ആ 2 കേസുകളിൽ മുഖ്യപ്രതിയാവേണ്ടയാളെ കേന്ദ്രഏജൻസികൾ കണ്ടില്ലെന്ന് നടിക്കുന്നു: മോദിയോട് സുധാകരന്‍
തിരുവനന്തുപുരം: കേന്ദ്രഏജൻസികളുടെ കയ്യിലുള്ള സ്വർണക്കടത്ത് കേസ്, ലൈഫ് മിഷൻ കേസ് തുടങ്ങിയവ ഒച്ചുവേഗതയിൽ പോകുന്നത് നരേന്ദ്രമോദിയുടെ നിർദേശ പ്രകാരമാണെന്ന് സംസാരമുണ്ടെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. മോദിയുടെ കേരള സന്ദർശനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ തുറന്ന കത്തിലൂടെയാണ് മോദി-പിണറായി ബന്ധത്തേക്കുറിച്ച് അദ്ദേഹം വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കേന്ദ്രഏജൻസികൾ അടുത്തകാലത്ത് എടുത്ത 95 % കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരേയായിരുന്നല്ലോ. അതേസമയം, ബി ജെ പിയിൽ ചേർന്നവർക്കെല്ലാം കേന്ദ്രഏജൻസികളിൽ നിന്ന് സംരക്ഷണവും ലഭിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസ് മുൻ അധ്യക്ഷരായ സോണിയ ഗാന്ധി, രാഹുൽഗാന്ധി, കർണാടക പിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ, കോൺഗ്രസ് എംപി കാർത്തിക് ചിദംബരം, തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി, ആംആദ്മി മന്ത്രി സത്യേന്ദർ ജയ്ൻ, ശിവസേനാ മന്ത്രി അനിൽ പരബ്, എൻസിപി മന്ത്രി നവാബ് മാലിക്, എൻസിപി മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് തുടങ്ങിയ അനേകം പ്രമുഖ പ്രതിപക്ഷ നേതാക്കളെ കേന്ദ്രഅന്വേഷണ ഏജൻസികൾ വേട്ടയാടി.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടിയിൽ കേന്ദ്രഏജൻസികൾ 1569 കേസുകൾ എടുത്തെങ്കിലും വെറും 9ൽ മാത്രമാണ് ശിക്ഷ ഉണ്ടായത്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയലാഭത്തിന് ദുരുപയോഗിക്കുന്നതു തെളിയിക്കാൻ ഈ ഒരൊറ്റ കണക്കു മതി.
പുൽവാമായിൽ 40 ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയത് കേന്ദ്രസർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് വെളിപ്പെടുത്തിയ ഉടനേ മുൻ ഗവർണർ സത്യപാൽ മാലിക്കിന് സിബിഐ നോട്ടീസ് നല്കി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാരെ കേന്ദ്രഏജൻസികൾ കൈകാര്യം ചെയ്യുമ്പോൾ ലൈഫ് മിഷൻ ,സ്വർണക്കടത്ത് കേസുകളിൽ മുഖ്യപ്രതിയായി വരേണ്ടയാളെ ഇതുവരെ കേന്ദ്രഏജൻസികൾ കണ്ടില്ലെന്നു നടിക്കുന്നു. പകരം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് മുഖ്യപ്രതിയായി വരേണ്ട കൊടകര കുഴൽപ്പണക്കേസ് ഒത്തുതീർപ്പാക്കി. പ്രധാനമന്ത്രിക്ക് ചുവന്നപരവതാനി വിരിച്ച് സംസ്ഥാന സർക്കാർ സ്വീകരണം നല്കുമ്പോൾ ഈ ബന്ധം കൂടുതൽ ഊഷ്മളമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ സധാകരന്‍ പറഞ്ഞു.
മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തിയ രാഷ്ട്രീയമാണല്ലോ ബിജെപി പയറ്റുന്നത്. മതം അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി കരുതുന്നവർക്ക് എന്തു മതേതരത്വം? അതിന്റെ കേരള മോഡലാണ് ഇപ്പോൾ ഇവിടെ നടപ്പാക്കുന്നത് എന്നത് പ്രധാനമന്ത്രിക്ക് നിഷേധിക്കാനാകുമോ? പൊടുന്നനവേ ഉണ്ടായ ക്രിസ്ത്യൻ മുസ്ലീം പ്രീണനത്തിനു പിന്നിലുള്ള ചേതോവികാരം ഇതു മാത്രമല്ലേ? 'എല്ലാവരോടുമൊപ്പം എല്ലാവർക്കും വികസനം' (സബ്‌കേ സാത്ത്, സബ്കാ വികാസ്) എന്ന അങ്ങയുടെ മുദ്രാവാക്യം യഥാർത്ഥത്തിൽ 'ചിലരോടൊപ്പം, ചിലരുടെ വികസനം' എന്നാണെന്ന് ഓർമിപ്പിക്കാനും ഈ അവസരം ഉപയോഗിക്കുന്നുവെന്നും കെ പി സി സി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications