കണക്കിലെ ചില കാസർകോടൻ കസർത്തുകൾ
കണക്കുകൂട്ടലുകളിലെ അത്യുത്തരം തേടിയാണ് കാസർകോടിൽ മൂന്ന് മുന്നണികളും രംഗത്തുള്ളത്. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ എന്നിവിടങ്ങളിൽ വിജയം ആവർത്തിക്കാമെന്നും കാസർകോടും മഞ്ചേശ്വരവും പിടിച്ചെടുക്കാമെന്നും എൽഡിഎഫ് കണക്കുകൂട്ടുന്നു. ലോക്സഭ തെഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ അഞ്ചിടത്തും മികച്ച ലീഡ് നേടിയ കണക്കുകളിലാണ് യുഡിഎഫ് പ്രതീക്ഷ. മഞ്ചേശ്വരത്ത് 2016ൽ 89 വോട്ടിനും 2021ൽ 745 വോട്ടിനും പിന്നിലായി ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മണ്ഡലം കൈവിട്ടതിന്റെ കണക്ക് വീട്ടാമെന്ന ആഗ്രഹം എൻഡിഎക്കുമുണ്ട്.
യുഡിഎഫിൽ ലീഗിന്റെ സിറ്റിങ് എംഎൽഎ എ.കെ.എം. അഷ്റഫും കെ. സുരേന്ദ്രനും വീണ്ടും നേർക്കുനേർ എത്തുന്ന മഞ്ചേശ്വരമാണ് ഇത്തവണയും ജില്ലയിലെ ഹോട്ട്സ്പോട്ട്. ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന മണ്ഡലത്തിൽ വലിയ പ്രതീക്ഷയാണ് ബിജെപി വെച്ചുപുലർത്തിയിരിക്കുന്നത്. എൽഡിഎഫിനുവേണ്ടി സിപിഎം മത്സരിക്കുന്ന സീറ്റിൽ തദ്ദേശീയനായ കെ.ആർ. ജയാനന്ദയാണ് സ്ഥാനാർഥി. അഷ്റഫിന്റെ പേരിനോട് സാമ്യമുള്ള കെ.എം. അഷ്റഫിനെ എസ്ഡിപിഐ മത്സരരംഗത്തുനിന്ന് പിൻവലിച്ചത് യുഡിഎഫിന് നൽകിയ ആശ്വാസം ചില്ലറയല്ല. പക്ഷേ, മുമ്പ് ബിജെപി പിന്തുണയോടെ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജീൻ ലാവിന മൊന്തേറോ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തുള്ളത് തങ്ങൾക്ക് കിട്ടാറുള്ള കൊങ്കണി ലത്തീൻ കത്തോലിക്ക വോട്ടുകൾ പിളർത്തുമെന്ന ഭീഷണി യുഡിഎഫിനുണ്ട്.

ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ താരസാന്നിധ്യം തൃക്കരിപ്പൂരിനെയും ശ്രദ്ധേയമാക്കുന്നു. ഡിസിസി പ്രസിഡൻറ് പി.കെ. ഫൈസൽ പോസ്റ്റർ അടിക്കാൻവരെ കൊടുത്ത സീറ്റിലാണ് സന്ദീപ് വാര്യരുടെ സർപ്രൈസ് എൻട്രി. പഠിക്കുന്ന കാലം മുതൽ കാസർകോടിന്റെ മണ്ണും മനസ്സും അറിഞ്ഞ സിപിഎം നേതാവ് വി.പി.പി. മുസ്തഫയാണ് എൽഡിഎഫ് സ്ഥാനാർഥി. ട്വന്റി 20യുടെ രവി കുളങ്ങര എൻഡിഎക്കായി രംഗത്തുണ്ട്. ഇടതിന്റെ ഉരുക്കുകോട്ടയായ കാഞ്ഞങ്ങാട്ട് സിപിഐ ദേശീയ കൗൺസിൽ അംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലാണ് സ്ഥാനാർഥി. യുഡിഎഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കിട്ടിയ സീറ്റിൽ ഷൈജി ഓട്ടപ്പള്ളി മത്സരിക്കുന്നു. വ്യവസായ പ്രമുഖനായ എം. ബൽരാജാണ് എൻഡിഎ സ്ഥാനാർഥി.
ഉദുമയിൽ സിറ്റിങ് എംഎൽഎ സിപിഎമ്മിന്റെ സി.എച്ച്. കുഞ്ഞമ്പുവും കെപിസിസി ജനറൽ സെക്രട്ടറി കെ. നീലകണ്ഠനും തമ്മിൽ നടക്കുന്നത് ശക്തമായ രാഷ്ട്രീയ പോരാട്ടമാണ്. എൻഡിഎ ബിജെപിയിലെ മനുലാൽ മേലത്തിനെയും നിർത്തിയിരിക്കുന്നു. യുഡിഎഫ് കുത്തക മണ്ഡലമായ കാസർകോട്ട് മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിക്ക് പഴയ കണക്കുകൾ ഉറച്ച ജയപ്രതീക്ഷയാണ് നൽകുന്നത്. അദ്ദേഹവും ബിജെപി ജില്ല പ്രസിഡന്റ് എം.എൽ. അശ്വിനിയും തമ്മിലാണ് പോര്. ഐഎൻഎൽ സീറ്റിൽ ജില്ല പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂരാണ് ഇടത് സ്വതന്ത്രൻ.
ലോക്സഭ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിലും മികച്ച ലീഡ് നേടിയതിലാണ് യുഡിഎഫ് പ്രതീക്ഷ വെക്കുന്നത്. തൃക്കരിപ്പൂരിൽ 10448, ഉദുമയിൽ 11959, കാഞ്ഞങ്ങാട് 2050, മഞ്ചേശ്വരത്ത് 16749,കാസർകോട് 26376 എന്നിങ്ങനെയായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ ലീഡ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ വോട്ടുകളെല്ലാം തിരികെ പിടിച്ചെന്നാണ് എൽഡിഎഫന്റെ അവകാശവാദം.












Click it and Unblock the Notifications