സുധാകരനെ തെറിപ്പിച്ച് കനഗൊലു? നേതൃമാറ്റം ഉടൻ..അടിമുടി അഴിച്ചുപണിയുമെന്ന് സൂചന
തിരുവനന്തപുരം: ഉടൻ തന്നെ കെ പി സി സിയിൽ നേതൃമാറ്റം ഉണ്ടായേക്കുമെന്ന് സൂചന. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കും. മാർച്ചിൽ തന്നെ പുതിയ അധ്യക്ഷനെ കണ്ടെത്തിയേക്കുമെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് മുൻപ് സംഘടനയിൽ സമ്പൂർണ അഴിച്ചുപണിയാണ് ഹൈക്കമാന്റ് ലക്ഷ്യം വെയ്ക്കുന്നത്.
കെ പി സി സിയിൽ ഒത്തൊരുമയില്ലെന്നും അധ്യക്ഷനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുള്ള അധികാര വടംവലി ശക്തമാണെന്നും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനഗോലു ഹൈക്കമാന്റിനെ നേരത്തേ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ടും കനഗൊലു സമർപ്പിച്ചിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് 11 പേരുകളും കനഗൊലു നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നേതൃമാറ്റ ചർച്ചകൾ കഴിഞ്ഞ മാസം നേതൃത്വം ആരംഭിച്ചിരുന്നുവെങ്കിലും സുധാകരൻ അടക്കമുള്ള സംസ്ഥാന നേതാക്കൾ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചു. ഇതോടെ പുനഃസംഘടന ചർച്ചകൾ താത്കാലികമായി നേതൃത്വം നിർത്തിവെയ്ക്കുകയായിരുന്നു.

എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നേതൃമാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് ഇപ്പോൾ ഹൈക്കമാന്റ്. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ സുധാകരൻ, വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെയാണ് വിളിപ്പിച്ചത്. വെള്ളിയാഴ്ച വീണ്ടും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേരുന്നുണ്ട്. നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന. നേതാക്കൾക്കിടയിൽ ഐക്യം അനിവാര്യമാണെന്നും നേതൃത്വം ആവശ്യപ്പെടും.
സമ്പൂർണ അഴിച്ചുപണിയാണ് നേതൃത്വം ലക്ഷ്യം വെയ്ക്കുന്നത്. വയനാട് അടക്കം 10 ഡി സി സി അധ്യക്ഷമാരെയും മാറ്റാനാണ് നീക്കം. അതേസമയം മത-സാമുദായിക,ഗ്രൂപ്പ് സന്തുലനം പാലിച്ചാകും പുതിയ അധ്യക്ഷനെ തിരഞ്ഞെടക്കുക. ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആൻറോ ആൻറണി, സണ്ണി ജോസഫ്, റോജി എം ജോൺ എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണിക്കുന്നത്. പുതിയ പേര് സംബന്ധിച്ച് സമവായം ഉണ്ടാക്കാനാണ് ഹൈക്കമാന്റ് ലക്ഷ്യം വെയ്ക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് പുനഃസംഘടനയെ ചൊല്ലി പാർട്ടിയിൽ തർക്കമുണ്ടാകുന്നത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തൽ നേതൃത്വത്തിന് ഉണ്ട്. അതിനാൽ സുധാകരൻ ഉൾപ്പെടെയുള്ളവരെ വിശ്വാസത്തിൽ എടുത്തുകൊണ്ട് മുന്നോട്ട് നീങ്ങാനായിരിക്കും നേതൃത്വത്തിന്റെ നീക്കം.












Click it and Unblock the Notifications