കോണ്‍ഗ്രസിന്റെ തലവര മാറ്റാന്‍ വടക്കിലെ 60 സീറ്റ്, 20 ഇടത്ത് ടൈറ്റ്, ട്രംപ് കാര്‍ഡ് വന്നാല്‍ അട്ടിമറി
കോഴിക്കോട്: പ്രചാരണം അവസാന ലാപ്പില്‍ എത്തിയപ്പോഴേക്ക് വടക്കന്‍ പോരാട്ടം ശരിക്കുമൊരു ത്രില്ലറിലാണ്. അപ്രതീക്ഷിതമായി ഇത്തവണ പല സീറ്റുകളും ഒപ്പം വരുമെന്നാണ് കോണ്‍ഗ്രസിന് സര്‍വേയില്‍ ലഭിക്കുന്ന സൂചന. കണ്ണൂരിലും കോഴിക്കോടും ഈസി ജയം പ്രതീക്ഷിച്ച സിപിഎമ്മിനൊപ്പം ഓടിയെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. അവസാന ദിനത്തിലും വോട്ടെടുപ്പ് വരെ നീളുന്ന സമയങ്ങളിലും കോണ്‍ഗ്രസ് കൂടുതല്‍ അട്ടിമറി പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് ഓരോ വിഷയങ്ങള്‍ ഓരോ ദിവസവും കൊണ്ടുവരുന്നത് പ്രചാരണത്തില്‍ നിന്ന് ഇടതുമുന്നണിക്ക് പിഴവുകള്‍ വരാന്‍ വേണ്ടി തന്നെയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം
60 സീറ്റുകള്‍
കോണ്‍ഗ്രസിന്റെ പ്രതീക്ഷ മുഴുവന്‍ വടക്കന്‍ കേരളത്തിലാണ്. കഴിഞ്ഞ തവണ വളരെ മോശം പ്രകടനമായിരുന്നു വടക്കന്‍ കേരളത്തില്‍. കണ്ണൂരും കോഴിക്കോടുമാണെങ്കില്‍ ആകെ ജയിച്ചത് നാല് സീറ്റ് മാത്രമാണ്. 60 സീറ്റുകളാണ് ഇവിടങ്ങളില്‍ ഉള്ളത്. ഇതില്‍ പത്ത് മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ ലഭിക്കുമെന്ന ഉറപ്പാണ് ഉള്ളത്. എന്നാല്‍ ബാക്കിയുള്ളവയില്‍ ടൈറ്റ് പോരാട്ടം നനടക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഹൈക്കമാന്‍ഡ്. മലബാറില്‍ പ്രത്യേക ശ്രദ്ധ രാഹുലിന്റെ ടീം നല്‍കുന്നുമുണ്ട്. ഇതാണ് കാര്യങ്ങളെ മാറ്റിയത്.
കണ്ണൂരിലെ പോരാട്ടങ്ങള്‍
കണ്ണൂരില്‍ ഇരിക്കൂറില്‍ കോണ്‍ഗ്രസ് ജയം ഉറപ്പിക്കുന്നുണ്ട്. കണ്ണൂരും കൂത്തുപറമ്പും ഇത്തവണ ഇങ്ങെടുക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. കണ്ണൂര്‍ സീറ്റില്‍ സതീശന്‍ പാച്ചേനി നിലവില്‍ പ്രചാരണത്തില്‍ അടക്കം മുന്നിലാണ്. രാമചന്ദ്രന്‍ കടന്നപ്പള്ളി നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തില്‍ കെ സുധാകരന്റെ ചിട്ടയായ പ്രവര്‍ത്തനവും പാച്ചേനിക്ക് നേട്ടമാകുന്നുണ്ട്. കൂത്തുപറമ്പില്‍ പൊട്ടക്കണ്ടി അബ്ദുള്ളയും നല്ല മുന്നേറ്റമാണ് നടത്തുന്നത്. ലീഗ് ഈ സീറ്റില്‍ കെപി മോഹനനെ അട്ടിമറിക്കാനാണ് സാധ്യത.
കാസര്‍കോട് മുന്‍തൂക്കം
കാസര്‍കോട് ജില്ലയില്‍ ഇത്തവണ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ട്. ഉദുമ പെരിയ ബാലകൃഷ്ണന് ഇരട്ട കൊലപാതകവും വികസനമില്ലായ്മയും നേട്ടമാകുമെന്നാണ് ടീം രാഹുല്‍ സൂചിപ്പിക്കുന്നത്. മഞ്ചേശ്വരം ലീഗും പിടിക്കും. കാസര്‍കോട്, തൃക്കരിപ്പൂര്‍, സീറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഇടതുമുന്നണിയുടെ പ്രചാരണത്തെ മറികടന്ന് മുന്നിലെത്താനും യുഡിഎഫിന് സാധിച്ചിട്ടുണ്ട്. നേരത്തെ രാഹുലിന്റെ വരവെല്ലാം വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ വലിയ വഴിത്തിരിവായി ഇവിടെ മാറുമെന്നാണ് കരുതുന്നത്.
