ഇന്ന് പൊങ്കാലയിടുന്നവര്‍ നാളെ താരരാജാക്കന്മാരെ മന്ത്രി വരെയാക്കും! ഊച്ചാളി ഷാജിമാരോട് ജോയ് മാത്യു
കോഴിക്കോട്: പൊതുവേ സാമൂഹ്യ വിഷയങ്ങളിൽ പ്രതികരണം നടത്തുന്ന നടനും സംവിധായകനുമായ ജോയ് മാത്യു അമ്മ വിവാദത്തിന്റെ തുടക്കത്തിൽ പ്രതികരണം നടത്തിയിരുന്നില്ല. എന്നാൽ വിമർശനങ്ങൾ ഉയർന്നപ്പോൾ അഴുകൊഴമ്പൻ മറുപടിയുമായി ജോയ് മാത്യു രംഗപ്രവേശം ചെയ്തു.
താൻ അമ്മയിലെ ഒരു ക്ലാസ് ഫോർ ജീവനക്കാരനാണ് എന്നും ഇന്നസെന്റും മുകേഷും ഗണേഷും അടക്കമുള്ളവരുടെ പ്രതികരണം എന്താണെന്ന് അറിഞ്ഞിട്ടേ പ്രതികരിക്കൂ എന്നുമായിരുന്നു ജോയ് മാത്യുവിന്റെ നിലപാട്. ഇത് രൂക്ഷമായി പരിഹസിക്കപ്പെട്ടു. പരിഹാസങ്ങൾക്ക് മറുപടിയുമായി ജോയ് മാത്യൂ വീണ്ടും എത്തിയിട്ടുണ്ട്.
പാർട്ടി അണികൾക്കെതിരെ
ജോയ് മാത്യുവിന്റെ കുറിപ്പ് ഇതാണ്: ജീനികെട്ടിയോടുന്ന കുതിരക്കൂട്ടം പോലെയാണ് പാർട്ടി അണികൾ. തെക്ക് വടക്ക് നോക്കില്ല കിഴക്കും പടിഞ്ഞാറും കേൾക്കില്ല. മുകളിൽ ആകാശമുണ്ടെന്നോ താഴെ മണ്ണിലാണ് നിൽക്കുന്നതെന്നോ അറിയുന്നില്ല അമ്മാതിരി ജീനിയാണ് അണിയിച്ചിരിക്കുന്നത്. വെട്ടും കുത്തും ശരീരത്തിൽ മാത്രമല്ല സത്യം പറയുന്നവനെ നിശബ്ദനാക്കാനുള്ള എല്ലാ മാർഗ്ഗവും അവർ സ്വീകരിക്കും. ആദ്യം സ്വന്തം മോന്തയിൽ കെട്ടിയ ജീനി അഴിക്കുക സുഹൃത്തെ എന്നിട്ട് കണ്ണ് തുറന്നു ചുറ്റും നോക്കുക .
വായിൽ പഴം
‘അമ്മ ” എന്ന സംഘടന കേരള രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടുന്നില്ലെങ്കിലും കേരള രാഷ്ട്രീയത്തിലെ പലരും അമ്മയുടെ താക്കോൽ സ്ഥാനത്തിരിക്കുന്നവരായിരിക്കുന്നവരായിട്ടും ഒരക്ഷരം മിണ്ടാതെ പഴം വായിൽ അടിച്ചു കയറ്റിയ ( സൈബർ സഖാക്കളുടെ പ്രയോഗം ) മട്ട് ഇരിക്കുകയും എന്നാൽ വിവരമുള്ള എം എ ബേബിയെപ്പോലുള്ള നേതാക്കന്മാർ സ്ത്രീ സുരക്ഷയെപ്പറ്റിയും ‘അമ്മ യിൽ നടന്ന അരാഷ്ട്രീയ നിലപാടിനെ അപലപിക്കുകയും ചെയ്യുമ്പോൾ നാമെന്താണ് മനസ്സിലാക്കേണ്ടത്?
തിലകനെ മൂലക്കിരുത്തി
തിലകൻ എന്ന നടനെ കൊണ്ടു ചുടു ചോർ വാരിച്ച് പുറത്തുചാടിച്ചപോലെ ക്ലാസ്സ് ഫോർ ജീവനക്കാരനായ എന്നെ പുറത്ത് ചാടിച്ച് എന്റെ അന്നം മുട്ടിക്കാനും നെറികേട് വിളിച്ച് പറയുന്നത് നിർത്തിക്കാനുമുള്ള തറ പരിപാടിക്കൊന്നും സൈബർ കോമാളികൾ കോപ്പു കൂട്ടണ്ട. പാവം തിലകൻ ചേട്ടനെ കുറച്ച് ചാനലുകാരും ചില വിപ്ലവ പാർട്ടിക്കാരും കൂടെ മൂലയ്ക്കിരുത്തി. അടങ്ങിയൊതുങ്ങി പഞ്ചപുശ്ചമടക്കി നിൽക്കാൻ കഴിയാത്ത സ്വാതന്ത്ര്യ ദാഹിയായ ആ കലാകാരൻ ഒരു നാടക ഗ്രൂപ്പ് ഉണ്ടാക്കി പിടിച്ച് നിൽക്കാൻ നോക്കിയെങ്കിലും
ഒരു പാർട്ടിക്കാരനും പിന്തുണച്ചില്ല.
വിഎസ് ആണ് മാതൃക
കോൺഗ്രസ്സ്കാരനാണെങ്കിലും രാഷ്ട്രീയ തത്വ ചിന്തകനായ ചെറിയാൻ ഫിലിപ്പിനെപ്പോലും ഉൾക്കൊള്ളാൻ മനസ്സ് കാണിച്ച പാർട്ടി ചാനൽപ്പോലും തിലകനു ചാനലിലെ ഒരു ബഞ്ചിലെങ്കിലും ഇരിക്കാനുള്ള സ്ഥലം പോലും പോലും
കൊടുത്തില്ല. അതുകൊണ്ടാണ് ചരിത്രത്തിൽ നിന്നും പാഠങ്ങൾ ഉൾകൊള്ളണം എന്ന് പാവം കാൾ മാർക്സ് പറഞ്ഞത് ഞാൻ അനുസരിക്കുന്നത്. (പോരാളികൾ
കാൾ മാർക്സ് എന്ന പേരൊക്കെ കേട്ടിട്ടുണ്ടോ ആവൊ!) എം വി ആർ ,ഗൗരിയമ്മ തുടങ്ങിയവരല്ല, പുകച്ചിട്ടും പുറത്ത് ചാടാത്ത വി എസ് ആണ് എനിക്ക് മാതൃക.
നാളെ മന്ത്രി വരെയാക്കും
സംഘടനാക്കാര്യം സംഘടനക്കകത്ത്, അതാണതിന്റെ ശരി. നമ്മുടെ പി ബി ഒക്കെ പോലെത്തന്നെ. ഇപ്പോൾ “അമ്മ”ക്ക് വിളിക്കുന്ന ചാനലുകളും പത്രങ്ങളും ഇതേ‘അമ്മ” യെക്കൊണ്ട് സ്റ്റേജിൽ പലതും കളിപ്പിക്കുകയും ആ കളി ചാനലിൽ വരുമ്പോൾ അത് കണ്ടു രോമാഞ്ചിതനാകാൻ ഈ ഊച്ചാളി ഷാജിമാർ മുബിൽത്തന്നെയുണ്ടാവുകയും ചെയ്യും. താര രാജാക്കന്മാർക്ക് ഇന്ന് പൊങ്കാലയിടുന്ന ഇവന്മാരൊക്കെത്തന്നെ നാളെ ഇവരുടെ ഫ്‌ളക്‌സിനുമേൽപൂമാലയും പാലഭിഷേകവും നടത്തും. എം എൽ യും എം പി യുമാക്കും ചിലപ്പോ മന്ത്രി വരെ ആക്കിയെന്നിരിക്കും.
വീഴ്ചകൾ ആഘോഷമാക്കുന്നു
80% മലയാളികളും filmo phelia എന്ന ഒരു പ്രത്യേക മാനസീക രോഗത്തിന്നടിമകളാണെന്ന് ഒരു മെഡിക്കൽ ജേർണൽ പറയുന്നു; സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ (അഭിനരംഗമാണു ലക്ഷ്യമെങ്കിലും തൽക്കാലം ക്ലാസ് ഫോർ ആയാലും തൃപ്തനായിരിക്കും ) സാധിക്കാനാവാത്തതിന്റെ frustration കൊണ്ടാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരുടെ വീഴ്ച കാത്തിരിക്കുന്നതും അത് ആഘോഷമാക്കുന്നതും. ഉദാഹരണമായി അവർ നിരത്തുന്ന തെളിവുകൾ വെച്ച് നോക്കുമ്പോൾ അത് ശരിയുമാണ്.
Recommended Video
പലതും കാണ്, പലതും കേൾക്ക്
വിദേശത്ത് ഒരു മികച്ച നടന്റെയോ നടിയുടെയോ അഭിനയ മുഹൂർത്തങ്ങളാണ് അവർ youtube ലും മറ്റും പ്രദര്ശിപ്പിക്കുന്നതെങ്കിൽ നമ്മൾ നമ്മുടെ നടീ നടന്മാരുടെ അശ്ലീലങ്ങളോ വീഴ്ചകളോ അല്ലെങ്കിൽ തുണിമാറിക്കിടക്കുമ്പോൾ കാണുന്ന ശരീര ഭാഗങ്ങളോ ആഘോഷമാക്കുന്നു ; എത്ര കൃത്യമായ നിരീക്ഷണം ! അതിനാൽ ഊച്ചാളി ഷാജിമാരോട് പറയാനുള്ളത് ആദ്യം സ്വന്തം മോന്തമേൽ അടച്ചുകെട്ടിയ ജീനി അഴിച്ച് വെച്ച് ചുറ്റും കണ്ണുതുറന്നു നോക്ക്. പലതും കാണ്, പലതും കേൾക്ക്. ആരാന്റെ കുളിമുറിയിൽ എത്തിനോക്കാതെ അവനവന്റെ കക്കൂസെങ്കിലും വൃത്തിയാക്കാനെങ്കിക്കും ശ്രമിക്കു.