കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്താനാവാതെ പോലീസ്; കന്യാകുമാരിയിലെ അന്വേഷണം വഴിമുട്ടി
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ ഇനിയും കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമായി തുടരുമ്പോഴും കുട്ടി എവിടെയാണെന്നുള്ള ചോദ്യം ഇനിയും ബാക്കിയാണ്. അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്‌മിദ് തംസു വീട് വിട്ടിറങ്ങിയിട്ട് ഇരുപത്തിനാല് മണിക്കൂറുകൾക്ക് ശേഷവും കുട്ടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അജ്ഞാതമായി തുടരുകയാണ്.
കന്യാകുമാരിയിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായിയെങ്കിലും അവിടെ നടത്തിയ തിരച്ചിലിൽ പൊലീസിന് വ്യക്തമായ സൂചന ലഭിച്ചില്ലെന്നാണ് ലഭ്യമായ വിവരം. കുട്ടിയെ കണ്ടെന്ന ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയിൽ പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിയത്. കുട്ടി കന്യാകുമാരിയിലെത്തി എന്നതിന് സ്ഥിരീകരണമില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കന്യാകുമാരി റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന വിഫലമായതോടെ പോലീസ് ആശയക്കുഴപ്പത്തിലാണ്. കുട്ടിയെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്താനായിരുന്നില്ല. സ്‌റ്റേഷന്റെ പോർട്ടിക്കോയിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിക്കാനാണ് പോലീസ് തീരുമാനം. കുട്ടി എവിടെ എന്നതില്‍ ഇതുവരെ കൃത്യമായ സൂചനകൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. കന്യാകുമാരി ബീച്ചിൽ ഉൾപ്പെടെ പോലീസ് അരിച്ചുപെറുക്കിയിരുന്നു.
കന്യാകുമാരിക്ക് മുമ്പുള്ള സ്‌റ്റേഷനുകളിൽ കൂടി പോലീസ് പരിശോധന നടത്തും. ഇരണിയൽ, കുഴിത്തുറ, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇതിന്റെ ഭാഗമായി പരിശോധന നടത്തുക. കന്യാകുമാരിയില്‍ കുട്ടി എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കന്യാകുമാരി റെയില്‍വേ സ്‌റ്റേഷനിലെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചത്.
ബെംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിലാണ് കുട്ടി തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചത്. ഈ ട്രെയിൻ വൈകീട്ട് 3.30ഓടെ കന്യാകുമാരിയിലെത്തിയിരുന്നു. നേരത്തെ ബബിത എന്ന വിദ്യാര്‍ത്ഥിനിയാണ് കുട്ടിയെ ട്രെയിനിൽ കണ്ടതായി പോലീസിനോട് അറിയിച്ചത്. തമ്പാനൂരില്‍ നിന്നാണ് കുട്ടി ട്രെയിനിയില്‍ കയറിയതെന്നും യൂട്യൂബ് ലൈവില്‍ കണ്ട വാര്‍ത്തയില്‍ നിന്നാണ് കുട്ടിയെ തിരിച്ചറിഞ്ഞതെന്നും ബബിത പറയുന്നു.
ഇന്നലെയാണ് കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പോലീസിന് പരാതി നൽകിയത്. ചൊവ്വാഴ്‌ച രാവിലെ 10 മണിയോടെ പതിമൂന്നുകാരി വീട്ടിൽ നിന്ന് അമ്മയോട് പിണങ്ങിപ്പോയതാണെന്ന് രക്ഷിതാക്കൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കണിയാപുരം ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയാണ് കാണാതായ കുട്ടി. രാവിലെ സഹോദരിയുമായി വഴക്കിട്ട കാരണത്തിന് അമ്മ കുട്ടിയെ ശകാരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി വീടുവിട്ടതെന്നാണ് സൂചന.












Click it and Unblock the Notifications