മുഴുവൻ എ പ്ലസുള്ളവർക്ക് പോലും ആഗ്രഹിച്ച വിഷയം കിട്ടുന്നില്ല, പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കണം: ജോസ് കെ മാണി
കോട്ടയം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി സീറ്റുകളും ബാച്ചുകളും വര്‍ദ്ധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോടും എല്‍ഡിഎഫ് കണ്‍വീനറോടും ആവശ്യപ്പെട്ടെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞു. ഇത്തവണ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചവര്‍ക്ക് അവര്‍ ആഗ്രഹിച്ച വിഷയങ്ങള്‍ ലഭിച്ചിട്ടില്ല. ഇപ്പോഴത്തെ സീറ്റ് നില വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ലെന്ന് ജോസ് കെ മാണി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഹയര്‍സെക്കണ്ടറി സ്‌ക്കൂളുകളിലെ സീറ്റുകളും, ബാച്ചുകളും വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി കണ്‍വീനറുമായും, വകുപ്പ് മന്ത്രിയുമായും ചര്‍ച്ച നടത്തി. ഈ വര്‍ഷം എസ് എസ് എല്‍ സി, സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷകളില്‍ മികച്ച വിജയമാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ നേടിയിട്ടുള്ളത്. ഇവരില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും അവര്‍ ആഗ്രഹിച്ച വിഷയം ലഭിച്ചിട്ടില്ല.

നിലവിലെ സീറ്റ് നില വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല. ഇക്കഴിഞ്ഞ എസ് എസ് എല്‍.സി പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള ജില്ലയായി മാറിയത് പാലാ വിദ്യാഭ്യാസ ജില്ലയാണ്. 99.17 ശതമാനം എന്ന റെക്കാര്‍ഡാണ് പാലാ വിദ്യാഭ്യാസജില്ല നേടിയത്. ഇതില്‍ ഏകദേശം 25 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോഴ്സിന് പോലും അഡ്മിഷന്‍ ലഭിക്കാത്ത സ്ഥിതിയാണ്. ആയതിനാല്‍ ഹയര്‍സെക്കണ്ടി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടെന്ന് ജോസ് കെ മാണി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം, പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ അറിയിച്ചത്. മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ഉള്ള സ്ഥിതിവിവര കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഏകജാലക രീതിയില്‍ പ്രവേശനം നടത്തുന്ന 2,70,188 സീറ്റുകളിലേയ്ക്ക് 4,65,219 വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കുകയുണ്ടായി.
ഓരോ വീഴ്ചയ്ക്ക് ശേഷവും ഉയര്‍ച്ചയുണ്ടാകുമെന്ന് അമേയ, പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍
ഇതില്‍ മാതൃജില്ലയ്ക്ക് പുറമേ മറ്റ് ജില്ലകളിലും അപേക്ഷിച്ച 39,489 പേരുണ്ടായിരുന്നു . ആയതിനാല്‍ പ്രവേശനം നല്‍കേണ്ട യഥാര്‍ത്ഥ അപേക്ഷകര്‍ 4,25,730 മാത്രമാണ്. ഒന്നാം അലോട്ട്‌മെന്റില്‍ 2,01,489 പേര്‍ പ്രവേശനം നേടുകയുണ്ടായി. ഒന്നാം അലോട്ട്‌മെന്റില്‍ 17,065 വിദ്യാര്‍ത്ഥികള്‍ പ്രവേശനം തേടിയിട്ടില്ല . രണ്ടാമത്തെ അലോട്ട്‌മെന്റില്‍ 68,048 അപേക്ഷകര്‍ക്ക് പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുകയുണ്ടായെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications