കാരാട്ട് റസാഖ് തിരികെ മുസ്ലീം ലീഗിലേക്ക്? ലീഗ് തളരാതെ നിൽക്കേണ്ടത് അത്യാവശ്യമെന്ന്; ചർച്ച കൊഴുക്കുന്നു
കോഴിക്കോട്: മുസ്ലീം ലീഗ് കടുത്ത പ്രതിസന്ധിയില്‍ പെട്ട് ഉഴലുകയാണ്. പാര്‍ട്ടിയിലെ രാഷ്ട്രീയ നേതൃത്വത്തിലെ ഒരു വിഭാഗവും പാണക്കാട് കുടുംബവും നേര്‍ക്കുനേര്‍ നില്‍ക്കുന്ന സാഹചര്യം അപൂര്‍വ്വത്തില്‍ അപൂര്‍വ്വമാണ്. ഇതിനിടയിലാണ് മുന്‍ മുസ്ലീം ലീഗ് നേതാവും ഇടത് സ്വതന്ത്ര എംഎല്‍എയും ആയ കാരാട്ട് റസാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്.
കാരാട്ട് റസാഖ് മുസ്ലീം ലീഗിലേക്ക് തിരികെ പോകുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ ഫേസ്ബുക്ക് പോസ്റ്റ് എന്ന ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത്തരം ചില സൂചനകള്‍ കാരാട്ട് റസാഖ് നല്‍കുകയും ചെയ്തിരുന്നു.

'മുസ്ലീം ലീഗ് പ്രസ്ഥാനത്തിലെ നേതാക്കള്‍ സ്വന്തം പാര്‍ട്ടിക്കാരെയും മറ്റുള്ളവരെയും ശത്രുപക്ഷത്ത് നിര്‍ത്തി തകര്‍ക്കാനും തളര്‍ത്താനും ശ്രമിച്ചാലും ഒരു കാര്യം ഉറപ്പാണ് മുസ്ലീം ലീഗ് പ്രസ്ഥാനം തളരാതെ തകരാതെ നിലനില്‍ക്കേണ്ടത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്...'- ഇങ്ങനെയാണ് കാരാട്ട് റസാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ട് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ അത് വൈറല്‍ ആയി മാറുകയും ചെയ്തു. റസാഖ് തിരികെ മുസ്ലീം ലീഗിലേക്ക് പോകുമോ എന്ന മട്ടിലാണ് പ്രധാന ചര്‍ച്ച.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാരാട്ട് റസാറഖ് ആയിരുന്നു കൊടുവള്ളിയില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. എന്നാല്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എംകെ മുനീറിനോട് പരാജയപ്പെടുകയായിരുന്നു. അതിന് മുമ്പ് 2016 ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് കൊടുവള്ളിയില്‍ അട്ടിമറി വിജയം നേടിയതും കാരാട്ട് റസാഖ് തന്നെ ആയിരുന്നു. അന്ന് 573 വോട്ടുകള്‍ക്കായിരുന്നു റസാഖിന്റെ വിജയം. മുസ്ലീം ലീഗിന്റെ എംഎ റസാഖിനെ ആണ് പരാജയപ്പെടുത്തിയത്.

മുസ്ലീം ലീഗ് തളരാതെ, തകരാതെ നില്‍ക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാരാട്ട് റസാഖ് പറയുമ്പോള്‍ അതിന്റെ പ്രാധാന്യം കൂടും. കാരണം ലീഗിന്റെ പ്രാദേശിക നേതൃത്വത്തോട് പിണങ്ങി പുറത്ത് വന്ന ആളാണ് റസാഖ്. മാത്രമല്ല, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനോട് പരാജയപ്പെടുകയും ചെയ്തു. സിപിഎമ്മിന്റെ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഒരു രാഷ്ട്രീയ ഭാവി ഉണ്ടാക്കാന്‍ റസാഖിന് പ്രയാസമായിരിക്കും. ഈ ഘട്ടിത്തില്‍ റസാഖ് മുസ്ലീം ലീഗിലേക്ക് തിരിച്ചുപോകുമോ എന്ന ചര്‍ച്ച നേരത്തേ തന്നെ തുടങ്ങിയിരുന്നു.

താന്‍ ഇപ്പോഴും മുസ്ലീം ലീഗുകാരന്‍ ആണെന്ന് തുറന്നുപറഞ്ഞിട്ടുള്ള ആളാണ് കാരാട്ട് റസാഖ്. രാജിവച്ചത് മുസ്ലീം ലീഗിലെ സ്ഥാനമാനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുസ്ലീം ലീഗ് ഇതുവരെ തന്നെ പുറത്താക്കിയിട്ടില്ല എന്നും കാരാട്ട് റസാഖ് പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു റസാഖ് ഇപ്രകാരം പറഞ്ഞത്. അന്ന് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിരുന്നില്ല. ഇടതുപ്രവര്‍ത്തകരില്‍ റസാഖിന്റെ ഇത്തരത്തിലുള്ള പ്രതികരണം ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

മുസ്ലീം ലീഗിലേക്കുള്ള തിരിച്ചുപോക്ക് അടഞ്ഞ അധ്യായമല്ലെന്ന് കൂടി അന്ന് കാരാട്ട് റസാഖ് പറഞ്ഞുവച്ചിരുന്നു. പ്രശ്‌നങ്ങള്‍ ലീഗിന്റെ പ്രാദേശിക നേതൃത്വവുമായിട്ടാണ് എന്ന പഴയ വാദത്തില്‍ റസാഖ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. മുസ്ലീം ലീഗിന്റേയും യുഡിഎഫിന്റേയും വോട്ടുകൊണ്ടാണ് 2016 ലെ തിരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചത് എന്നുവരെ തിരഞ്ഞെടുപ്പിന് മുമ്പ് റസാഖ് പറഞ്ഞിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ കാരാട്ട് റസാഖ് ലീഗിലേക്ക് തിരിച്ചുപോകാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല.

