പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തുന്ന വാമനൻ ആകരുത്! ജനം എണ്ണിയെണ്ണി ചോദിച്ചു കൊള്ളുമെന്ന് ജോയ് മാത്യു
തിരുവനന്തപുരം: കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാരില്‍ നിന്ന് പണം കിട്ടാത്ത ദുരവസ്ഥയെ കുറിച്ച് പ്രമുഖ ആര്‍കിടെക്റ്റും ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ചെയര്‍മാനുമായ ജി ശങ്കര്‍ തുറന്ന് പറഞ്ഞത് ചര്‍ച്ചയായിരിക്കുകയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കോടികളുടെ തുകയാണ് സര്‍ക്കാരില്‍ നിന്ന് കിട്ടാനുളളത്. സഹപ്രവര്‍ത്തകര്‍ക്ക് പകുതി ശമ്പളം പോലും കൊടുക്കാനില്ലാത്ത അവസ്ഥ ആണെന്നും ജി ശങ്കര്‍ ഫേസ്ബുക്ക് ലൈവില്‍ വെളിപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. സ്വപ്ന സുന്ദരികളില്ലാത്തതതിനാലാവാം പണിക്കൂലിയായ കോടിക്കണക്കിനു രൂപ കുടിശ്ശിഖയാക്കിയത് എന്ന് ജോയ് മാത്യു പരിഹസിച്ചു.

കണ്ണ് മഞ്ഞളിച്ച് മലയാളി
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട, ജനങ്ങൾ എണ്ണിയെണ്ണി ചോദിച്ചു കൊള്ളും. സ്വർണ്ണവും സ്വപ്നയും വിഹരിക്കുന്ന അധികാരത്തിന്റെ ഇടനാഴികളിൽ കണ്ണ് മഞ്ഞളിച്ചു നിൽക്കുകയാണ് മലയാളി. ഇത്രയും പറയാൻ കാര്യം, ഇന്നലെ രാത്രി എന്റെ കാഴ്ചയിൽ തടഞ്ഞ ദുഖകരമായ ഒരു വീഡിയോ ആണ്. കേരളത്തിലെ എന്നല്ല ലോകത്ത് തന്നെ അറിയപ്പെടുന്ന ഒരു ആർക്കിടെക്ടാണ് ശങ്കർ.

മെട്രോ ശ്രീധരനെപ്പോലെ
ചെലവ് കുറഞ്ഞ കെട്ടിട നിർമ്മാണ പദ്ധതികളുടെ അമരക്കാരൻ. മെട്രോ ശ്രീധരനെപ്പോലെ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന പാവപ്പെട്ടവർക്ക് പാർപ്പിടം എന്ന സങ്കല്പം യാഥാർഥ്യമാക്കിയ ആൾ. മാറി മാറി വന്ന ഗവർമ്മന്റുകൾക്കെല്ലാം സ്വീകാര്യനായ ശങ്കറിന്റെ നേതൃത്വത്തിലുള്ളതും ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന ഹെബിറ്റാറ്റ് ഗ്രൂപ്പ് പാവപ്പെട്ടവർക്കായി ആയിരക്കണക്കിന് വീടുകളാണ് വിവിധ പ്രോജക്ടുകളുടെ ഭാഗമായി നിർമ്മിച്ച് നൽകിയിട്ടുള്ളത്.

അവസ്ഥ അതി ദയനീയം
കൂടാതെ ഗവർമെന്റിന്റെ തന്നെ വിവിധ കെട്ടിടങ്ങൾ ഏറ്റവും ചെലവ് കുറച്ചും കാലാവസ്ഥാനയോജ്യമായ രീതിയിലും, പരിസ്ഥിതിക്കിണങ്ങുന്ന രീതിയിലും നിർമ്മിച്ച് നൽകി ലോകശ്രദ്ധ നേടിയ, ഇന്ത്യാ ഗവർമെന്റ് പതമശ്രീ നൽകി ആദരിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ അതി ദയനീയമാണ് എന്ന് നമ്മൾ അറിയുക. ഭരണം എന്നാൽ പോലീസിനെവിട്ട് പേടിപ്പിക്കുകയാണെന്ന് തെറ്റിദ്ധരിച്ച മുഖ്യമന്ത്രി അറിയുക, താങ്കളുടെ കീഴിലുള്ള ഏതാനും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ കാരുണ്യരഹിതമായ പ്രവൃത്തിമൂലം ഒരു സ്ഥാപനം മുടിയുന്നു, തൊഴിലാളികൾ ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നു .

കോടിക്കണക്കിനു രൂപ കുടിശ്ശിഖ
യോഗ്യതയില്ലാത്ത കമ്പനികൾക്ക് കാരാർ നേടിക്കൊടുത്ത് കോടികൾ കമ്മീഷൻ പറ്റുന്ന സ്വപ്ന സുന്ദരികളില്ലാത്തതതിനാലാവാം ശങ്കർ എന്ന പ്രതിഭാശാലി പണിമുഴുമിപ്പിച്ച ഗവർമെന്റ് കെട്ടിടങ്ങളുടെ പണിക്കൂലിയായ കോടിക്കണക്കിനു രൂപ കുടിശ്ശിഖയാക്കിയത്. ശങ്കറിന്റേത് ഒരു ഒറ്റപ്പെട്ട സംഭാവമല്ല എന്നുകൂടി അറിയുക. കോവിഡ് വിതച്ച ദുരിതത്തിലാണെങ്കിലും മനുഷ്യർക്ക് ഭക്ഷണമെങ്കിലും ഈ ഓണക്കാലത്ത് കഴിക്കണ്ട സാർ ?

വലിയ ഡയലോഗ് ഒക്കെ കാച്ചിയിരുന്നല്ലോ
അല്ലാതെ അദ്ദേഹത്തെയും ആ സ്ഥാപനത്തിലെ തൊഴിലാളികളെയും പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തുന്ന വാമനൻ ആകരുത് താങ്കൾ എന്നുകൂടി അപേക്ഷിക്കട്ടെ . അധികാരത്തിൽകയറിയപ്പോൾ "ഓരോ ഫയലിന് പുറകിലും ഒരു ജീവിതമുണ്ട് " എന്നൊക്കെ വലിയ ഡയലോഗ് ഒക്കെ കാച്ചിയിരുന്നല്ലോ പക്ഷെ ഫയലിന്റെ പുറകിൽ ജീവിതമല്ല കൈക്കൂലി കാത്തിരിക്കുന്ന ഉദ്യോഗസ്ഥന്മാരാണെന്ന് ഓരോ കേരളിയനും ഇപ്പോൾ മനസ്സിലാക്കിക്കൊണ്ടിരിക്കയാണ്. അതിനാൽ ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട
ജനങ്ങൾ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും''.
രാഹുൽ ഗാന്ധിയുടെ കീഴിൽ പുതിയ ട്രബിള്‍ ഷൂട്ടര്‍മാരുടെ ടീം! കോൺഗ്രസിൽ പിടിമുറുക്കി ഈ മൂവർ സംഘം!
കേരള കോൺഗ്രസിൽ വിപ്പ് യുദ്ധം! ജോസ് കെ മാണിയെ പൂട്ടാൻ പുതിയ കരുനീക്കി പിജെ ജോസഫ്!