നിർത്തിയിട്ട ട്രെയിനിലെ തീപിടിത്തം; പശ്ചിമബംഗാൾ സ്വദേശി കസ്റ്റഡിയിൽ, അറസ്റ്റ് ഉടനെന്ന് സൂചന
കണ്ണൂർ: നിർത്തിയിട്ട ട്രെയിൻ കോച്ചിൽ തീപ്പിടിത്തമുണ്ടായ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്. മുൻപ് സ്റ്റേഷൻ പരിസരത്ത് തീയിട്ടയാളാണ് ഇയാൾ എന്നാണ് വിവരം. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഉടൻ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

തീപിടിത്തത്തിന് തൊട്ട് മുൻപ് ഒരാൾ ട്രെയിനിന് സമീപത്ത് കൂടി നടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സ്റ്റേഷന് സമീപത്തുള്ള ഭാരത് പെട്രോളിയം കോർപറേഷന്റെ ഇന്ധന ഡിപ്പോയിൽ നിന്നുള്ള സിസിടിവിയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബാംഗാൾ സ്വദേശിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ വിരലടയാളം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലായുരുന്നു ഇന്ന് പുലർച്ചയോടെ തീപിടിത്തം ഉണ്ടായത്. തീ ആളി പടരുന്നത് കണ്ട റെയിൽവേ പോർട്ടർ സ്റ്റേഷൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സിലും വിവരമറിയിച്ചു. എന്നാൽ ഫയർഫോഴ്സ് എത്തിയപ്പോഴേക്കും പിൻഭാഗത്തെ ജനറൽ കോച്ച് പൂർണമായും കത്തി നശിച്ചിരുന്നു.
എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് നടന്ന് രണ്ട് മാസങ്ങൾക്കിപ്പുറമാണ് അതേ ട്രെയിനിന്റെ കോച്ചിൽ തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് പോലീസന്റെ നിഗമനം. സംഭവത്തിന് പിന്നാലെ വ്യാഴാഴ്ച രാവിലെയോടെ ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ചേർന്ന് കോച്ചിൽ പരിശോധന നടത്തിയിരുന്നു.












Click it and Unblock the Notifications