ഇടതുകോട്ടകളിലും വിള്ളല്‍
ഇടതുപക്ഷത്തിന്റെ കോട്ടയായ വടകര, കോഴിക്കോട് നോര്‍ത്ത്, പട്ടാമ്പി സീറ്റുകളില്‍ ഇടതുപക്ഷം പിന്നിലേക്ക് പോവുകയാണ്. താനൂര്‍, തിരുവമ്പാടി, കൊടുവള്ളി സീറ്റുകളിലും ഇടതിന് തിരിച്ചടിയുണ്ടായേക്കും. തിരുവമ്പാടി ക്രൈസ്തവ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായേക്കും. താനൂര്‍ പികെ ഫിറോസ് കളം നിറഞ്ഞ് നില്‍ക്കുകയാണ്. വലിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ പരിപാടികള്‍ക്കായി വരുന്നുണ്ട്. കൊടുവള്ളിയില്‍ കാരാട്ട് റസാഖിന് വ്യക്തിപ്രഭാവം ഉണ്ടെങ്കിലും എംകെ മുനീറിന്റെ നേതൃശേഷി വന്‍ തിരിച്ചടിയാവും. ലീഗില്‍ ഭിന്നതയില്ലാത്തതും വലിയ നേട്ടമാണ്.
ഭയപ്പെടുന്ന സീറ്റുകള്‍
ഇത്രയൊക്കെ യുഡിഎഫിനും കാര്യങ്ങള്‍ എളുപ്പമല്ല. പേരാവൂരില്‍ സണ്ണി ജോസഫിന് അടിപതറുമെന്നാണ് ടീം രാഹുല്‍ നല്‍കുന്ന സൂചന. സക്കീര്‍ ഹുസൈന്‍ ജനപ്രിയനായ നേതാവാണ്. ഇവിടെ കോണ്‍ഗ്രസ് വോട്ടുകള്‍ ചോരാനും സാധ്യതയുണ്ട്. കുറ്റ്യാടി, പെരിന്തല്‍മണ്ണ, മങ്കട, തൃത്താല, പാലക്കാട് സീറ്റുകളില്‍ പിന്നോട്ട് പോയെന്ന് കോണ്‍ഗ്രസിലെ വിലയിരുത്തല്‍. ഈ സീറ്റുകളില്‍ ശ്രദ്ധിക്കാന്‍ നേതൃത്വം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി ഉയര്‍ത്തുന്ന ഭീഷണി ഷൊര്‍ണൂരിലും മലമ്പുഴയിലും പാലക്കാട്ടും കോണ്‍ഗ്രസ് നേരിടുന്നുമുണ്ട്. ഇത് ഇടതിന് അനുകൂലമാകാനാണ് സാധ്യത.
മുന്നില്‍ രാഹുലുണ്ടാവും
അവസാന ദിനത്തില്‍ രാഹുല്‍ ഷോ ആക്കി മാറ്റാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. നിലമ്പൂര്‍, കല്‍പ്പറ്റ, കൊയിലാണ്ടി, മാനന്തവാടി, ഒറ്റപ്പാലം, കോഴിക്കോട് സൗത്ത്, തവനൂര്‍ എന്നിവിടങ്ങളില്‍ ത്രില്ലര്‍ പോരാണ് ഉള്ളത്. ഇതെല്ലാം കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നാണ് സൂചന. കല്‍പ്പറ്റയില്‍ വമ്പന്‍ ഭൂരിപക്ഷം ലഭിക്കാന്‍ വരെ സാധ്യതയുണ്ട്. സാമുദായി ചേരിതിരിവ് സ്ഥാനാര്‍ത്ഥികളെ ചൊല്ലി സിപിഎമ്മിലും കോണ്‍ഗ്രസിലും ശക്തമായുണ്ട്. കോണ്‍ഗ്രസിലെ ഇത്തരം വോട്ടുകള്‍ രാഹുല്‍ വന്നതോടെ അപ്രസക്തമായി. എന്നാല്‍ സിപിഎമ്മിന് ഇത് വലിയ തലവേദനയാണ്. പിണറായിക്ക് അപ്പുറം വോട്ട് നേടാന്‍ പറ്റിയ ഒരു ലീഡര്‍ അവര്‍ക്ക് വേറെയില്ല.
ഭയം ഒറ്റക്കാര്യത്തില്‍
വയനാട്ടിലും പാലക്കാട്ടും കണ്ണൂരിലെ മലയോര മേഖലയിലും കോണ്‍ഗ്രസില്‍ നിഷേധ വോട്ടുകള്‍ക്ക് ശക്തമായ സാധ്യതയുണ്ട്. പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ ശരിക്കും കോണ്‍ഗ്രസിന് തലവേദനയാവുന്നുണ്ട്. അതേസമയം സിപിഎം കോട്ടയായ കൊയിലാണ്ടിയില്‍ രാഹുല്‍ എത്തിയത് കോണ്‍ഗ്രസിന്റെ ഡബിള്‍ എഞ്ചിനുള്ള പ്രചാരണത്തിന് സഹായിച്ചിരിക്കുകയാണ്. കുറ്റ്യാടി മണ്ഡലത്തിലെ പുറമേരിയിലും രാഹുല്‍ വന്നു. ലീഗ് ഹീറോയെ പോലെയാണ് രാഹുലിനെ അവതരിപ്പിക്കുന്നത്. കണ്ണൂരിലെ മലയോര മണ്ഡലങ്ങളിലും ഇത് തരംഗമുണ്ടാക്കും. ക്രിസ്ത്യന്‍ വോട്ടുകള്‍ രാഹുലിന്റെ വരവോടെ കോണ്‍ഗ്രസിലേക്ക് ഒഴുകുമെന്നാണ് സൂചനകള്‍. 60 സീറ്റില്‍ 20 പിടിച്ചാല്‍ വരെ കോണ്‍ഗ്രസിന് അധികാരത്തിനുള്ള സാധ്യത ശക്തമാകും.
ഹോട്ട് ലുക്കിൽ നടി അകാൻഷ, ചിത്രങ്ങൾ കാണാം
Recommended Video