മധ്യകേരളത്തില്‍ ജോസ് തന്നെ മന്നന്‍; ചോദിച്ചുവാങ്ങി 13 സീറ്റുകള്‍, സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ...
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നത്. പിജെ ജോസഫ് പക്ഷം യുഡിഎഫിനൊപ്പം തന്നെ നിന്നു. മധ്യകേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ നേട്ടം ജോസ് പക്ഷത്തിന്റെ വരവിന്റെ ഫലമാണ് എന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് പക്ഷത്തെ പിണക്കാന്‍ സിപിഎം തയ്യാറായില്ല. മധ്യകേരളം മറിഞ്ഞാല്‍ യുഡിഎഫിനെ വേഗത്തില്‍ തറപറ്റിക്കാമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് 13 സീറ്റുകള്‍ ജോസ്പക്ഷത്തിന് അനുവദിച്ചത്. സ്ഥാനാര്‍ഥി പട്ടികയും ഒരുങ്ങി. വിശദാംശങ്ങള്‍ ഇങ്ങനെ...
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

പാലായില്‍ ജോസ് കെ മാണി
നേരത്തെ പ്രതീക്ഷിച്ച പോലെ തന്നെ ജോസ് കെ മാണി പാലാ മണ്ഡലത്തില്‍ മല്‍സരിക്കും. കെഎം മാണി ദശാബ്ദങ്ങളോളം ജയിച്ചുകയറിയ മണ്ഡലത്തില്‍ മകന്‍ പുതിയ തുടക്കത്തിന് ഒരുങ്ങുകയാണ്. രാജ്യസഭാംഗത്വം വലിച്ചെറിഞ്ഞ് ജോസ് എല്‍ഡിഎഫിലെത്തിയതിന്റെ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കുമോ?.

പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
പിസി ജോര്‍ജിന്റെ തട്ടകമായ പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിന്റെ സെബാസ്റ്റിയന്‍ കുളത്തുങ്കലാണ് മല്‍സരിക്കുക. ഇവിടെ കോണ്‍ഗ്രസിന് ആര് എന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ച നടക്കുകയാണ്. ബിജെപി മല്‍സരിക്കുമോ എന്ന് വ്യക്തമല്ല. പക്ഷേ, ഞാന്‍ ജയിക്കുമെന്ന് പിസി ജോര്‍ജ് പ്രഖ്യാപിച്ചുകഴിഞ്ഞു.

കോട്ടയത്ത് ലഭിച്ച സീറ്റുകള്‍
പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ചങ്ങനാശേരി, കടുത്തുരുത്തി മണ്ഡലങ്ങളിലാണ് കോട്ടയം ജില്ലയില്‍ ജോസ് കെ മാണി പക്ഷം മല്‍സരിക്കുക. കാഞ്ഞിരപ്പള്ളിയില്‍ ഡോ.എന്‍ ജയരാജ്, ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍ എന്നിവര്‍ മല്‍സരിക്കും. കടുത്തുരുത്തിയില്‍ ആര് എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. സ്റ്റീഫന്‍ ജോര്‍ജ്, സക്കറിയാസ് കുതിരവേലി എന്നിവരുടെ പേരാണ് പരിഗണനയില്‍.

ഇടുക്കിയിലെ സ്ഥാനാര്‍ഥികള്‍
ഇടുക്കി ജില്ലയില്‍ യുഡിഎഫിലുണ്ടായിരുന്നപ്പോള്‍ രണ്ടു സീറ്റിലാണ് കേരള കോണ്‍ഗ്രസ് മല്‍സരിച്ചിരുന്നത്. തൊടുപുഴയും ഇടുക്കിയും. ഈ രണ്ടു സീറ്റുകളിലും ഇത്തവണ മല്‍സരിക്കും. തൊടുപുഴയില്‍ പിജെ ജോസഫിനെതിരെ കെഐ ആന്റണി സ്ഥാനാര്‍ഥിയാകും. ഇടുക്കിയില്‍ സിറ്റിങ് എംഎല്‍എ റോഷി അഗസ്റ്റിനും.

എറണാകുളത്ത് മല്‍സരിക്കുന്നവര്‍
എറണാകുളം ജില്ലയില്‍ രണ്ടു സീറ്റിലാണ് കേരള കോണ്‍ഗ്രസ് എം മല്‍സരിക്കുക. പെരുമ്പാവൂരിലും പിറവം സീറ്റിലും. ബാബു ജോസഫ് ആണ് പെരുമ്പാവൂരിലെ സ്ഥാനാര്‍ഥി. പിറവം മണ്ഡലത്തില്‍ ജില്‍സ് പെരിയപുറം മല്‍സരിക്കും. പത്തനംതിട്ടയിലെ റാന്നി സീറ്റില്‍ ആര് എന്ന ചോദ്യം ബാക്കിയാണ്. എന്‍എം രാജു, പ്രമോദ് നാരായണന്‍ എന്നീ രണ്ടു പേരാണ് പരിഗണനയില്‍.

മറ്റു മൂന്നിടങ്ങളില്‍ ഇവര്‍
കോഴിക്കോട് കുറ്റ്യാടി, കണ്ണൂരിലെ ഇരിക്കൂര്‍, തൃശൂരിലെ ചാലക്കുടി മണ്ഡലത്തിലും കേരള കോണ്‍ഗ്രസ് മല്‍സരിക്കും. മുഹമ്മദ് ഇഖ്ബാല്‍ ആണ് കുറ്റ്യാടിയില്‍ മല്‍സരിക്കുക. ഇരിക്കൂറില്‍ സജി കുറ്റിയാനിമറ്റം, ചാലക്കുടിയില്‍ ഡെന്നീസ് ആന്റണി എന്നിവരും മല്‍സരിക്കും. പാര്‍ട്ടി വിഭജിക്കപ്പെട്ടിട്ടും 13 സീറ്റ് ലഭിച്ചു എന്നത് ജോസ് പക്ഷത്തിന് നേട്ടമാണ്.

സിപിഐ വിട്ടുവീഴ്ച ചെയ്തു
ചങ്ങനാശേരി കേരള കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണ്. എല്‍ഡിഎഫില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ സീറ്റും. ഇത്തവണ ജോസ് പക്ഷത്തിന് ഈ സീറ്റ് കൈമാറുന്ന വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. സിപിഐ ഇരിക്കൂറും കാഞ്ഞിരപ്പള്ളിയും വിട്ടു നല്‍കാന്‍ തീരുമാനിച്ചതോടെ ചര്‍ച്ചകള്‍ക്ക് അന്തിമമാകുകയായിരുന്നു.

എല്‍ഡിഎഫിലെ സീറ്റ് വിഭജനം ഇങ്ങനെ
നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം 85 സീറ്റില്‍ മല്‍സരിക്കുമെന്നാണ് വിവരം. സിപിഐ 25 സീറ്റിലും. കേരള കോണ്‍ഗ്ര് എമ്മിന് 13 സീറ്റ്. ജെഡിഎസ് 4, എല്‍ജെഡിക്കും എന്‍സിപിക്കും മൂന്ന് വീതം സീറ്റുകളും എല്‍ഡിഎഫില്‍ ലഭിക്കും. 2016 മായി താരതമ്യം ചെയ്യുമ്പോള്‍ സിപിഎമ്മിന് 7 സീറ്റ് കുറഞ്ഞു. സിപിഐക്ക് രണ്ടു സീറ്റും.

നഷ്ടം ചെറുകക്ഷികള്‍ക്ക്
എന്‍സിപി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ജെഡിഎസ്, കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം എന്നിവര്‍ക്ക് ഒരു സീറ്റ് വീതം നഷ്ടമായി. ജനാധിപത്യ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നു. 2016ല്‍ നാല് സീറ്റിലാണ് ഇവര്‍ മല്‍സരിച്ചിരുന്നത്. ജോസ് പക്ഷത്തെ ഉള്‍ക്കൊള്ളിക്കാന്‍ എല്ലാവരും നഷ്ടം സഹിക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാട്.
ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ ഇതുവരെ പുറത്തുവരാത്ത ചിത്രങ്ങള്‍












Click it and Unblock the Notifications