'ആന്റണി സോണിയാ ഗാന്ധിയുടെ മുഖ്യ ഉപദേശകൻ'; പിസി ചാക്കോ വൺ ഇന്ത്യയോട്
രണ്ട് പ്രമുഖ ഗ്രൂപ്പുകൾ തമ്മിലുള്ള വടംവലിയാണ് കോൺഗ്രസിലുള്ളതെന്ന് ആവർത്തിച്ച് എൻസിപി നേതാവ് പി സി ചാക്കോ.കോൺഗ്രസ് നേതൃത്വത്തിന് ശക്തമായ രാഷ്ട്രീയനിലപാടുകളില്ലെന്നും അവർക്ക് രാഷ്ട്രീയ പാപ്പരത്തം സംഭവിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. നിരവധി നേതാക്കളും പ്രവർത്തകരും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ് വിടാനൊരുങ്ങുകയാണ്.
Recommended Video
പരിപൂർണമായി തകർന്നു കൊണ്ടിരിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും ചാക്കോ കുറ്റപ്പെടുത്തി.ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്ന് കോൺഗ്രസിനെ നാശത്തിലേക്ക് നയിക്കുന്നതായും അദ്ദേഹം പറഞ്ഞു.'വൺ ഇന്ത്യ മലയാള'ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
കോൺഗ്രസ് വിടാനുണ്ടായ സാഹചര്യം?
രാജ്യത്ത് കോൺഗ്രസാണ് പ്രതിപക്ഷ കക്ഷി.എന്നാൽ, രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾക്കപ്പുറം ഇന്ത്യയിലെ ബിജെപി വിരുദ്ധശക്തികളെ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് വേണ്ട വിധത്തിൽ കഴിയുന്നില്ല.മോദിക്കെതിരെയുള്ള പ്രസ്താവനകൾ മാത്രമാണ് കാണുന്നത്.
എൻസിപിയിലേക്ക് വന്നത് പദവികൾ പ്രതീക്ഷിച്ചാണോ?
കോൺഗ്രസിൽ നിന്ന് രാജിവച്ച് എൻസിപിയിലേക്ക് വരുമ്പോൾ സ്ഥാനമോഹിയായി വരുന്നതാണ് എന്നുള്ള ചോദ്യം ഒരിടത്തുമുദിക്കുന്നില്ല. കോൺഗ്രസിൻ്റെ നിരവധി ചുമതലകളിൽ പ്രവർത്തിച്ച ഒരു വ്യക്തിയെന്ന നിലയ്ക്ക് അതെല്ലാം രാജിവച്ച് എൻസിപിയിലേക്ക് വരുമ്പോൾ സ്ഥാനം ആഗ്രഹിച്ചാണ് എന്നുള്ളതിലെ സംശയത്തിന് പോലുമിടമില്ല. കോൺഗ്രസ് നേതൃത്വത്തിന് ശക്തമായ രാഷ്ട്രീയനിലപാടുകൾ ഇല്ല. നേതൃത്വത്തിന് രാഷ്ട്രീയ പാപ്പരത്തം സംഭവിച്ചു.
പ്രമുഖ നേതാക്കളും രാജിവച്ചല്ലോ?
വരാൻ പോകുന്ന ദിവസങ്ങൾ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അതീവ നിർണായകമാണ്.നിരവധി പരീക്ഷണങ്ങൾ നിറഞ്ഞ ദിവസമാകുമെന്നതിൽ തർക്കമില്ല. കോൺഗ്രസ് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് ശരിയല്ല.രാഹുൽഗാന്ധി രാജിവച്ചെങ്കിലും പകരം പ്രസിഡൻ്റ് കോൺഗ്രസിനില്ല. വർക്കിംഗ് കമ്മിറ്റിയോ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലും ഒരു കമ്മിറ്റികളും പ്രവർത്തിക്കുന്നില്ല. ഇത്തരത്തിലുള്ള അമർഷമാണ് കോൺഗ്രസുകാർക്കുള്ളത്.
ഇടതുപക്ഷത്തേക്ക് പ്രവർത്തകർ എത്തുമോ?
23 നേതാക്കൾ ഒപ്പിട്ട് കത്ത് കൊടുത്ത സംഭവം ഉണ്ടായില്ലേ? ഇന്ത്യയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പാർട്ടി വിടാൻ തയ്യാറെടുത്ത് നിൽക്കുന്നു. തിരഞ്ഞെടുപ്പിനിടയിൽ പല സുഹൃത്തുക്കളോടും സംസാരിച്ചില്ല. നിരവധിപേർ തന്നെ കാണാൻ തിരഞ്ഞെടുപ്പിന് ശേഷം എത്താമെന്ന് അറിയിച്ചിട്ടുണ്ട്. അവരെല്ലാരും കോൺഗ്രസ് വിടാനൊരുങ്ങുന്നവരാണ്. തകർന്നുകൊണ്ടിരിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറി.
ഗ്രൂപ്പ് പിടിവലികളെ കുറിച്ച്?
രണ്ട് പ്രമുഖ ഗ്രൂപ്പുകൾ തമ്മിലാണ് പിടിവലികൾ. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ആദ്യം ഗ്രൂപ്പ്, പിന്നെ പാർട്ടി എന്ന ലൈനാണ്. അത് അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് നല്ലതാണ്. പക്ഷേ പാർട്ടിക്ക് ഗുണം ചെയ്യില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്ന് കോൺഗ്രസിനെ നാശത്തിലേക്ക് നയിക്കുന്നു.കോൺഗ്രസ് തകരുന്ന പളുങ്ക് പാത്രം.
എ കെ ആൻറണിയുടെ പ്രസ്താവന ?
ആൻറണിയുടെ മനസ്സിൽ ഇപ്പോഴും മാർക്സിസ്റ്റ് വിരോധമുണ്ട്.ആൻ്റണി കോൺഗ്രസ് പാർട്ടിയുടെ നാശത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്.സോണിയാഗാന്ധിയുടെ മുഖ്യഉപദേശകനാണ് എ കെ ആൻറണി. സ്വന്തം പാർട്ടിയുടെ നിലയെ കുറിച്ച് ബോധവാനാകാൻ ആൻ്റണി തയ്യാറാകണം. ആൻറണിയുടെ പ്രസ്താവന തരംതാഴ്ന്ന രീതിയിലുള്ളത്.
പാലാ നഗരസഭയിലെ കയ്യാങ്കളി?
പാലാ നഗരസഭയിലെ സിപിഎം-കോൺഗ്രസ് എം കയ്യാങ്കളി വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല.നേതാക്കളുടെയും പ്രവർത്തകരുടെയും പിണക്കങ്ങൾ അവിടെ തീർത്താണ് സന്തോഷത്തോടെ അവർ മടങ്ങിയത്. ആഭ്യന്തര ജനാധിപത്യമുള്ള സംവിധാനത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികം. പാലായിൽ ഒരു വോട്ടും ഇടതുപക്ഷത്തിനെതിരാകില്ല - പി സി ചാക്കോ പറഞ്ഞു.
സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം