കെ-റെയിൽ ഡിപിആറിന് കടലാസ് വിലപോലും ഇല്ല..പദ്ധതി ഉപേക്ഷിക്കണമെന്ന് കെസി വേണുഗോപാൽ
തിരുവനന്തപുരം; കെ- റെയിൽ പദ്ധതിയുടെ ഡി പി ആർ സർക്കാർ പുറത്തുവിട്ടതിന് പിന്നാലെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ.കെ-റെയിൽ കേരളത്തിന്റെ പാരിസ്ഥിതിക - സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങൾക്കു നിരക്കാത്തതാണെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ശരിയെന്നു തെളിയിക്കുന്നതാണ് സർക്കാർ പുറത്തുവിട്ട ഡിപിആർ എന്ന് വേണുഗോപാൽ പറഞ്ഞു. പദ്ധതിയുടെ സാമൂഹിക -പാരിസ്ഥിതിക ആഘാത പഠനങ്ങൾനടത്താതെയാണ് ഡി പി ആർ തയ്യാറാക്കിയതെന്നതിനാൽ ഈ പദ്ധതിരേഖയ്ക്ക് കടലാസുവില പോലും കൽപ്പിക്കാനാവില്ല.മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരെ മാത്രം വിളിച്ചുവരുത്തി പദ്ധതി വിശദീകരിച്ച ശേഷം ജനപിന്തുണയുണ്ടെന്നു അവകാശപ്പെടുന്ന സർക്കാർ അതിനുപകരം, പദ്ധതി രേഖ വിശദമായ ജനകീയ ഓഡിറ്റിംഗിന് വിധേയമാക്കണം. സംസ്ഥാനത്തിന് ദോഷകരമായ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നും കെ സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

കെ-റെയിൽ കേരളത്തിന്റെ പാരിസ്ഥിതിക - സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങൾക്കു നിരക്കാത്തതാണെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ശരിയെന്നു തെളിയിക്കുന്നതാണ് സർക്കാർ പുറത്തുവിട്ട സിൽവർ ലൈൻ സമ്പൂർണ പദ്ധതി രേഖ. ഒരു പ്രതിപക്ഷ എം എൽ എയുടെ അവകാശലംഘന നോട്ടീസിൽ തകരുന്ന രഹസ്യമേ സിൽവർ ലൈൻ ഡി പി ആറിന് ഉണ്ടായിരുന്നുള്ളൂ എന്ന് ഇപ്പോൾ കേരളത്തിലെ പൊതുജനങ്ങൾക്ക് മനസിലായി.
പരസ്യപ്പെടുത്തിയ റിപ്പോർട്ടിന്റെ ഉള്ളടക്കം മനസ്സിലാക്കിയാൽ ആരും ഈ പദ്ധതിയെ അനുകൂലിക്കില്ല എന്നതിൽ സർക്കാരിന് നല്ല നിശ്ചയമുള്ളതുപോലെയാണ് കാര്യങ്ങൾ. പദ്ധതിച്ചിലവിന്റെ 55 ശതമാനത്തോളം വായ്പയെടുത്തു തുടങ്ങുന്ന പദ്ധതി വരുംതലമുറകൾക്കു കൂടി ബാധ്യതയായി മാറും. പദ്ധതിച്ചിലവ് കണക്കാക്കുന്നത് 63,940 കോടിരൂപയാണ്. ഇത് പദ്ധതി പൂർത്തിയാകുമ്പോഴേക്കും ഇരട്ടിയാകും. ഇത്രയും ഭീമമായ തുക കണ്ടെത്താൻ പദ്ധതിക്കായി എടുക്കേണ്ടി വരുന്ന വിദേശവായ്പയും അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഡ സാമ്പത്തിക നേട്ടങ്ങളുമാണ് സർക്കാരിനെയും സി പി എമ്മിനേയും പദ്ധതിയിൽ കടിച്ചു തൂങ്ങാൻ നിർബന്ധിതരാക്കുന്നത് എന്നത് പകൽ പോലെ വ്യക്തമാണ്.
ഒരു കിലോമീറ്റർ റെയിൽപാത നിർമ്മാണത്തിന് 2.4 ഹെക്ടർ ഭൂമി വേണ്ടി വരുമെന്നിരിക്കേ ജനസാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനത്ത് പദ്ധതിക്കു വേണ്ട 80 ശതമാനത്തോളം സ്ഥലം സ്വകാര്യവ്യക്തികളിൽ നിന്നും ഏറ്റെടുക്കുന്നതിലെ അപ്രായോഗികത സർക്കാർകണ്ടില്ലെന്നു നടിക്കുകയാണ്. പദ്ധതിയുടെ സാമൂഹിക -പാരിസ്ഥിതിക ആഘാത പഠനങ്ങൾനടത്താതെയാണ് ഡി പി ആർ തയ്യാറാക്കിയതെന്നതിനാൽ ഈ പദ്ധതിരേഖയ്ക്ക് കടലാസുവില പോലും കൽപ്പിക്കാനാവില്ല. ഗുരുതര വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നകേരളത്തിൽ പദ്ധതിക്കു വേണ്ടി ഒൻപതുമീറ്റർ ഉയരത്തിൽ നിർമ്മിക്കേണ്ടി വരുന്ന എംബാങ്ക്മെൻറുകൾ ദുരന്തങ്ങൾ സൃഷ്ടിക്കും.
വ്യാവസായിക പ്രാധാന്യമുള്ള മുംബൈ -അഹമ്മദാബാദ് റൂട്ടിൽ യാത്രചെയ്യുന്നതിന്റെ മൂന്നിരട്ടി ആളുകൾ പ്രതിദിനം സിൽവർ ലൈനിൽ യാത്രചെയ്യുമെന്നു പറയുന്നതിന്റെ യുക്തിയും ഇതുവഴി കണക്കാക്കുന്ന വരുമാനവും സാമാന്യബുദ്ധിക്കുനിരക്കുന്നതല്ല . ഗുരുതര സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടെന്നത് പൊതുജനങ്ങൾക്ക് മനസിലാകുന്നതോടെ വ്യാപകമായ ജനകീയ പ്രതിഷേധം ഉണ്ടാകേണ്ടിവരുമെന്നും പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്നും ബോധ്യമുള്ളതിനാലാണ് ഡി പി ആർ രഹസ്യമാക്കി വെക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചതെന്ന് വ്യക്തമായി. മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരെ മാത്രം വിളിച്ചുവരുത്തി പദ്ധതി വിശദീകരിച്ച ശേഷം ജനപിന്തുണയുണ്ടെന്നു അവകാശപ്പെടുന്ന സർക്കാർ അതിനുപകരം, പദ്ധതി രേഖ വിശദമായ ജനകീയ ഓഡിറ്റിംഗിന് വിധേയമാക്കണം. സംസ്ഥാനത്തിന് ദോഷകരമായ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ല, പോസ്റ്റിൽ പറയുന്നു.
Recommended Video
ആറ് വാള്യങ്ങളിലായി 3776 പേജുള്ള ഡി പി ആർ ആണ് സർക്കാർ പുറത്തുവിട്ടത്. 63,940.67 കോടിയാണ് പദ്ധതി ചെലവ്.












Click it and Unblock the Notifications