'ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്ന് പറയുന്നത് വെറും തള്ള്'; ശ്രീറാമിനെ മാറ്റിയ നടപടിക്കെതിരെ കെ സുരേന്ദ്രൻ
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ സ്ഥാനത്ത് നിന്നും നീക്കിയ സർക്കാർ നടപടി ഭീരുത്വമായിപ്പോയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു വിഭാഗം ആളുകളുടെ സമ്മർദ്ദത്തിനു വഴങ്ങി സർക്കാർ മുട്ടുമടക്കിയത് തെറ്റായ സന്ദേശം തന്നെയാണ് നൽകുന്നത്. സർവ്വീസിൽ തിരിച്ചെടുത്തയാളെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പറയുന്നത് നീതീകരിക്കാനാവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'എജ്ജാതി ഈ നോട്ടം'; നോട്ടവും ലുക്കും..ആരാധകരെ വീഴ്ത്തി മാളവിക,പുതിയ ചിത്രങ്ങൾ വൈറൽ

'മാധ്യമപ്രവർത്തകനായിരുന്ന ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്സിൽ ശ്രീരാം വെങ്കിട്ടരാമനെതിരെ കോടതി ഏതു ശിക്ഷ വിധിച്ചാലും കേരളത്തിൽ ആരും അതിനെതിരെ രംഗത്തുവരുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തെ കളക്ടർ ആയി നിയമിക്കേണ്ടിയിരുന്നോ എന്നകാര്യത്തിലും തർക്കമുന്നയിക്കാൻ നമ്മുടെ നാട്ടിൽ അവകാശമുണ്ട്. എന്നാൽ അദ്ദേഹത്തിനെ കളക്ടറായി നിയമിച്ച ശേഷം ഒരു വിഭാഗം ആളുകളുടെ സമ്മർദ്ദത്തിനു വഴങ്ങി തീരുമാനം പിൻവലിച്ച നടപടി തികഞ്ഞ ഭീരുത്വമായിപ്പോയി'.

'സംഘടിത ശക്തികൾക്കുമുന്നിൽ സർക്കാർ മുട്ടുമടക്കിയത് തെറ്റായ സന്ദേശം തന്നെയാണ് നൽകുന്നത്. സർവ്വീസിൽ തിരിച്ചെടുത്തയാളെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പറയുന്നത് നീതീകരിക്കാനാവില്ല. ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്നൊക്കെ പറയുന്നത് വെറും തള്ളുമാത്രമായിപ്പോകുന്നു. നട്ടെല്ലിന് ഉറപ്പില്ലാത്തവർ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ പാടില്ലായിരുന്നു',പോസ്റ്റിൽ സുരേന്ദ്രൻ പറഞ്ഞു.

കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് ശ്രീറാമിനെ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.
ജുലൈ 26 നായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടറായി ചുമതല ഏറ്റത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂനിറ്റ് മേധാവി കൂടിയായിരുന്ന
മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണനേരിടുന്നയാളെ കളക്ടറാക്കിയത് തെറ്റായ സന്ദേശം നൽകുമെന്നും നിയമലംഘകർക്ക് ഓശാന പാടുന്നതിന് തുല്യമാണ് സർക്കാർ നടപടിയെന്നുമായിരുന്നു വിമർശനങ്ങൾ ഉയർന്നത്.

ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കാൻ 2028വരെ സമയമുണ്ടെന്നിരിക്കെ സർക്കാർ കാണിച്ച ധൃതിയാണ് വിമർശനങ്ങൾക്ക് കാരണമായത്. പത്രപ്രവർത്തക യൂണിയൻ മുതൽ കേരള മുസ്ലിം ജമാഅത്ത് വരെ സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇടതു കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ നടപടിക്കെതിരെ അതൃപ്തി ഉയർന്നിരുന്നു. എന്നാൽ സിവിൽ സർവ്വീസിന്റെ ഭാഗമായ ഉദ്യോഗസ്ഥർക്ക് ഓരോ സമയത്തും ഓരോ ചുമതല നൽകണമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ വിഷയത്തിലെ വിശദീകരണം. അതേസമയം ഭരണപക്ഷ എംഎൽഎമാരിൽ നിന്നടക്കം എതിർപ്പുണ്ടായതോടെയാണ് ഇപ്പോൾ ശ്രീറാമിനെ മാറ്റാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്.

2019 ആഗസ്റ്റ് മൂന്നിനായിരുന്നു കെ എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ടത്. മദ്യ ലഹരിയിൽ ശ്രീറാം ഓടിച്ച വാഹനമായിരുന്നു ബഷീറിന്റെ ദേഹത്തേക്ക് പാഞ്ഞ് കയറിയത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അന്ന് സർവ്വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ പദവിയിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. എന്നാൽ വൈകാതെ തന്നെ തിരിച്ചെടുത്തു. ആരോഗ്യ വകുപ്പിലായിരുന്നു നിയമനം.പിന്നാലെയാണ് കളക്ടർ സ്ഥാനത്തേക്ക് നിയമിച്ചതും.

അതേസമയം സപ്ലൈകോയിൽ ജനറൽ മാനേജരായാണ് ശ്രീറാമിൻറെ പുതിയ നിയമനം.സപ്ലൈകോയുടെ കൊച്ചി ഓഫീസിലാണ് ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ജോയിന്റ് സെക്രട്ടറിക്ക് തുല്യമായ പദവിയാണിത്. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ആയിരുന്ന വി ആർ കൃഷ്ണതേജ് ആണ് പുതിയ ആലപ്പുഴ കളക്ടർ. ആലപ്പുഴക്കാർക്ക് സുപരിചിതനാണ് കൃഷ്ണ തേജ്. 2018 ലെ മഹാപ്രളയകാലത്ത് മാതൃകപരമായ ഇടപെടലുകൾ നടത്തിയ കളക്ടർ കൂടിയായിരുന്നു കൃഷ്ണതേജ്.












Click it and Unblock the Notifications