സംഘികൾക്ക് ഈ വീട്ടിൽ പ്രവേശനമില്ല.. ഇവിടെ കുഞ്ഞുമക്കളുണ്ട്! ബിജെപിയെ കണ്ടംവഴി ഓടിച്ച് ചെങ്ങന്നൂർ
Recommended Video

കോഴിക്കോട്: ജമ്മു കശ്മീരിലെ കത്വയില്‍ മുസ്ലീം വിരോധത്തിന്റെ പേരില്‍ എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കേരളം. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരിലടക്കമാണ് കേരളത്തിലെ വിവിധ ഇടങ്ങളില്‍ സംഘപരിവാറിനെതിരെ വേറിട്ട പ്രതിഷേധം ഉയരുന്നത്. ചെങ്ങന്നൂരിലെ പലവീടുകള്‍ക്ക് മുന്നിലും ഇന്നൊരു നോട്ടീസ് പതിച്ചിരിക്കുന്നത് കാണാം. അത് ബിജെപിക്കാര്‍ക്കുള്ള മുന്നറിയിപ്പാണ്.
ചെങ്ങന്നൂരിലെ ഒരു വീടിന്റെ ചുമരില്‍ പതിച്ചിരിക്കുന്ന പോസ്റ്റര്‍ ഇതാണ്: ഈ വീട്ടില്‍ പത്ത് വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുണ്ട്. ദയവായി ബിജെപിക്കാര്‍ വോട്ട് ചോദിച്ച് ഈ വീട്ടില്‍ കയറരുത് എന്നാണ് ഒരു പോസ്റ്റര്‍. നോട്ടീസും അഭ്യര്‍ത്ഥനയും ഗേറ്റിന് പുറത്തിടുക. വോട്ട് ചോദിച്ച് വരുന്ന ബിജെപിക്കാര്‍ ദയവു ചെയ്ത് അകത്ത് കടക്കരുത്. പത്ത് വയസ്സുള്ള പെണ്‍കുഞ്ഞുള്ള വീടാണ് എന്നാണ് മറ്റൊരു നോട്ടീസ്.

പെണ്‍കുഞ്ഞുങ്ങളുള്ള വീടാണ്, വോട്ട് ചോദിച്ച് വരുന്ന ബിജെപിക്കാര്‍ ദയവായി വീടിന് പുറത്ത് നില്‍ക്കുക എന്നാണ് മറ്റൊരു ചുമരിലെ നോട്ടീസ്. ആസിഫാ നിനക്ക് വേണ്ടി രാജ്യം കരയുന്നു എന്ന തലക്കെട്ടിലുള്ള പോസ്റ്ററിലുമുണ്ട് സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല, ഇവിടെ കുഞ്ഞുമക്കളുണ്ട് എന്ന വാചകം. ചെങ്ങന്നൂരില്‍ മാത്രമല്ല തിരുവനന്തപുരത്തും ഇത്തരത്തിലുള്ള പ്രതിഷേധം നടക്കുന്നുണ്ട്. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ കച്ചമുറുക്കുന്ന ബിജെപിക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് കത്വ സംഭവം.

കത്വയിലെ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചവര്‍ക്ക് വേണ്ടി ബിജെപി മന്ത്രിമാര്‍ അടക്കമുള്ളവരാണ് കശ്മീരില്‍ തെരുവില്‍ ഇറങ്ങിയത്. സര്‍ക്കാര്‍ തന്നെ പ്രതികളെ സംരക്ഷിക്കുകയാണ് എന്നത് വന്‍ പ്രതിഷേധത്തിന് വഴി തുറന്നിരിക്കുന്നു. ഗത്യന്തരമില്ലാതെയാണ് സര്‍ക്കാരിന് പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കേണ്ടി വന്നതും രണ്ട് ബിജെപി മന്ത്രിമാരെ പുറത്താക്കേണ്ടി വന്നതും. പ്രതിഷേധം രൂക്ഷമായതോടെ കേരളത്തിലെ ബിജെപി നേതാക്കളും മുതലക്കണ്ണീരൊഴുക്കി രംഗത്ത് വന്നിട്ടുണ്ട്. അതിന്റെ പേരില്‍ കുമ്മനം അടക്കമുള്ള നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയ്ക്ക് വിധേയരാവുകയും ചെയ്യുന്നുണ്ട്.












Click it and Unblock the Notifications