ജനങ്ങളെ പട്ടിണിക്കിട്ട് മുഖ്യമന്ത്രിയും പരിവാരങ്ങളും ആഡംബരയാത്ര നടത്തുന്നു; കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ മുഖ്യമന്ത്രിയും പരിവാരങ്ങളും ആഡംബരയാത്ര നടത്തുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നവകേരളയാത്ര എന്ന പേരിൽ പൊതുഖജനാവിലെ പണം കൊണ്ട് എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കർഷകരും പാവങ്ങളും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടതിനാൽ ആത്മഹത്യ ചെയ്യുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തടിക്കുകയാണ്. കോടികളുടെ ആഡംബര ബസിൽ കേരളം ചുറ്റി വൻകിട മുതലാളിമാർക്ക് സൽക്കാരം ഒരുക്കുന്ന മുഖ്യമന്ത്രി നെൽകർഷകർക്ക് നെല്ല് സംഭരിച്ച പണം പോലും നൽകുന്നില്ല. ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കാൻ പണം നൽകാത്ത സർക്കാരാണ് മുഖച്ഛായ വർദ്ധിപ്പിക്കാൻ നവകേരള സദസ് സംഘടിപ്പിക്കുന്നത്.

ആദ്യം പാവങ്ങളുടെ ക്ഷേമപെൻഷൻ എങ്കിലും കൊടുത്തു തീർക്കാൻ സർക്കാർ തയ്യാറാവണം. ജനങ്ങളുടെ മേൽ കെട്ടിവെച്ച നികുതിഭാരം കുറയ്ക്കാനുള്ള വീണ്ടുവിചാരം സർക്കാരിനുണ്ടാവണം. വൈദ്യുതി ചാർജും വെള്ളക്കവും കെട്ടിട നികുതിയും വർദ്ധിപ്പിച്ച നടപടി ഉടൻ മരവിപ്പിക്കണം. എന്നാൽ യാത്ര കഴിയുമ്പോഴേക്കും കേരള ജനതയ്ക്ക് സമ്മാനമായി അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ആഡംബര ബസിന് കേരളത്തിലെ റോഡ് നിയമങ്ങളൊന്നും ബാധകമല്ല. ചില സ്വകാര്യ ബസുകൾക്ക് ഫൈൻ ഇടുന്ന എംവിഡിക്ക് മുഖ്യമന്ത്രിയുടെ ബസിൻ്റെ കാര്യത്തിൽ ഇരട്ടനീതിയാണ്. കോടികൾ കൊടുത്ത് വാങ്ങിയ ബസ് മ്യൂസിയത്തിൽ വെച്ചാൽ ആയിരങ്ങൾ കാണാൻ വരുമെന്നാണ് എംകെ ബാലൻ പറയുന്നത്. ഇങ്ങനെ പോയാൽ ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ സി പി എമ്മിനെ കാണാൻ മ്യൂസിയത്തിൽ പോവേണ്ടി വരുമെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
സാധാരണക്കാരുടെ നെഞ്ചിൽ ചവിട്ടിയാണ് നവകേരള യാത്രയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കുറ്റപ്പെടുത്തി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും സാധാരണക്കാരുടെ ജീവൽ പ്രശ്‌നങ്ങളും പരിഹരിക്കാത്ത സർക്കാർ നവകേരള സദസ്സിൽ എന്ത് ജനകീയ പ്രശ്‌നങ്ങളാണ് പരിഗണിക്കുകയെന്ന് സതീശൻ ചോദിച്ചു. '52 ലക്ഷം പേർക്ക് നാല് മാസത്തെ ക്ഷേമ പെൻഷൻ കുടിശികയാണ്. ഇവരുടെ പ്രശ്നങ്ങൾ എന്ന് പരിഹരിക്കും?. കർഷകരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാനായി 9 ലക്ഷം പേർ കാത്തിരിക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു. ജനസമ്പർക്ക യാത്രയെ ആക്ഷേപിച്ചവർ ഉമ്മൻചാണ്ടിയോട് മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications