'കള്ളച്ചിരിയോടെ മാണിസാറിന്റെ നമ്പർ പച്ചക്ക് പൊളിച്ച മമ്മൂട്ടി', മാധ്യമപ്രവർത്തകന്റെ കുറിപ്പ്
കൊച്ചി: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് എഴുപത് വയസ്സ് തികയുകയാണ്. മാധ്യമപ്രവര്‍ത്തകനായ പിജി സുരേഷ് കുമാര്‍ മമ്മൂട്ടിയേയും കെഎം മാണിയേയും കുറിച്ച് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുറിപ്പ് വായിക്കാം.
'' മമ്മൂട്ടിയും മാണിയും പിന്നെ ഞാനും... പേരിലെ പ്രാസത്തിനപ്പുറം സൌന്ദര്യബോധത്തിലും ചിട്ടയിലുമൊക്കെ എവിടെയോ ചില സാമ്യം മാണിക്കും മമ്മൂട്ടിക്കും ഇല്ലേ?വൃത്തിയിലും വെടിപ്പിലും വിട്ടുവീഴ്ചയില്ലാത്ത മാണിസാറിന് നിലപാടുകൾക്കൊപ്പം ദൃഢത രൂപസൌന്ദര്യത്തോടുമുണ്ടെന്നറിയാത്തവർ കുറവാണ്. ഏഴുവർഷം മുമ്പ്... സ്ഥലം കൊച്ചിയിലെ പഞ്ചനക്ഷത്രഹോട്ടൽ. സമസ്ത മേഖലകളിലെയും പ്രമുഖർ അഥിതികളായ വിവാഹസൽക്കാരം. താഴത്തെ വരാന്തയിൽ നിൽക്കുമ്പോൾ മന്ത്രി മാണി വന്നിറങ്ങുന്നു. മകനും അനുയായികളുമൊപ്പം.
എൻറെ കൈയ്യിൽപിടിച്ച് അകത്തേക്ക് നടന്നു.( അത്ര അടുപ്പം കൊണ്ടല്ല, അദ്യം കാണുന്ന കൈ എന്ന മാണിസാറിൻറെ ശീലമായി കണ്ടാൽ മതി) ലിഫ്റ്റിലേക്കടുക്കുമ്പോൾ അതുതുറന്ന് സാക്ഷാൽ മമ്മൂട്ടി താഴേക്ക്. മമ്മൂട്ടി കൈനീട്ടി. മാണിസാർ ഇരുകൈകളും ചേർത്ത് പിടിച്ച് കുലുക്കി ചിരിച്ചാശ്ളേഷിച്ച് മുന്നോട്ടാഞ്ഞു. പക്ഷേ മറുതലക്കൽ ആ പിടി വിട്ടില്ല. മിന്നോട്ടാഞ്ഞ മാണിസാർ പിടിവിടാത്തതിനാൽ ഒന്ന് പിന്നോട്ടാഞ്ഞു. മമ്മൂട്ടി മാണിസാറിൻറെ മുഖത്തേക്ക് മുഖം ചേർത്തു. ' മാണിസാറേ ഇത് മമ്മൂട്ടിയാ'.

അക്ഷരാർത്ഥത്തിൽ മാണിസാർ ഉച്ചത്തിൽ അയ്യോ എന്ന് വിളിച്ചുപോയി. അപ്പോൾ മമ്മൂട്ടി...' എനിക്കറിഞ്ഞൂടേ മാണിസാറിനെ. എത്രപേരെ ഒരുദിവസം കാണേണ്ടതാ.'
പിടിവിട്ട് തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സിനെപ്പോലെ മമ്മൂട്ടി നടന്നുനീങ്ങി.
മാണി സാർ നന്നായി വിളറി, വിയർത്തു. ഒപ്പമുണ്ടായിരുന്ന ജോയ് ഏബ്രഹാമിനോടായി പറഞ്ഞു. ശ്ശെ മമ്മൂട്ടി എന്ത് വിചാരിച്ചുകാണും ... സന്ദർഭത്തിനനുസരിച്ച് കരയാനോ ചിരിക്കാനോ പെരുമാറാനോ പരിചയമറിയിക്കാനോ മാണിസാറിനോളം അറിയാവുന്ന ആരുണ്ടായിരുന്നു.
എന്തൊരഴകാണ്... സായ് പല്ലവിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
പക്ഷേ മുഖത്തുനോക്കി കൈപിടിച്ചൊന്ന് കുലുക്കി കള്ളച്ചിരിയോടെ മാണിസാറിൻറെ നമ്പർ പച്ചക്ക് പൊളിച്ചവർ വേറെയുണ്ടാകില്ല. ഒരിക്കൽ ഷാജി എൻ കരുണിനോട് ഞാൻ ചോദിച്ചു. മ്മൂട്ടിയേയും മോഹൻലാലിനെയും വച്ച് സിനിമയെടുത്തിട്ടുണ്ടല്ലോ. ആരാണ് കൂടുതൽ നല്ലത് എന്ന്. മറുപടി... "മമ്മൂട്ടി 100 വയസുവരെയുള്ള തൻറെ ജീവിതം ആസൂത്രണം ചെയ്ത്, ചിട്ടയായി പരിശീലിച്ച് കഠിനാധ്വാനം ചെയ്ത് അർപ്പണ ബോധത്തോടെ അച്ചടക്കത്തോടെ ജീവിക്കുന്നു. ലാൽ നാളെ എന്താ ചെയ്യുകയെന്നുറപ്പിക്കാതെ ഇന്നലെകളെയും ഇന്നിനെയും തള്ളിനീക്കുന്നു. പക്ഷേ വിജയം രണ്ടുപേർക്കും ഏറെക്കുറേ സമമാണ്. മമ്മൂട്ടിക്ക് കഠിനാധ്വാനമാണ് കരുത്തെങ്കിൽ ലാലിന് ഭാഗ്യവും ദൈവാധീനവും. " മമ്മൂട്ടിയെ ഒരുനടനായി ദൂരെ നിന്ന് മാത്രം അറിയുന്ന ആളാണ് ഞാൻ. പക്ഷേ പറയാതിരിക്കാനാവില്ല... നിങ്ങൾ ഒരു സംഭവം തന്നെ. ജൻമദിനാശംസകൾ...''












Click it and Unblock the Notifications