ഭാരവാഹികളെ 51 പേരിലേക്ക് ചരുക്കുമെന്നത് സുധാകരന്‍റെ മനസ്സിലെ ആഗ്രഹം: തുറന്ന് പറഞ്ഞ് കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്‍റായി കെ സുധാകരന്‍ ചുമതലയേറ്റെടുത്തു കഴിഞ്ഞു. കെപിസിസി ആസ്ഥനമായ ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങില്‍ എഐസിസി ഭാരവാഹികള്‍ക്ക് പുറമെ മുന്‍ സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെസി ജോസഫ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു.
നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചടങ്ങിന് സാക്ഷിയാവാന്‍ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയിരുന്നു. ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ജംബോ കമ്മറ്റികള്‍ പിരിച്ച് വിടുന്നത് ഉള്‍പ്പടേയുള്ള നീക്കങ്ങള്‍ക്ക് സുധാകരന്‍ ഇനി ആക്കം വര്‍ധിപ്പിച്ചേക്കും. എന്നാല്‍ ഇതിനിടയിലാണ് വര്‍ക്കിങ് പ്രസിഡന്‍റായ കൊടിക്കുന്നില്‍ സുരേഷിന്‍റെ ഭാഗത്ത് നിന്നും ശ്രദ്ധേയമായ ചില പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നത്.
താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തില്‍ വലിയ മാറ്റം ഉണ്ടാവുമെന്ന് ചുമതലയേല്‍ക്കുന്നതിന് മുമ്പ് തന്നെ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. പ്രാദേശിക തലത്തില്‍ ഉള്‍പ്പടെ ജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത നേതാക്കള്‍ പദവികളില്‍ ഇരിക്കുന്ന പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇതിന് വലിയ മാറ്റം അത്യാവശ്യമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
Recommended Video


മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ കോണ്‍ഗ്രസിന് അതിശക്തമായി തന്നെ തിരിച്ച് വരാന്‍ കഴിയും. പ്രവര്‍ത്തകര്‍ എല്ലായിടത്തും സജീവമാണ്. എന്നാല്‍ അതിനെ ചലിപ്പിക്കാനുള്ള സംഘടനാ സംവിധാനം ഇല്ലെന്നുള്ളതാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായത്. യുഡിഎഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും ജനപിന്തുണ നഷ്ടമായിട്ടില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സംഘടനാ തലത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാവണം. ജംബോ കമ്മറ്റികള്‍ അവസാനിപ്പിക്കും. ഒരോ ഡിസിസികളിലും നൂറോളം നേതാക്കളാണ് ഉള്ളത്. പരസ്പരം അറിയാത്ത കെപിസിസി സെക്രട്ടറിമാര്‍ പോലും ഇന്ന് കോണ്‍ഗ്രസില്‍ ഉണ്ട്.

കെപിസിസിയില്‍ പുതിയ ഉടച്ച് വാര്‍ക്കല്‍ ഉണ്ടാവുമ്പോള്‍ നിർവാഹക സമിതി അംഗങ്ങൾ അടക്കം പരമാവധി 51 പേർ മതിയാകുമെന്നാണ് മനസ്സിലെന്ന് പറഞ്ഞ സുധാകരന്‍ സംഘടന പുനഃസംഘടിപ്പിക്കുമ്പോള്‍ സെക്രട്ടറിമാര്‍ ഉണ്ടായേക്കില്ലെന്ന ചില സൂചനയും നല്‍കിയിരുന്നു. സെക്രട്ടറിമാര്‍ വേണമെന്നും വേണ്ടെന്നും പറയുന്നവരുണ്ട്. കാര്യങ്ങള്‍ ഒന്നും അറിയാതെ പദവികള്‍ മാത്രം കിട്ടിയാല്‍ മതി എന്ന അവസ്ഥ ശരിയാവില്ല. ഇതിന് വലിയ മാറ്റം വേണം. സെക്രട്ടറിമാർ വേണമെങ്കിൽതന്നെ വളരെ കുറച്ചു മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെപിസിസി ഭാരവാഹിപ്പട്ടിക 51 പേരിലേക്ക് ചുരുക്കുമെന്നത് സുധാകരന്‍റെ മനസിലെ ആഗ്രഹമാണെന്നാണ് വര്‍ക്കിങ് പ്രസിഡന്‍റായ കൊടിക്കുന്നില്‍ സുരേഷ് പറയുന്നത്. അക്കാര്യം അത് പാര്‍ട്ടിയിലോ ഭാരവാഹികള്‍ക്ക് മുന്നിലോ തുറന്ന് പറഞ്ഞിട്ടില്ലെന്നും ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ കൊടിക്കുന്നില്‍ പറയുന്നു.

പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷ നിയമനങ്ങളില്‍ പാര്‍ട്ടിയില്‍ അസംതൃപ്തരായി നില്‍ക്കുന്ന ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടലുണ്ടാകും. ഇരുവര്‍ക്കുമുണ്ടായ തെറ്റിദ്ധാരണകള്‍ മാറ്റും. ഇരുവരേയും മാറ്റി നിര്‍ത്തി മുന്നോട്ട് പോവാന്‍ കഴിയുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ കെപിസിസി നേതൃത്വത്തിൽ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പ്രശ്നമുള്ളതായി കരുതുന്നില്ലെന്നായിരുന്നു സ്ഥാനമേറ്റെടുക്കുന്നതിന് തൊട്ടുമുന്‍പുള്ള കെ സുധാകരന്‍റെ പ്രതികരണം. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് ഉയര്‍ന്ന് വരുമ്പോള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

വിവിധ തലത്തിലെ ജംബോ കമ്മിറ്റികള്‍ ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യം. നിലവിലെ ശൈലിയില്‍ നിന്നും മാറി ഗ്രൂപ്പുകള്‍ക്ക് അതീതമായി ടീമിനെ കൊണ്ട് വരും. ജനങ്ങളില്‍ നിന്നും അകന്നുപോയ പാര്‍ട്ടിയെ കേരളത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിക്കുകയെന്ന വലിയ ദൗത്യമാണ് തന്‍റെ മുന്നിലുള്ളതെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഫഹദ് ഫാസിലിന്റെ നായിക ആന്‍ഡ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications