കോണ്‍ഗ്രസ് വിജയം; കർണാടകയ്ക്ക് ഒരു വർഷം ഇനി അധികബാധ്യത 62000 കോടി, പക്ഷെ എല്ലാം പോവുന്നത്..
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നിലംപരിശാക്കി വിജയം നേടിയെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പാർട്ടിക്ക് ഇതുവരെ സാധിച്ചില്ല. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാറുമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി ചരട് വലികള്‍ നടത്തുന്നത്. സിദ്ധരാമയ്യക്ക് കൂടുതല്‍ എം എല്‍ എമാരുടെ പിന്തുണയുണ്ടെങ്കിലും ഡികെ ശിവകുമാറും ശക്തമായ അവകാശ വാദവുമായി നിലയുറപ്പിക്കുകയാണ്.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയും ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയുമാക്കിയുമുള്ള ഫോർമുലയാണ് എ ഐ സി സി മുന്നോട്ട് വെക്കുന്നത്. പ്രധാനപ്പെട്ട വകുപ്പുകളും ശിവകുമാറിന് ലഭിച്ചേക്കും. കെ പി സി സി അധ്യക്ഷന്‍ ഇന്ന് ദില്ലിയിലേക്ക് പുറപ്പെടുന്നുണ്ട്. ചർച്ചകള്‍ക്ക് ശേഷം ഇന്ന് വൈകീട്ടോട് തന്നെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും.

കർണാടക നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിന് നിരവധി കാരണങ്ങളുണ്ടെങ്കിലും അതില്‍ ഏറ്റവും നിർണ്ണായകമായത് ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ഒരു കൂട്ടം സൗജന്യങ്ങളാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കുടുംബത്തിലെ ഓരോ സ്ത്രീക്കും പ്രതിമാസം 2,000 രൂപയും തൊഴിൽ രഹിതരായ ഓരോ ഡിപ്ലോമ ഹോൾഡർമാർക്കും പ്രതിമാസം 1,500 രൂപയും ബിരുദധാരികൾക്ക് 3,000 രൂപയും നല്‍കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ സംസ്ഥാന സർക്കാർ നടത്തുന്ന ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. കൂടാതെ ഓരോ കുടുംബത്തിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രതിവർഷം 500 ലിറ്റർ നികുതി രഹിത ഡീസൽ, മത്സ്യബന്ധന അവധിക്കാലത്ത് എല്ലാ കടൽ മത്സ്യത്തൊഴിലാളികൾക്കും 6,000 രൂപ എന്നിവയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ചാണകപ്പൊടി കിലോയ്ക്ക് 3 രൂപ നിരക്കിൽ വാങ്ങുമെന്നും ഗ്രാമീണ സ്ത്രീകൾ/യുവജനങ്ങൾ ഉൾപ്പെടുന്ന ഗ്രാമങ്ങളിൽ കമ്പോസ്റ്റ്/വളം കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് പ്രഖ്യാപിച്ച പണമിടപാടുകൾക്കും വൈദ്യുതി സബ്‌സിഡിക്കും മാത്രം പ്രതിവർഷം 62,000 കോടി രൂപ ചെലവ് വരുമെന്നാണ് ചില കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വലിയ തുക സംസ്ഥാന ബജറ്റിന് താങ്ങാനാവുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
62,000 കോടി രൂപയുടെ എസ്റ്റിമേറ്റ് സംസ്ഥാന ബജറ്റിന്റെ ഏകദേശം 20% വരും. പ്രധാന സൗജന്യങ്ങൾക്കായി ചെലവഴിക്കാവുന്ന തുക മുൻ സാമ്പത്തിക വർഷത്തിലെ ധനക്കമ്മിയുടെ അത്രയും വലുതാണ് ഇത്. കർണാടകയുടെ 2023-24 ബജറ്റിൽ, 2022-23 ലെ ധനക്കമ്മി 60,581 കോടി രൂപയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, ഇത് മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഎസ്ഡിപി) 2.60 ശതമാനവുമാണ്.
സംസ്ഥാന ബജറ്റിന്റെ 15 ശതമാനത്തിൽ കൂടുതൽ ചെലവ് വരാത്തതിനാൽ ഈ വാഗ്ദാനങ്ങൾ പ്രശ്നം കൂടാതെ നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് കർണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല വ്യക്തമാക്കിയത്. കൂടാതെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബജറ്റിന്റെ വലുപ്പം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
കർണാടകയിൽ കഴിഞ്ഞ വർഷങ്ങളില്‍ മികച്ച വരുമാന വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ ബിജെപി സർക്കാർ റവന്യൂ മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. ജിഎസ്ടി വരുമാനത്തിൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് കർണാടകയാണ് രേഖപ്പെടുത്തിയത്. 2022-23ൽ, റവന്യൂ സമാഹരണ ലക്ഷ്യം 72,000 കോടി രൂപയായി നിജപ്പെടുത്തിയിരുന്നു, ജനുവരി അവസാനത്തോടെ (ജിഎസ്ടി നഷ്ടപരിഹാരം ഒഴികെ) 83,010 കോടി രൂപയുടെ വരുമാനം നേടാനായി. ഇത് ബജറ്റ് കണക്കാക്കിയതിനേക്കാൾ 15% കൂടുതലുമായിരുന്നു.












Click it and Unblock the Notifications