ജോസിന്‍റെ മന്ത്രി സ്ഥാനം ഒന്നിലൊതുക്കാന്‍ സിപിഎം; ഐഎന്‍എല്ലിന് വേണ്ടി ടേം വ്യവസ്ഥയും ആലോചനയില്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിലെ മന്ത്രി സ്ഥാനങ്ങള്‍ വീതം വെക്കുന്നത് സംബന്ധിച്ച് വിവിധ ഘടകക്ഷികളുമായുള്ള സിപിഎമ്മിന്‍റെ ചര്‍ച്ചകള്‍ തുടര്‍ന്ന് വരികയാണ്. സിപിഐയുമായി ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയാക്കിയ സിപിഎം കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി, എന്‍സിപി, ജെഡിഎസ് തുടങ്ങിയ കക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇടത് മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം രണ്ട് സീറ്റുകളാണ് ആവശ്യപ്പെട്ടതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഎമ്മിന്‍റെ ഭാഗത്ത നിന്നുള്ള ഉറപ്പൊന്നും കിട്ടിയിട്ടില്ല.
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
അഞ്ച് അംഗങ്ങള്‍
അഞ്ച് അംഗങ്ങള്‍ ഉള്ള കേരള കോണ്‍ഗ്രസ് എം അംഗബലത്തില്‍ ഇടതുമുന്നണിയിലെ മൂന്നാമത്തെ വലിയ ഘടകക്ഷിയാണ്. ശനിയാഴ്ച പാലായിൽ ചേർന്ന പാർട്ടി നേതൃയോഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു. ജോസ് കെ മാണി പരാജയപ്പെട്ട സാഹചര്യത്തില്‍ ഇടുക്കിയില്‍ നിന്നുള്ള റോഷി അഗസ്റ്റിനാണ് പ്രഥമ പരിഗണന.
Recommended Video
മന്ത്രി സ്ഥാനം
കാഞ്ഞിരപ്പള്ളിയില്‍ നിന്നും വിജയിച്ച എന്‍ ജയരാജിന് വേണ്ടിയാണ് രണ്ടാമത്തെ മന്ത്രി സ്ഥാനം ചോദിക്കുന്നത്. ഒന്നും രണ്ടും എംഎൽഎമാരുള്ള ഘടക കക്ഷികൾക്കും ഒരു മന്ത്രിസ്ഥാനം നല്‍കുന്ന സാഹചര്യത്തില്‍ 5 അംഗങ്ങള്‍ക്കുള്ള തങ്ങള്‍ക്ക് രണ്ട് മന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വാദം.
കോട്ടയത്തിന് ആര്
പാര്‍ട്ടിയുടെ ആസ്ഥാന ജില്ലയായ കോട്ടയത്ത് നിന്നും എക്കാലത്തും കേരള കോണ്‍ഗ്രസിന് മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ റോഷിക്ക് മാത്രമായി മന്ത്രി പദവി ഒതുങ്ങിയാല്‍ ഇത്തവണ കോട്ടയത്ത് നിന്നും കേരള കോണ്‍ഗ്രസിന് മന്ത്രിമാര്‍ ഉണ്ടാവില്ല. ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യും. ഈ സാഹചര്യം കൂടി പരിഗണിച്ച് രണ്ടാം മന്ത്രിക്കായി സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
താല്‍പര്യക്കുറവ്
എന്നാല്‍ രണ്ടുമന്ത്രിസ്ഥാനം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കുന്നതില്‍ സിപിഎമ്മിന് താല്പര്യക്കുറവുണ്ടെന്നാണ് സൂചന. ഇത്തവണ കേരള കോണ്‍ഗ്രസ് എമ്മിനും പുറമെ എല്‍ജെഡി, കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ക്ക് കൂടി മന്ത്രി സ്ഥാനം നല്‍കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നല്‍കാനാണ് സിപിഎം ആലോചിക്കുന്നത്.
താല്‍പര്യക്കുറവ്
ജോസിന് രണ്ട് മന്ത്രി സ്ഥാനം നല്‍കിയാല്‍ സിപിഎമ്മിന്‍റെ അംഗങ്ങളുടെ എണ്ണം വീണ്ടും കുറയും. നിലവിലെ ധാരണയിലെ വീതം വെപ്പില്‍ തന്നെ സിപിഎം മന്ത്രിമാരുടെ എണ്ണം പന്ത്രണ്ടിലേക്കോ പതിനൊന്നിലോക്കോ ചുരുങ്ങാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ തവണ 13 മന്ത്രിമാരാണ് സിപിഎമ്മിന് ഉണ്ടായിരുന്നത്.
സിപിഐ നിലപാട്
മന്ത്രിമാരുടെ എണ്ണം കുറയ്ക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന നിലപാടിലാണ് സിപിഐ. പകരം ചീഫ് വിപ്പ്, ഡപ്യൂട്ടി സ്പീക്കര്‍ പദവികളില്‍ നിന്നും ഏതെങ്കിലും ഒന്നും വിട്ട് തരാം എന്നാണ് സിപിഐ അറിയിച്ചത്. ഈ സാഹചര്യത്തില്‍ ഒരു മന്ത്രി പദവിക്ക് പുറമെ ചീഫ് വിപ്പ് പദവി കൂടി നല്‍കി കേരള കോണ്‍ഗ്രസ് എമ്മിനെ അനുനയിപ്പിക്കാം എന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്.
ജെഡിഎസും എല്‍ജെഡിയും
ചര്‍ച്ചയ്ക്ക് വരുന്ന എല്ലാ കക്ഷികളും മന്ത്രി സ്ഥാനം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സിപിഎമ്മിനും സിപിഐക്കും ചേര്‍ന്ന് കേവല ഭൂരിപക്ഷത്തിനും മുകളിലുള്ള അംഗബലം ഉള്ളതിനാല്‍ ആര്‍ക്കും മുന്നണിയെ സമ്മർദത്തിലാക്കി മന്ത്രിസ്ഥാനം നേടാൻ സാധിക്കില്ല. ജെഡിഎസും എല്‍ജെഡിയും ഓരോ മന്ത്രി സ്ഥാനം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ലയിച്ച് വന്നാല്‍ മന്ത്രി സ്ഥാനം നല്‍കാമെന്നാണ് സിപിഎം അറിയിച്ചത്.
ആന്‍റണി രാജുവും ഗണേഷും
എൻസിപിക്ക് ഒരു മന്ത്രിസ്ഥാനം നിലവിലെ സാഹചര്യത്തിൽ ഉറപ്പാണ്. അത് എകെ ശശീന്ദ്രനോ തോമസ് കെ തോമസോ എന്ന് തീരുമാനിക്കേണ്ടത് എന്‍സിപിയാണ്. ഇക്കാര്യത്തില്‍ മെയ് 18 ലെ യോഗത്തില്‍ തീരുമാനം ഉണ്ടാവുമെന്നാണ് അവര്‍ സിപിഎമ്മിനെ അറിയിച്ചത്. കെബി ഗണേഷ് കുമാറിനും ആന്‍റണി രാജുവിനും മന്ത്രി സ്ഥാനം നല്‍കാന്‍ സിപിഎമ്മിന് താല്‍പര്യമുണ്ട്.
ഐഎന്‍എല്‍
ലത്തീന്‍ പ്രതിനിധി എന്നതും ആന്‍റണി രാജുവിന് അനകൂല ഘടകമാണ്. കാൽനൂറ്റാണ്ടിലേറെ ഇടതുമുന്നണിയുമായി സഹകരിക്കുന്ന ഐഎൻഎല്‍ ഇപ്പോള്‍ ഘടകക്ഷിയാണ്. മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ആവര്‍ കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഎം ഉറപ്പ് നല്‍കുന്നില്ല. മുന്നണിക്ക് പുറത്ത് നിന്നും സഹകരിക്കുന്ന കോവൂര്‍ കുഞ്ഞുമോനും മന്ത്രി പദവി ആവശ്യപ്പെടുന്നു.
ടേം വ്യവസ്ഥ
രണ്ട് പേരെയും ഒരുമിച്ച് പരിഗണിക്കാന്‍ ഒരു സാധ്യതിയില്ല. ഇവര്‍ക്ക് വേണ്ടി ടേം വ്യവസ്ഥ ഏര്‍പ്പെടുത്തണമോയെന്ന കാര്യവും സിപിഎം ആലോചിക്കുന്നുണ്ട്. എല്‍ജെഡി-ജെഡിഎസ് ലയനം നടന്നില്ലെങ്കില്‍ എല്‍ജെഡി-ഐഎന്‍എല്‍ എന്നീ പാര്‍ട്ടികള്‍ക്ക് മന്ത്രി പദവി ടേം വ്യവസ്ഥയില്‍ നല്‍കുന്നതിന്‍റെ ചര്‍ച്ചകള്‍ക്കാവും മുന്‍തൂക്കം.
എൽഡിഎഫ് യോഗം
മെയ് 17 നാണ് എൽഡിഎഫ് യോഗം. ഇതിന് മുമ്പ് മന്ത്രിസ്ഥാനങ്ങൾ തീരുമാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം ചര്‍ച്ചകള്‍ നടത്തുന്നത്. മന്ത്രി സഭയുടെ പരമാവധി അംഗബലമായി 21 ലേക്ക് ഇത്തവണ എല്‍ഡിഎഫ് എത്തിയേക്കും. കഴിഞ്ഞ തവണ മുഖ്യമന്ത്രി അടക്കം 20 മന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്.
ഐശ്വര്യ മേനോന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം