ഇത്രയൊക്കെ പ്രശ്‌നമായിട്ടും സുരേന്ദ്രൻ മാറേണ്ടതില്ലെന്ന് ബിജെപി; പ്രതിസന്ധി പരിഹാരത്തിന് മുരളീധരൻ... പിന്നിൽ?
തിരുവനന്തപുരം: ഒന്നിന് പിറകെ ഒന്നായി കെ സുരേന്ദ്രനെതിരെയുള്ള ആരോപണങ്ങള്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. സുരേന്ദ്രന്‍ മാത്രമല്ല, സംസ്ഥാനത്തെ ബിജെപി മൊത്തത്തില്‍ പ്രതിസന്ധിയില്‍ ആണ്. തിരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിയ്ക്ക് പിറകെയാണിത്.
എന്നിരുന്നാലും കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷപദവിയില്‍ നിന്ന് മാറേണ്ടതില്ലെന്നാണ് ബിജെപിയുടെ ഭാരവാഹി യോഗം തീരുമാനിച്ചിരിക്കുന്നത്. ട്വന്റിഫോര്‍ ന്യൂസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്തായിരിക്കാം ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍... പരിശോധിക്കാം...
സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ
സുരേന്ദ്രന്‍ മാറേണ്ടതില്ല
ഇപ്പോഴത്തെ സാഹചര്യത്തില്‍ കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ടതില്ലെന്നാണ് സംസ്ഥാനത്തെ ഭാരവാഹികളുടെ യോഗത്തിന്റെ തീരുമാനം. എന്നാല്‍ ഈ തീരുമാനം കേന്ദ്ര നേതൃത്വം അംഗീകരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്നായിരിക്കും വരിക.
പ്രശ്‌നമുണ്ട്, പരിഹരിക്കണം
നിലവില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നു എന്ന് ഭാരവാഹി യോഗവും അംഗീകരിക്കുന്നുണ്ട്. ഈ പ്രതിസന്ധികള്‍ മറികടക്കേണ്ടത് ആവശ്യവും ആണ്. അതിന്റെ ചുമതല കേന്ദ്ര മന്ത്രി വി മുരളീധരനാണ് നല്‍കിയിരിക്കുന്നത്.
സംഘടനാവിജയം
ഇത്തരമൊരു തീരുമാനത്തിലേക്ക് ഭാരവാഹി യോഗം എത്തിയത് വി മുരളീധരന്‍- കെ സുരേന്ദ്രന്‍ ഗ്രൂപ്പിന്റെ സംഘടനാപരമായ വിജയമായി വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി മുരളീധരന്‍ ഗ്രൂപ്പിനാണ് കേരളത്തിലെ പാര്‍ട്ടിയില്‍ സര്‍വ്വാധിപത്യം. അതില്‍ ഇപ്പോഴും കോട്ടംതട്ടിയിട്ടില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
കൈയ്യൊഴിഞ്ഞതോ
അതേസമയം മറ്റൊരു വിധത്തിലുള്ള ചര്‍ച്ചകളും മറുവശത്ത് പുരോഗമിക്കുന്നുണ്ട്. ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണക്കാര്‍ മുരളീധരനും സുരേന്ദ്രനും ആണെന്നും, ഇതിന് പരിഹാരം കാണേണ്ട ബാധ്യത അവര്‍ക്ക് തന്നെ ആണെന്നും എന്ന നിലയില്‍ ആണത്. ഫലത്തില്‍ ഭാരവാഹി യോഗം രണ്ട് പേരേയും കൈയ്യൊഴിയുകയായിരുന്നു എന്നാണ് നിരീക്ഷണം.
എന്തെങ്കിലും ചെയ്താല്‍
കെ സുരേന്ദ്രന്‍ ഇപ്പോള്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് മാറി നിന്നാല്‍ അത് വലിയ സംശയങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന വിലയിരുത്തലും പാര്‍ട്ടിയ്ക്കുള്ളില്‍ ഉണ്ട്. സുരേന്ദ്രനെ പാര്‍ട്ടി ഇടപെട്ട് മാറ്റി നിര്‍ത്തിയാല്‍, അത് തെറ്റകാരനായതുകൊണ്ടാണെന്ന സൂചനയാകും പൊതു സമൂഹത്തിന് നല്‍കുക എന്നും വിലയിരുത്തപ്പെടുന്നു.
കേന്ദ്രത്തിന് മുന്നിലും
ഇതേ വിഷയം തന്നെയാണ് കേന്ദ്ര നേതൃത്വത്തിന് മുന്നിലും ഉള്ളത്. സുരേന്ദ്രനെ മാറ്റിയാല്‍ അത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും എന്ന മട്ടിലാണ് കേന്ദ്ര നേതൃത്വത്തെ ഒരു വിഭാഗം ധരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇത്രയായിട്ടും കടുത്ത നടപടികളിലേക്കൊന്നും പാര്‍ട്ടി കടക്കാത്തത് എന്നാണ് സൂചന.
എം ഗണേശന്‍ തെറിക്കും?
ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായി ആര്‍എസ്എസ് നിയോഗിച്ച എം ഗണേശനെ മാറ്റണം എന്ന ആവശ്യം നേതൃയോഗത്തില്‍ ഉയര്‍ന്നു എന്നാണ് വിവരം. നേരത്തെ സ്ഥാനര്‍ത്ഥികളുടെ യോഗത്തിലും ആര്‍എസ്എസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഘടനാ ജനറല്‍ സെക്രട്ടറി പദത്തില്‍ ആര്‍എസ്എസ് നേതാക്കളാണ് ഉണ്ടാവുക. എന്തായാലും എം ഗണേശന്റെ കാര്യത്തില്‍ അധികം വൈകാതെ തീരുമാനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
അന്വേഷണ റിപ്പോര്‍ട്ടുകള്‍
കേരളത്തിലെ വിവാദങ്ങളെ സംബന്ധിച്ചും തിരഞ്ഞെടുപ്പ് പരാജയത്തെ സംബന്ധിച്ചു എല്ലാം കേന്ദ്ര നേതൃത്വം പൊതുസമ്മതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സിവി ആനന്ദബോസ് എന്നിവരോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സുരേഷ് ഗോപിയോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ആ റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തില്‍ ആയിരിക്കും കേന്ദ്രനടപടി.
കേന്ദ്രത്തിനും പ്രതിസന്ധി
കുഴല്‍പണ ഇടപാട് വിഷയത്തില്‍ കെ സുരേന്ദ്രനെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വത്തിനും സാധിക്കില്ല. അത്തരം ഇടപാടുകള്‍ നടന്നു എന്ന് സമ്മതിക്കുന്നതിന് തുല്യമായിരിക്കും അത്. ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടിയ്ക്ക് വലിയ പ്രതിസന്ധി ആയിരിക്കും അത് സമ്മാനിക്കുക.
നടപടി വന്നാല്‍
സംസ്ഥാന നേതൃത്വത്തിനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുകയാണെങ്കില്‍ തന്നെ, അത് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ആയിരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മോശം പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങളില്‍ ഒരുമിച്ച് പുന:സംഘടന നടത്താനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.
ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ പാർവതി നായർ; പുതിയ ചിത്രങ്ങൾ കാണാം