കാരാട്ട് റസാഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്റുകളും ശ്രദ്ധിക്കണം. കമന്റ് ചെയ്തിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും മുസ്ലീം ലീഗ് പ്രവര്‍ത്തകരോ മുസ്ലീം ലീഗ് അനുഭാവികളോ ആണ്. അതില്‍ വലിയൊരു വിഭാഗവും ഇതിനെ വിലയിരുത്തുന്നത് കാരാട്ട് റസാഖിന്റെ തിരിച്ചുവരവിനുള്ള കളമൊരുക്കല്‍ എന്നാണ്. പക്ഷേ, കൂടുതല്‍ പേരും അത രൂക്ഷമായാണ് റസാഖിനെ വിമര്‍ശിക്കുന്നത്. ഈ കമന്റുകളില്‍ പലതിലും കെടി ജലീലിനേയും കാരാട്ട് റസാഖിനേയും താരതമ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.

കാരാട്ട് റസാഖിനെ പോലെ ഒരാള്‍ മുസ്ലീം ലീഗിലേക്ക് വരികയേ ചെയ്യരുത് എന്നാണ് മിക്ക കമന്റുകളുടേയും സാരം. പാണക്കാട് തങ്ങളെ തെറ്റിദ്ധരിപ്പിച്ച ആളാണ് റസാഖ് എന്നും കൊടുവള്ളിയിലെ ലീഗ് പ്രവര്‍ത്തകരെ അത്രയേറെ വേദനിപ്പിച്ചു എന്നുമൊക്കെയാണ് പരാതി. മുസ്ലീം ലീഗ് നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന് അറിഞ്ഞിട്ടും ലീഗ് വിട്ട് പുറത്ത് പോവുകയും എല്‍ഡിഎഫ് സ്വതന്ത്രനായി രണ്ട് തവണ മത്സരിക്കുകയും ചെയ്തത് ആരാണെന്നാണ് മറ്റ് ചിലരുടെ ചോദ്യം. ഈ ഘട്ടത്തില്‍ മുസ്ലീം ലീഗിന് കാരാട്ട് റസാഖിന്റെ ഉപദേശം വേണ്ടെന്നും ചിലര്‍ പറയുന്നുണ്ട്.

ഒരു വലിയ വിഭാഗം വലിയ വിമര്‍ശനം ഉന്നയിക്കുമ്പോഴും കാരാട്ട് റസാഖിനെ തിരികെ സ്വാഗതം ചെയ്യുന്നവരും കമന്റിടുന്നവരുടെ കൂട്ടത്തിലാണ്. തെറ്റുതിരുത്താന്‍ തയ്യാറായി വരുന്നവരെ തള്ളിക്കളയരുത് എന്നാണ് ഇവരുടെ ആവശ്യം. തെറ്റ് തിരുത്തി തിരികെ വരാന്‍ ശ്രമിക്കുന്നവരെ ഓരോ മുസ്ലീം ലീഗ് പ്രവര്‍ത്തകനും സ്വീകരിക്കണമെന്നും അത് അവരുടെ കടമയാണെന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. എല്ലാവരും കൂടി എത്തുമ്പോഴേ മുസ്ലീം ലീഗ് പൂര്‍ണതയിലേക്ക് എത്തുകയുള്ളു എന്നും ഇദ്ദേഹം പറയുന്നുണ്ട്. പക്ഷേ, പരിഹാസം തന്നെയാണ് കൂടുതല്‍!

പാണക്കാട് കുടുംബത്തിന്റെ മേസ്തിരിപ്പണി ആരേയും എല്‍പിച്ചിട്ടില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു. പാണക്കാട് കുടുംബത്തെ പിന്തുണച്ചുകൊണ്ട് കെടി ജലീല്‍ നടത്തിയ നീക്കങ്ങളോടുള്ള മറുപടി ആയിരുന്നു അത് എന്നാണ് വിലയിരുത്തുന്നത്. എന്തായാലും ഇപ്പോള്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന വാക്കും മേസ്തിരിപ്പണി എന്ന് തന്നെയാണ്. കാരാട്ട് റസാഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്റുകളിലും അത് കാണാം.
Recommended Video

റസാഖിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ സംശയത്തോടെ നോക്കുന്നത് ഇടത് അനുകൂലികളും ഉണ്ട്. കാരാട്ട് റസാഖിനെ 2016 ൽ കൊടുവള്ളിയിൽ സ്ഥാനാർത്ഥിയാക്കിയതിനെതിരെ സിപിഎമ്മിനുള്ളിലും എതിർപ്പുകളുണ്ടായിരുന്നു. റസാഖ് ഭാവിയിൽ ബാധ്യതയാകുമെന്ന് പലരും വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കാരാട്ട് റസാഖ് സർക്കാരിനെ കാര്യമായ പ്രതിസന്ധികളിലേക്കൊന്നും തള്ളിവിടുകയും ചെയ്തിരുന്നില്ല. സിപിഎമ്മിന്റെ മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധവും അദ്ദേഹം പുലർത്തിയിരുന്നു. എന്തായാലും ഈ ഘട്ടത്തിൽ കാരാട്ട് റസാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവയ്ക്കും എന്ന് ഉറപ്പാണ്.












Click it and Unblock the Notifications