കാസർകോട് മണ്ഡലം ഇത്തവണ യുഡിഎഫിനെ കൈവിടും: വിജയം ഇടതിനെന്ന് സർവ്വെ
കാസർകോട്: ലോക്സഭ തിരഞ്ഞെടുപ്പില്‍ കാസർകോട് മണ്ഡലം പിടിക്കുകയെന്ന ലക്ഷ്യവുമായി വലിയ പ്രവർത്തനങ്ങള്‍ക്ക് ഇടതുപക്ഷം ഇതിനോടകം തന്നെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. മറുവശത്ത് കോണ്‍ഗ്രസ് ആകട്ടെ സിറ്റിങ് സീറ്റില്‍ തുടർ വിജയം ലക്ഷ്യമിടുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന 24 ന്യൂസ് സർവ്വെ കാസർകോടിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് അത്ര ആശ്വാസകരമല്ല.
നിലവിലെ കാസർകോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രവർത്തനത്തിന് ശരാശരി മാർക്ക് മാത്രമാണ് സർവ്വേയില്‍ പങ്കെടുത്തവർ നല്‍കുന്നത്. ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേയില്‍ ഉണ്ണിത്താന്റെ പ്രവർത്തനം മോശമെന്ന് 24 ശതമാനം പേരും വളരെ മോശമെന്ന് 10 ശതമാനം പേരും അഭിപ്രായപ്പെടുന്നു. അതേസമയം മികച്ചതെന്ന് അഭിപ്രായപ്പെട്ടത് 5 ശതമാനവും വളരെ മികച്ചതെന്ന് അഭിപ്രായപ്പെട്ടത് 2 ശതമാനവും മാത്രവുമാണ്.

2024 ല്‍ നടക്കാന്‍ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലം എല്‍ ഡി എഫ് പിടിക്കുമെന്നും സർവ്വെ അവകാശപ്പെടുന്നു. 40 ശതമാനം പേർ എല്‍ ഡി എഫിനെ പിന്തുണയ്ക്കുമ്പോൾ 34 ശതമാനം പേർ മാത്രമാണ് യു ഡി എഫിനെ പിന്തുണയ്ക്കുന്നത്. ബിജെപി ജയിക്കുമെന്ന് 18 പേർ അഭിപ്രായപ്പെട്ടു. മറ്റാരെങ്കിലുമാവുമെന്നാണ് 2 പേരുടെ അഭിപ്രായം. 6 ശതമാനം പേർക്ക് അഭിപ്രായമില്ല.
കഴിഞ്ഞ തവണ 40438 വോട്ടുകളുടെ ഭൂരിക്ഷത്തിനായിരുന്നു സി പി എമ്മിലെ കെപി സതീശ് ചന്ദ്രനെ യു ഡി എഫിനെ വേണ്ടി മത്സരിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ പരാജയപ്പെടുത്തിയത്. ഇത്തവണയും യു ഡി എഫിന് വേണ്ടി ഉണ്ണിത്താന്‍ മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായപ്പോള്‍ എല്‍ ഡി എഫില്‍ നിന്നും വിപിപി മുസ്തഫ ഉള്‍പ്പെടേയുള്ളവരുടെ പേരാണ് ഉയർന്ന് കേള്‍ക്കുന്നത്.
കാസർകോട് മണ്ഡല ചരിത്രം
രൂപീകൃതമായ കാലം തൊട്ട് തന്നെ കമ്യൂണിസ്റ്റ് പാർട്ടികള്‍ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കാസർഗോഡ്. 1957 ലെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ 1967 വരേയുള്ള മൂന്ന് ടേമുകളില്‍ മുതിർന്ന നേതാവായിരുന്ന എകെ ഗോപാലനായിരുന്നു മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധി. 1971 ലാണ് മണ്ഡലത്തില്‍ ആദ്യമായി കോണ്‍ഗ്രസ് വിജയിക്കുന്നത്. ഇന്നത്തെ കേരള കോണ്‍ഗ്രസ് എസ് നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളിയായിരുന്നു വിജയി.
1977 ലും മണ്ഡലത്തില്‍ വിജയിക്കാന്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് സാധിച്ചു. എന്നാല്‍ 1980 ല്‍ രമണ റായിയിലൂടെ സി പി എം മണ്ഡലം തിരികെ പിടിച്ചു. 1984 ല്‍ കോണ്‍ഗ്രസിലെ രാമറായി ആയിരുന്നു വിജയി. 1989 ല്‍ മണ്ഡലം വീണ്ടും സി പി എമ്മിന്റെ കയ്യില്‍. രമണ റായി ആയിരുന്നു വിജയി. 1991 ലും അദ്ദേഹം വിജയിച്ചു. 1996 മുതല്‍ 99 വരെ മൂന്ന് തവണ ടി ഗോവിന്ദനും 2004 മുതല്‍ 2014 വരെ മൂന്ന് തവണ പി കരുണാകരനും സി പി എമ്മില്‍ നിന്നും കാസർകോടുകാരുടെ ലോക്സഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2019 ല്‍ ഉണ്ണിത്താനിലൂടെ വർഷങ്ങള്‍ക്ക് ശേഷം മണ്ഡലം യു ഡി എഫ് തിരികെ പിടിച്ചു.












Click it and Unblock the Notifications