സര്‍ക്കാരിനെയോ പിണറായിയെയോ ഒന്നും പറഞ്ഞിട്ടില്ല, തിരുവാതിര നടത്താൻ പാടില്ലായിരുന്നു; കലാഭവൻ അൻസാർ
കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ 500ഓളം പേരുടെ തിരുവാതിര കളി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തന്നെ ഇത്രയും വലിയ കൊവിഡ് ലംഘനം ഉണ്ടായെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്. വിമര്‍ശനങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നതിനിടെയാണ് സിപിഎമ്മിന്റെ തിരുവാതിര കളിയെ ട്രോളി കലാഭവന്‍ അന്‍സാര്‍ പങ്കുവച്ച വീഡിയോ വൈറലാകുന്നത്.

എന്നാല്‍ ഇപ്പോഴിതാ ആ വീഡിയോ ചെയ്യാനിടയായ സാഹചര്യവും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കലാഭവന്‍ അന്‍സാര്‍. തിരുവാതിരയെ വിമര്‍ശിച്ചുള്ള വീഡിയോ വൈറലാകാന്‍ ചെയ്തതല്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്ള ആളല്ല താനെന്നും അന്‍സാര്‍ പറഞ്ഞു. അനവസരത്തില്‍ നടന്ന ഒരു പരിപാടിയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

വൈറലാകുന്നതിന് വേണ്ടി ചെയ്തതല്ല ആ വീഡിയോ, ഞങ്ങള്‍ രാവിലെ കരൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കാന്‍ പോയപ്പോള്‍ സംസാരത്തിനിടെയില് തിരുവാതിര വിഷയം വന്നു. വല്ല കാര്യവുമുണ്ടോ, ഈ കൊറോണ സമയത്ത് ഇതിന്റെ വല്ല കാര്യവുമുണ്ടോ എന്ന് ഞാന്‍ വെറുതെ കാണിച്ചതാ. ദാ ഇങ്ങനെയാ തീരുവാതിര കളിച്ചത് എന്ന് പറഞ്ഞ്. ഈ വീഡിയോ കൂട്ടത്തിലുള്ള ഒരാള്‍ പകര്‍ത്തി വാട്ട്‌സാപ്പ് ഗ്രൂപ്പിലിട്ടു. ഇപ്പോള്‍ അത് മറ്റ് ഗ്രൂപ്പിലും പ്രചരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

സര്‍ക്കാരിനെതിരെ പറഞ്ഞു എന്ന തരത്തില്‍ പേടിയൊന്നുമില്ല. എനിക്ക് കക്ഷി രാഷ്ട്രീയമില്ല, ഞാന്‍ സര്‍ക്കാരിനെയോ പിണറായി വിജയനെയോ ഒന്നും പറഞ്ഞിട്ടില്ല. തിരുവാതിര നടത്താന്‍ പാടില്ലായിരുന്നു. അനവസരത്തിലാണ് അത് നടന്നത്. ആ നിലപാടില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. ആ വീഡിയോയില്‍ സ്ത്രീകളെയും അധിക്ഷേപിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

അവരുടെ തന്നെ പാര്‍ട്ടിയിലെ ഒരു പയ്യന്‍ കൊല്ലപ്പെട്ട സമയത്തല്ലെ ആ പരിപാടി അവര്‍ നടത്തിയത്. അതിനെയാണ് വിമര്‍ശിച്ചത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയായിരുന്നു മുഖ്യമന്ത്രിയെങ്കിലും ഞാന്‍ ഇങ്ങനെ തന്നെ പ്രതികരിക്കുമായിരുന്നെന്ന് അന്‍സാര്‍ വ്യക്തമാക്കി. അന്‍സാറിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.












Click it and Unblock the Notifications