ക്ഷേത്രത്തിൽ വനിത പൂജാരിമാർ; ആർത്തവ ദിനത്തിലും ക്ഷേത്ര പ്രവേശനം, പിണറായി സർക്കാരിന്റെ നിലപാട് ...
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരികളാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. . ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ പൂജാരികളാക്കി നിയമിച്ച കേരള സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിനായി 'തമിഴക തീണ്ടാമെ ഒഴിപ്പു മുന്നണി' സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രംഗങ്ങളിലും ഇന്ത്യയ്ക്കു മാതൃകയാണു കേരളം. ദളിതര്‍ക്കു ക്ഷേത്രങ്ങളുടെ മുന്നിലൂടെ നടക്കാന്‍ പോലും വിലക്കുള്ള കാലത്തിലൂടെ കേരളം കടന്നുപോയിട്ടുണ്ട്. അതേ കേരളത്തിലാണു ദളിത് ശാന്തിമാര്‍ എല്ലാ ജാതിക്കാര്‍ക്കും പ്രസാദം കൈമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.
.ശബരിമലയിലും സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന നിലപാടാണു കേരള സര്‍ക്കാരിനുള്ളതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. . കാലവും സാഹചര്യങ്ങളും മാറുന്നതിനനുസരിച്ചു സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരികളാക്കാന്‍ മടിക്കില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. ആര്‍ത്തവ ദിനങ്ങളില്‍ അശുദ്ധിയുണ്ടെന്നാണ് സ്ത്രീകളെ ശബരിമലയില്‍ വിലക്കണമെന്നു പറയുന്നവരുടെ വാദം. ഇത്തരം സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകുന്ന പതിവില്ലെന്ന കാര്യം മറന്നാണു പുതിയ വാദവുമായി ചിലര്‍ രംഗത്തു വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് സൗകര്യപ്രദം ചൂരിദാർ
സ്ത്രീകള്‍ക്ക് ഏറ്റവും സൗകര്യപ്രദമെന്ന് അവര്‍ തന്നെ പറയുന്ന ചുരിദാര്‍ ധരിച്ചു ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍ എന്തു തെറ്റാണുള്ളതെന്നും മന്ത്രി ചോദിച്ചു. ദളിതരെ പൂജാരികളാക്കി മാതൃക കാട്ടിയ കേരളം സ്ത്രീകളെയും പൂജാരികളാക്കണമെന്നു മന്ത്രിക്കു മുന്‍പു പ്രസംഗിച്ച പി.സുഗന്ധി ആവശ്യപ്പെട്ടിരുന്നു.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാം
എത്രയോ അയ്യപ്പക്ഷേത്രങ്ങള്‍ രാജ്യത്തുണ്ട്. ഇവിടെയെല്ലാം സ്ത്രീകള്‍ക്കു പ്രവേശിക്കാമെങ്കില്‍ ശബരിമലയിലും സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഈ അഭിപ്രായം സുപ്രീംകോടതിയെ അറിയിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സർക്കാരിന്റെ മികച്ച തീരുമാനം
ശബരിമലയില്‍ മുന്‍പു സ്ത്രീകള്‍ക്കു പോകുന്നതിനും സന്ദര്‍ശനം നടത്തുന്നതിനും ചില പ്രയാസങ്ങള്‍ നേരിട്ടിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി അതല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ക്ഷേത്രപൂജാരിയായി ദളിത് വിഭാഗത്തിലുള്ളവരെ നിയമിച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ഡോ. ബി ആര്‍ അംബേദ്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്കര്‍ രംഗത്ത് വന്നിരുന്നു. കേരള സര്‍ക്കാരിന്റെ മികച്ച തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതംചെയ്യുന്നു. അതേസമയം നിയമന നടപടികളിലെ ജാതിവ്യവസ്ഥ പൂര്‍ണമായി ഇല്ലാതാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമ നടപടികളിൽ മാറ്റം വരണം
അംഗീകൃത സ്ഥാപനങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരും പൂജാരികളാവുംവിധം നിയമന നടപടികളെ മാറ്റണം. എന്നാലേ ജാതീയത ഇല്ലാതാക്കാനാവൂ. രാഷ്ട്രനിര്‍മാണത്തിന്റെ രണ്ടാമത്തെ ഘട്ടം അതാവണം. അതിലൂടെയേ ജാതിയും വര്‍ഗവും തുടച്ചുനീക്കാനും അപ്രസക്തമാക്കാനും സാധിക്കൂ. മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്നത് ഫാസിസ്റ്റ് ഭരണമാണ്. വന്‍കിട മുതലാളിമാര്‍ മാത്രമാണ് മോദി സര്‍ക്കാരില്‍നിന്ന് ആനുകൂല്യങ്ങള്‍ നേടുന്നത്. സാധാരണക്കാര്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.