ബല്‍റാം, ചാമക്കാല, ബിന്ദു കൃഷ്ണ: കെപിസിസി ഭാരവാഹി പട്ടികയുമായി നോതാക്കള്‍ ദില്ലിയിലേക്ക്
തിരുവനന്തപുരം: കെ പി സി സി ഭാരവാഹി പ്രഖ്യാപനം ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നീക്കവുമായി നേതൃത്വം. പ്രാഥമിക പട്ടികയുമായി നേതൃത്വം ഉടന്‍ തന്നെ ദില്ലിയിലേക്ക് പുറപ്പെടും. സംസ്ഥാന തലത്തില്‍ നിരവധി തവണ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പടികയുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ദില്ലിയിലേക്ക് പോവുന്നത്. പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചാല്‍ ഉടന്‍ തന്നെ പ്രഖ്യാപനം ഉണ്ടാകും.
എന്നാല്‍ ചില പേരുകളുടെ കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ തന്നെ ഇപ്പോഴും അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ദില്ലിയില്‍ എത്തിയതിന് ശേഷം ഇവരുടെ കാര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടന്നേക്കും. സംസ്ഥാനത്ത് നിന്ന് ദില്ലിയിലുള്ള പാര്‍ട്ടി നേതാക്കളുമായി ശനിയാഴ്ചയും ഞായറാഴ്ചയും ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തും.

ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പടേയുള്ള പരസ്യ വിമര്‍ശനം ഉന്നയിച്ചത് പാര്‍ട്ടി നേതൃത്വത്തെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. പേരുകള്‍ തീരുമാനിച്ചപ്പോള്‍ തങ്ങളുമായി വേണ്ടത്ര ചര്‍ച്ചകള്‍ നടത്തിയില്ലെന്നായിരുന്നു ഇവരുടെ പരാതി. ഈ ഒരു സാഹചര്യം കെ പി സി സി ഭാരവാഹി പട്ടിക പ്രഖ്യാപന ഘട്ടത്തില്‍ ഉണ്ടാക്കരുതെന്നായിരുന്നു എ ഐ സി സിയുടെ നിര്‍ദേശം. ഇതേ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി രണ്ടിലേറെ തവണ ചര്‍ച്ചകള്‍ നടന്നത്.
കീര്‍ത്തി സുരേഷിന്റെ പുതിയ ചിത്രങ്ങള്‍ കാണാം

ഇരുവരും മുന്നേട്ട് വെച്ച പേരുകളും നേതൃത്വം സ്വീകരിച്ചിട്ടുണ്ട്. ഈ പേരുകള്‍ കൂടി പരിഗണിച്ചാണ് എ ഐ സി സി നേതൃത്വത്തിന് സമര്‍പ്പിക്കേണ്ട കരട് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ദില്ലി ചര്‍ച്ചകളില്‍ നിന്നും ഉരുത്തിയിരുന്ന പേരുകള്‍ കൂടി പരിഗണിച്ചാവും അന്തിമ പട്ടിക തയ്യാറാക്കുക. കെസി വേണുഗോപാല്‍ ഉള്‍പ്പടേയുള്ള നേതാക്കളുടെ നിര്‍ദേശങ്ങളും ഇനി വരാനുണ്ടെന്നുമാണ് സൂചന. ദില്ലി യാത്രക്ക് മുന്നോടിയായി കരട് പട്ടിക തയ്യാറാക്കുന്നതിന് കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കഴിഞ്ഞ ദിവസം കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു.
ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ജംബോ പട്ടിക ഒഴിവാക്കാനുള്ള തീരുമാനം ഉറപ്പിക്കുമ്പോള്‍ തന്നെ ഭാരവാഹി പട്ടികയില്‍ നിന്നും ഒഴിവാക്കുന്നവരെ എങ്ങനെ അനുനയിപ്പിക്കും എന്നതാണ് നേതൃത്വത്തിന് മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രസിഡന്റിനെ കൂടാതെ 3 വര്‍ക്കിങ് പ്രസിഡന്റുമാരെ നേരത്തെ എ ഐ സി സി നേരിട്ട് നിയമിച്ചിരുന്നു. ഇതിന് പുറമെ 15 ജനറല്‍ സെക്രട്ടറിമാരും 4 വൈസ് പ്രസിഡന്റുമാര‍് കൂടി പട്ടികയില്‍ വരും. ഇതോടെ കെപിസിയുടെ ആകെ ഭാരവാഹികള്‍ 23 ആവും. ഭാരവാഹികളായി ഇതില്‍ കൂടുതല്‍ ആരുമുണ്ടാവില്ലെന്നും നേതൃത്വം പറയുന്നു.

ഇതിന് പുറമെ 28 നിര്‍വാഹക സമിതി അംഗങ്ങള്‍ കൂടിയാവുമ്പോള്‍ ഇതോടെ നിലവില്‍ 250 ലേറെയുള്ള കെപിസിസി 51 അംഗങ്ങളിലേക്ക് ചുരുങ്ങും. കെ സുധാകരന്‍ സ്ഥാനം ഏറ്റെടുത്തത് മുതല്‍ തന്നെ പ്രഖ്യാപിച്ച നിലപാടായിരുന്നു ഇത്. എന്നാല്‍ സ്ഥാനം ഒഴിഞ്ഞ ഡിസിസി അധ്യക്ഷന്‍മാര്‍ ഉള്‍പ്പടേയുള്ളവര്‍ ഈ തീരുമാനത്തില്‍ അസംതൃപ്തരാണ്. തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഭാരവാഹികളായിരുന്നവരേയും ജനപ്രതിനിധികളേയും ഒഴിവാക്കാനും നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്തിടെ ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ടവരേയും ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദേശവും വന്നത്

എന്നാല്‍ ഇതിനെതിരെ കടുത്ത അമര്‍ഷമാണ് സ്ഥാനമൊഴിഞ്ഞ നേതാക്കളില്‍ നിന്നും ഉയര്‍ന്നത്. തങ്ങളുടെ അതൃപ്തി ഇവര്‍ സംസ്ഥാന നേതൃത്വത്തെ ഒറ്റക്കും കൂട്ടമായും കണ്ട് അറിയിക്കുകയും ചെയ്തു. പ്രവര്‍ത്തന പരിചയമുണ്ടായിട്ടും തഴയുന്നുത് ശരിയല്ലെന്നായിരുന്നു ഇവരുടെ പ്രധാന പരാതി. എന്നാല്‍ ഇത് പരിഗണിക്കാന്‍ നേതൃത്വം തയ്യാറായിട്ടില്ല. ഗ്രൂപ്പുകള്‍ മുന്നോട്ട് വെച്ച പേര് സ്വീകരിച്ചെങ്കിലും അതും പൂര്‍ണ്ണമായി സ്വീകരിക്കില്ലെന്ന സൂചനയാണ് പാര്‍ട്ടി വ്യത്തങ്ങള്‍ നല്‍കുന്നത്.

എ എ ഷുക്കൂര്‍, വി എസ് ശിവകുമാര്‍, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയ നേതാക്കളുടെ പേരുകളാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. നേരത്തേ തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനത്തേക്കും ഐ ഗ്രൂപ്പ് ശിവകുമാറിനെ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ അവഗണിക്കപ്പെട്ടു. ദീര്‍ഘകാലം ഭാരവാഹിത്വത്തില്‍ ഇരുന്ന നേതാവ് എന്ന നിലയില്‍ വിഎസ് ശിവകുമാറിനെ ഒഴിവാക്കിയാലും ജ്യോതികുമാര്‍ ചാമക്കാലയെ പരിഗണിക്കാനാണ് സാധ്യത. നിലവിലെ നേതൃത്വത്തിനും പ്രിയങ്കരനാണ് ചാമക്കാല.

മലപ്പുറത്ത് ഡി സി സി അധ്യക്ഷ പദത്തിലേക്ക് അവസാന നിമിഷത്തില്‍ തഴയപ്പെട്ട ആര്യടന്‍ ഷൗക്കത്തിന്റെ പേര് എ ഗ്രൂപ്പാണ് മുന്നോട്ട് വെച്ചത്. എന്നാല്‍ പരിഗണിക്കപ്പെടുമെന്ന കാര്യം ഉറപ്പില്ല. ഡിസിസി അധ്യക്ഷ സ്ഥാനത്ത് ഷൗക്കത്തിനെ പട്ടികയിൽ ഉൾപ്പെടുത്താൻ എ,ഐ ഗ്രൂപ്പുകൾ ഒരുമിച്ച് ശ്രമിച്ചിട്ട് പോലും യുവ നേതാവായ വിഎസ് ജോയിക്ക് നറുക്ക് വീഴുകയായിരുന്നു. സോണി സെബാസ്റ്റിയന്‍, അബ്ദുള്‍ മുത്തലിബ്, വര്‍ക്കല കഹാര്‍ തുടങ്ങിയ നേതാക്കളെ എ ഗ്രൂപ്പും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം വിടി ബല്‍റാമിന്റെ പേര് ഗ്രൂപ്പിന് അതീതമായി ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഭാരവാഹി പട്ടികയില്‍ നാലോളം വനിതകളും ഇടം പിടിച്ചേക്കും. പത്മജ വേണുഗോപാല്‍, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ എന്നിവരുടെ പേരുകാണ് വനിതകളില്‍ ഉയര്‍ന്ന് വരുന്നത്.












Click it and Unblock the Notifications