രാഹുൽ വിസ്മയമായി മാറുന്നത് ഇതുകൊണ്ടെല്ലാം, കോഴിക്കോട്ടെ ഓട്ടോയാത്രയെ കുറിച്ച് കെസി വേണുഗോപാൽ
കോഴിക്കോട്: കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാഹുല്‍ ഗാന്ധിയുടെ ഓട്ടോ യാത്ര വാര്‍ത്തയായിരുന്നു. മറൈന്‍ ഗ്രൗണ്ടിന് പകരം രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ വന്നിറങ്ങിയതോടെയാണ് രാഹുല്‍ ഗാന്ധി ഓട്ടോ പിടിച്ചത്. കെസി വേണുഗോപാലും രാഹുൽ ഗാന്ധിക്കൊപ്പം ഓട്ടോയിലുണ്ടായിരുന്നു. രാഹുലിന്റെ ഓട്ടോ യാത്രയെ കുറിച്ച് കെസി വേണുഗോപാൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം
തികച്ചും അപ്രതീക്ഷിതം
കെസി വേണുഗോപാലിന്റെ കുറിപ്പ്: കഴിഞ്ഞ ദിവസം തികച്ചും അപ്രതീക്ഷിതമായ് രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഓട്ടോയില്‍ യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടായി. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്കും അവിടെ നിന്ന് തിരുവനന്തപുരത്തേക്കും ഓടിയെത്തേണ്ടതുണ്ടായിരുന്നു അദ്ദേഹത്തിന്. പരമാവധി സമയനിഷ്ഠ പാലിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. കത്തിയാളുന്ന ഉച്ചവെയിലില്‍ കോഴിക്കോട് കടപ്പുറം പരിസരത്ത് തന്നെ കാത്തിരിക്കുന്നവരെ കാണാനുള്ള തിടുക്കത്തിലായിരുന്നു അദ്ദേഹം.
സ്ഥലം മാറിപ്പോയി
രാഹുല്‍ഗാന്ധിയെയും വഹിച്ചുള്ള ഹെലികോപ്റ്റര്‍ ഇറങ്ങുമെന്ന് നിശ്ചയിച്ചത് ബീച്ച് മറൈന്‍ ഗ്രൗണ്ടിലാണ്. അവിടെ അദ്ദേഹത്തെ സ്വീകരിക്കാന്‍ എം കെ രാഘവന്‍ എംപിയും സ്ഥാനാര്‍ത്ഥികളായ കെ എം അഭിജിത്തും നൂര്‍ബിന റഷീദും പി എം നിയാസുമെല്ലാം കാത്തു നില്‍ക്കുകയായിരുന്നു. എന്നാല്‍ പൈലറ്റിന് ഇറക്കേണ്ട സ്ഥലം മാറിപ്പോയി. തലേദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഇറങ്ങാന്‍ ഒരുക്കിയ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലെ ഹെലിപ്പാഡ് കണ്ട് തെറ്റിദ്ധരിച്ചാണ് പൈലറ്റ് അവിടെ ഇറക്കിയത്. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഓടിവന്ന ശേഷമാണ് സ്ഥലം മാറിപ്പോയ വിവരം മനസ്സിലായത്.
ഒരു ഓട്ടോ റിക്ഷ കിട്ടിയാൽ മതി
രാഹുല്‍ ഗാന്ധിയെ സ്വീകരിച്ച് റോഡ് ഷോ നടക്കുന്ന ഭാഗത്തേക്ക് കൊണ്ടുപോകാനുള്ള വാഹനങ്ങളെല്ലാം മറൈന്‍ ഗ്രൗണ്ട് പരിസരത്തായിരുന്നു. ഒരു വാഹനം ഏര്‍പ്പാടാക്കിയാല്‍ പെട്ടന്ന് ബീച്ച് പരിസരത്തേക്ക് പോകാമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. പോലീസ് വാഹനത്തില്‍ കയറാമെന്നായി ഉദ്യോഗസ്ഥര്‍. എന്നാല്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ സര്‍ക്കാര്‍ വാഹനം അദ്ദേഹം ഒഴിവാക്കുകയായിരുന്നു. മറ്റു വാഹനങ്ങൾക്ക് കാത്തു നിൽക്കേണ്ടെന്നും സമയം വൈകാതെ എത്തിച്ചേരാൻ ഒരു ഓട്ടോ റിക്ഷ കിട്ടിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് അതുവഴി വന്ന ഓട്ടോ വിളിക്കുകയായിരുന്നു.
സുബീഷ് എന്നയാളുടെ ഇലക്ട്രിക് ഓട്ടോ
രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഞാനും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഓട്ടോയില്‍ കയറി കോഴിക്കോട് ബീച്ചിലേക്ക് പുറപ്പെട്ടു. ഇരുപത് വര്‍ഷമായി ഗോവിന്ദപുരം വളയനാട് ക്ഷേത്രത്തിന് സമീപം ഓട്ടോ ഓടിക്കുന്ന സുബീഷ് എന്നയാളുടെ ഇലക്ട്രിക് ഓട്ടോയായിരുന്നു അത്. രാഹുല്‍ ഗാന്ധി ഡ്രൈവറോട് റോഡിനെക്കുറിച്ചും വാഹനത്തെക്കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞു. ഇന്ധന വില കുതിച്ചുയരുന്ന കാലത്ത്, അന്തരീക്ഷ മലിനീകരണം കൂടിവരുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ സാധ്യതയും അദ്ദേഹം പങ്കുവെച്ചു.
അമ്പരപ്പ് വിട്ടുമാറാതെ
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജയില്‍വാസം അനുഭവിച്ച, മൂന്ന് പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത, രാജ്യത്തിനു വേണ്ടി രണ്ട് ജീവനുകള്‍ ബലിന ല്‍കിയ മഹത്തായ പരമ്പരയുടെ കണ്ണിയാണ് തന്റെ ഓട്ടോയില്‍ സാധാരണക്കാരനായി ഇരിക്കുന്നതെന്ന അമ്പരപ്പ് വിട്ടുമാറാതെയായിരുന്നു ഡ്രൈവറുടെ മറുപടികള്‍. അപ്രതീക്ഷിതവും അവിസ്മരണീയവുമായ അനുഭവമായിരുന്നു അതെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പങ്കുവെച്ചതായും മനസ്സിലാക്കുന്നു.
സുരക്ഷാ ഭീഷണിയില്ലായിരുന്നെങ്കില്‍
എന്നാല്‍ രാഹുല്‍ഗാന്ധിയുടെ കൂടെ രാജ്യത്തിന്റെ പലഭാഗത്തും സഞ്ചരിക്കാന്‍ ഭാഗ്യം ലഭിച്ച ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ രീതികളും ജനങ്ങളിലേക്ക് അവരിലൊരാളായി ഇറങ്ങാനുള്ള മനസ്സും പലവട്ടം അനുഭവിച്ചറിഞ്ഞതാണ്. സുരക്ഷാ ഭീഷണിയില്ലായിരുന്നെങ്കില്‍ എന്ന് അദ്ദേഹം തന്നെ പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്. അത്രമേല്‍ ജനങ്ങളെ, അവരുടെ സംസ്‌കാരത്തെ, ബഹുസ്വരതയെ സ്‌നേഹിക്കുന്ന ഒരു നേതാവ് സമീപകാല ചരിത്രത്തിലൊന്നും ഇന്ത്യയിലുണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധിയെന്ന ലോകം അറിയുന്ന നേതാവ് ഒരു വിസ്മയമായ് മാറുന്നത് ഇതുകൊണ്ടെല്ലാമാണ്''.
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