പിണറായിയുടെ കൈകൊണ്ടാകും സിപിഎമ്മിന്റെ ഉദകക്രിയ: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ കൈകൊണ്ടാവും സി പി എമ്മിന്റെ ഉദകക്രിയ നടക്കുകയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബ്രാഞ്ച് സമ്മേളനത്തിൽ തന്നെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ വിമർശനം തുടങ്ങി. ഇനി പാർട്ടി സമ്മേളനം കഴിയുമ്പോൾ എന്താകും അവസ്ഥ എന്ന് കണ്ടറിയേണ്ടി വരും. പാർട്ടി കോൺഗ്രസ് കഴിയുമ്പോൾ സിപിഎമ്മിന്റെ അന്ത്യകൂദാശ ആകും സംഭവിക്കുകയെന്ന് ഉറപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെ പി ആസ്ഥാനത്ത് സംഘടിപ്പിച്ച പി പി മുകുന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.
മുഖ്യമന്ത്രി എല്ലാ ആരോപണങ്ങളിൽ നിന്നും തടി തപ്പുകയാണ്. വിശ്വസ്തർ താനറിയാതെ ചെയ്തു എന്ന് പറഞ്ഞ് എല്ലാറ്റിൽ നിന്നും രക്ഷപ്പെടാനുള്ള വിഫലമായ ശ്രമമാണ് അദ്ദേഹം നടത്തുന്നത്. പാർട്ടി സംവിധാനത്തെ മുഴുവൻ മുഖ്യമന്ത്രി നോക്കുകുത്തിയാക്കിയിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം യോഗത്തിൽ എ ഡി ജി പി-ആർ എസ് എസ് നേതാക്കളുടെ കൂടിക്കാഴ്ച സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾക്കെതിരെ ഗോവ ഗവർണറും മുൻ ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ പിഎസ് ശ്രീധരൻപിള്ള പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ അയിത്തം കുറ്റകരമാണെന്നും ചിലരെ രണ്ടാം തരം പൗരന്മാരായാണ് കേരളത്തില്‍ കാണുന്നതെന്നുമായിരുന്നു ശ്രീധരൻ പിള്ള പറഞ്ഞത്.

രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ കുറ്റകരമാണ്. ചിലയാളുകളെ കണ്ടു കൂടാ എന്നു പറയുന്നത് തെറ്റാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വ്യത്യസ്തമായ ആശയങ്ങള്‍, വ്യത്യസ്തമായ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവ വൈരുധ്യമല്ല, വൈവിധ്യമാണ്', ശ്രീധരൻ പിള്ള പറഞ്ഞു. രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മ കൽപ്പിക്കുന്നവർ ക്രിമിനലുകളെന്നും എഡിജിപി ആർ എസ് എസ് നേതാക്കളെ കണ്ടതിൽ കുറ്റം പറയാൻ ആർക്കാണ് യോഗ്യതയെന്നും സുരേഷ് ഗോപിയുടെ ചോദിച്ചു.
അതേസമയം സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം ഭരണ കക്ഷി എം.എല്‍.എയുടെ വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ചട്ടുകമായി മുഖ്യമന്ത്രിയും സര്‍ക്കാരും അധഃപതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസം പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആര്‍.എസ്.എസ് നേതാക്കളെ സന്ദര്‍ശിക്കുകയും പൂരം കലക്കുകയും ചെയ്ത എ.ഡി.ജി.പിയെ സംരക്ഷിക്കാന്‍ എം.എല്‍.എ ആവശ്യപ്പെടുന്ന എന്തും ചെയ്തു നല്‍കാന്‍ തയാറാകുന്ന ഭീരുവായി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്.
ആര്‍.എസ്.എസ് ബന്ധവും സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കലും കൊലപാതകവും അഴിമതിയും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എതിരെ ഉയര്‍ന്നിരിക്കുന്നത്. ഇവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് നീതീകരിക്കാനാകില്ലെന്നും സതീശൻ പറഞ്ഞു.












Click it and Unblock the Notifications