുഭാഗത്ത് വാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യമോരുക്കിയായിരിക്കും സമരം നടത്തുക.
ചിന്താവിഷ്ടയായ മഡോണ; എന്തുപറ്റിയെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications