സിഐടിയു ഊരുവിലക്ക്: സംരഭകരെ സിപിഎം ആട്ടിയോടിക്കുകയാണെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശത്ത് പോയി നിക്ഷേപകരെ ക്ഷണിക്കുമ്പോൾ സിപിഎം കേരളത്തിലുള്ള സംരഭകരെ അടിച്ചോടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും സുരേന്ദ്രൻ പറ‍്ഞു. കണ്ണൂർ മാതമംഗലത്ത് സിഐടിയു ഊരുവിലക്കിനെ തുടർന്ന് സംരഭകന് വ്യാപാരസ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ഭീകരത തെളിയിക്കുന്ന സംഭവമാണ്. തങ്ങൾ വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിയ ഉപഭോക്താവിനെ അടിച്ചോടിച്ച സിഐടിയുക്കാർ ഭരണത്തിന്റെ തണത്തിൽ നിയമം കൈയ്യിലെടുക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

വ്യവസായമോ കച്ചവടമോ തുടങ്ങാൻ സാധ്യമാകാത്ത തരത്തിൽ കേരളത്തെ മാറ്റിയവരാണ് യുപിയേയും മറ്റ് സംസ്ഥാനങ്ങളെയും അപമാനിക്കുന്നത്. കേരളത്തിൽ എന്തുകൊണ്ട് നിക്ഷേപകർ വരുന്നില്ലെന്നതിന് പാഴൂർ പടിപ്പുര വരെ പോവേണ്ടതില്ല. നിലവിൽ സംസ്ഥാനത്തുള്ള നിക്ഷേപകർക്ക് സ്വന്തം പാർട്ടിക്കാരിൽ നിന്നും സംരക്ഷണം കൊടുക്കുകയാണ് പിണറായി വിജയൻ ആദ്യം ചെയ്യേണ്ടതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
സിഐടിയു ഗുണ്ടകൾ ഉപഭോക്താവിനെ മർദ്ധിച്ചിട്ടും പൊലീസ് കാഴ്ചക്കാരായി ഇരിക്കുകയാണ്. ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ് സിഐടിയു. തുടർ ഭരണം എന്തും ചെയ്യാനുള്ള ലൈസൻസായാണ് സർക്കാർ കണക്കാക്കുന്നത്. നോക്കുകൂലിക്കെതിരെ ഒരു നടപടിയുമെടുക്കാത്ത ഇടത് സർക്കാർ കേരളത്തിലെ വ്യാവസായിക സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കുന്നതിൽ ആനന്ദം കാണുകയാണ്. നിക്ഷേപകരെ പരിഗണിക്കുന്ന കാര്യത്തിൽ പിണറായി വിജയൻ യോഗി ആദിത്യനാഥിനെ മാതൃകയാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഹാർഡ്വെയർ കമ്പനി അടച്ച് പൂട്ടിയ സംഭവം; ചർച്ചയിലൂടെ പരിഹരിക്കും
തിരുവനന്തപുരം; കണ്ണൂർ മാതമംഗലത്ത് ഹാർഡ്‌വെയർ കമ്പനി അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ലേബർ കമ്മീഷണർ എസ് ചിത്ര ഐഎഎസിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ശിവൻകുട്ടി അറിയിച്ചു. ഇരു വിഭാഗങ്ങളേയും വിശദമായി കേട്ട് അനുരഞ്ജനത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഈ സ്ഥാപനത്തിലെ നാല് തൊഴിലാളികൾക്ക് ചുമട്ടുതൊഴിലാളി നിയമപ്രകാരമുള്ള 26 A കാർഡിനുള്ള അപേക്ഷ പയ്യന്നൂർ അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് സ്ഥാപനമുടമ നൽകിയിരുന്നു. എന്നാൽ സ്ഥാപനം പ്രവർത്തിച്ചു വരുന്ന സ്ഥലം ചുമട്ടു തൊഴിലാളി ക്ഷേമ പദ്ധതി നടപ്പാക്കിയ സ്ഥലമാണ്. ഈ നാല് തൊഴിലാളികൾക്ക് അറ്റാച്ച്ഡ് കാർഡ് നൽകുന്ന പക്ഷം ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിന്റെ കീഴിലുള്ള 23 രജിസ്ട്രേഡ് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് ലേബർ ഓഫീസറും അപ്പലെറ്റ് അതോറിറ്റിയായ ജില്ലാ ലേബർ ഓഫീസറും അപേക്ഷ നിരസിച്ചു. തുടർന്ന് സ്ഥാപനമുടമ ഹൈക്കോടതിയിൽ പോയി അനുകൂല വിധി സാമ്പാദിക്കുകയും നാലു തൊഴിലാളികൾക്ക് കാർഡ് നൽകുകയുമുണ്ടായി.
ഈ വിഷയത്തിൽ ലേബർ കമ്മീഷണർ ഇരു വിഭാഗത്തേയും ഉടൻ വിളിച്ച് ചേർത്ത് തർക്കം പരിഹരിക്കുന്നതിനുള്ള നടപടി കൈക്കൊള്ളും. തൊഴിലാളികളുടെ താല്പര്യം ഉറപ്പുവരുത്തുന്നതിനൊപ്പം വാണിജ്യ - വ്യവസായ സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് സാഹചര്യം ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ആഗസ്ത് രണ്ടിനാണ് കണ്ണൂർ മാതമംഗലത്ത് റബീഹ് എന്നയാൾ എസ് ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‌വെയർ കട തുടങ്ങിയത്. കടയിലേക്ക് ആവശ്യമായ സാധനങ്ങൾ ഇറക്കാൻ സ്വന്തം തൊഴിലാളികൾക്ക് ഹൈക്കോടതി മുഖാന്തിരം ഇദ്ദേഹം ലേബർ കാർഡും വാങ്ങിയിരുന്നു. എന്നാൽ ലോഡ് ഇറക്കുന്നത് തടഞ്ഞുവെന്നും ഉടമയെ മർദ്ദിച്ചുവെന്നുമാണ് പരാതി. സംഭവത്തിൽ കേസ് കൊടുത്തതോടെ തൊഴിൽ നിഷേധം എന്നാരോപിച്ച് കടയ്ക്ക് മുന്നിൽ സിഐടിയു പന്തൽ കെട്ടി സമരം ആരംഭിച്ചു. സാധനങ്ങൾ വാങ്ങാൻ വരുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കാനും തുടങ്ങി. ഇതോടെ കട തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും റബീഹ് പറഞ്ഞിരുന്നു.












Click it and Unblock the Notifications