ഹിജാബിനൊപ്പം 'ഗുരു ടാബ്ലോ' നിഷേധിച്ചതിലും നിയമസഭയില്‍ പ്രതിഷേധിച്ച് കർണാടക കോണ്‍ഗ്രസ്
ബെംഗളൂരു: ഹിജാബ് വിവാദത്തിലും റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ് നാരായണ ഗുരുവിന്റെ ടാബ്‌ലോ നിരസിച്ചതിലും പ്രതിഷേധിച്ച് കർണാടകയിലെ കോണ്‍ഗ്രസ് നിയമസഭാംഗങ്ങൾ. പ്രതിഷേധ സൂചകമായി തിങ്കളാഴ്ച കർണാടക നിയമസഭാ സമ്മേളനത്തിൽ കറുത്ത ബാൻഡ് ധരിച്ചായിരുന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ എത്തിയത്. ഗവർണർ താവർ ചന്ദ് ഗെലോട്ട് നിയമസഭയുടെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കോൺഗ്രസ് നിയമസഭാംഗങ്ങളുടെ പ്രതിഷേധം.
" സംസ്ഥാനത്ത് അനാവശ്യമാണ് ഹിജാബ് പ്രശ്നം ഉയർത്തിയതിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഞങ്ങൾ കറുത്ത ബാൻഡ് ധരിക്കുന്നത്. ആൺകുട്ടികളെ കാവി സ്റ്റോൾ ധരിക്കാൻ പ്രേരിപ്പിച്ചത് ബി ജെ പി സർക്കാരാണ്. ഇത് ആർ ഡി പി ആർ മന്ത്രി കെഎസ് ഈശ്വരപ്പ തന്നെ സമ്മതിച്ച കാര്യമാണ്. ചെങ്കോട്ടയിലെ ത്രിവർണ പതാകയ്ക്ക് പകരം കാവി കൊടി ഉയർന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു, അദ്ദേഹത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല, "പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

നാരായണ ഗുരുവിന്റെ ടാബ്ലോ നിരസിച്ചതിനെ അപലപിക്കുക കൂടി ചെയ്യുന്നുണ്ട് ഞങ്ങള്‍. നാരായണ ഗുരുവിന്റെ ടാബ്‌ലോ നിരസിച്ചത് ഭരണകക്ഷിയായ ബി ജെ പിയുടെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ്. ഈ സാമൂഹ്യ പരിഷ്കർത്താവ് കേരളത്തിൽ നിന്നുള്ളയാളാണ്. അവിടുത്തെ പിണറായി വിജയൻ സർക്കാരാണ് ഈ ടാബ്ലോ നിർദ്ദേശിച്ചത്. എന്നാല്‍ കേന്ദ്ര സർക്കാർ അനുമതി നല്‍കാന്‍ തയ്യാറായില്ല. കർണാടകയുടെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് ബിജെപി ശക്തമായ തീരദേശത്ത് ശ്രീനാരായണ ഗുരുവിന് നിരവധി അനുയായികളുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ സിദ്ധരാമയ്യ അധ്യക്ഷനാകും. യോഗത്തില്‍ നിയമസഭാ സമ്മേളനത്തിൽ ബി ജെ പി സർക്കാരിനെ ആക്രമിക്കാനുള്ള തന്ത്രം നിയമസഭാംഗങ്ങൾ രൂപപ്പെടുത്തും. നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹിജാബ് വിഷയം നിയമസഭയില്‍ ഉന്നയിക്കുന്നതിനുള്ള സാധ്യത പാർട്ടി ആരായാനാണ് സാധ്യത. ക്രമസമാധാന പ്രശ്‌നം, അഴിമതി, കരാറുകാർ ചുമത്തിയ 40% കമ്മീഷൻ, സർക്കാരിന്റെ മറ്റ് പരാജയങ്ങൾ എന്നിവ നിയമസഭയില്‍ ഉന്നയിക്കുമെന്ന് കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡികെ ശിവകുമാറും മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ ഹിജാബ് ധരിച്ചില്ലെങ്കില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയാകുമെന്ന കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദിന്റെ പ്രസ്താവന വിവാദമായിട്ടുണ്ട്. ഹിജാബ് പെണ്‍കുട്ടികളുടെ സൗന്ദര്യം മറച്ചുവയ്‌ക്കാനുള്ളതാണ്. ഹിജാബ് ധരിച്ചില്ലെങ്കില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരായകും. ബലാത്സംഗങ്ങള്‍ തടയാന്‍ ഹിജാബ് അനിവാര്യമാണ് എന്നുമായിരുന്നു എംഎല്‍എ പറഞ്ഞത്.












Click it and Unblock the Notifications