കേസിൽ നീതി കിട്ടുന്നില്ല'; തിരുവല്ല കുടുംബ കോടതിയില്‍ ജഡ്ജിയുടെ കാര്‍ അടിച്ചുതകര്‍ത്തു
പത്തനംതിട്ട: നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാർ അടിച്ചു തകർത്തു. ജഡ്ജി ജിആർ ബിൽകുലിന്റെ ഔദ്യോഗിക വാഹനമാണ് അടിച്ച് തകർത്തത്. സംഭവത്തിൽ മംഗലാപുരം ശിവഗിരി നഗറിൽ അതുല്യ സാഗറിൽ താമസിക്കുന്ന മലപ്പുറം തേഞ്ഞിപ്പാലം കടയ്ക്കാട്ടുപാറ അമൃത് സാഗറിൽ ഇപി ജയപ്രകാശ് (53) നെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. കോടതിയിൽ വിസ്താരം നടക്കുന്നതിനിടെ പ്രതി പ്രകോപിതനാകുകയായിരുന്നു. തുടർന്ന് കോടതിക്ക് പുറത്തിറങ്ങിയ ഇയാൾ കടയിൽ നിന്ന് മൺവെട്ടി വാങ്ങിക്കൊണ്ടുവന്ന് കോടതിയുടെ മുൻപിൽ നിർത്തിയിട്ടിരുന്ന ജഡ്ജിയുടെ സ്വിഫ്റ്റ് കാറിന്റെ ചില്ലുകൾ അടിച്ച് തകർക്കുകയാായിരുന്നു. തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇയാൾ കാർ തകർത്തത്.

നേരത്തേ ജയചന്ദ്രന്റെ കേസ് പത്തനംതിട്ട കുടുംബ കോടതിയിലായിരുന്നു. തുടർന്ന് ഇയാൾ ഹൈക്കോടതിയിൽ നിന്നും പ്രത്യേക അനുമതി വാങ്ങി കേസ് തിരുവല്ല കോടതിയിലേക്ക് മാറ്റുകയായിരുന്നു. വിവാഹമോചനം, ഭാര്യയ്ക്ക് ജീവനാംശം നൽകൽ, സ്ത്രീധനം തിരികെ നൽകുക തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെ ഉണ്ട്. സ്വയം കേസ് വാദിക്കുന്നതാണ് ഇയാളുടെ രീതി.
അതേസമയം കസ്റ്റഡിയിൽ എടുത്ത ജയചന്ദ്രനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനടക്കം വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications