വള്ളിക്കുന്ന്, തിരൂരങ്ങാടി, കളമശ്ശേരി, പെരിന്തൽമണ്ണ- മുസ്ലീം ലീഗ് കടുത്ത ആശങ്കയിൽ, താനൂരിൽ ഫിറോസും പരുങ്ങലിൽ
മലപ്പുറം: ഇത്തവണ യുഡിഎഫില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുക മുസ്ലീം ലീഗ് ആയിരിക്കുമോ എന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. എന്നാല്‍ പോളിങ് പൂര്‍ത്തിയായതോടെ മുസ്ലീം ലീഗ് കടുത്ത ആശങ്കയില്‍ ആണെന്നാണ് പുറത്ത് വരുന്ന വിവരം.
തീപാറും പോരാട്ടം! പക്ഷേ, പോളിങ് കുത്തനെ ഇടിഞ്ഞു... കേരള കോണ്‍ഗ്രസ് പോരാട്ടത്തിന്റെ ഇടുക്കി മണ്ണ്
മുസ്ലീം ലീഗിന്റെ കുത്തക സീറ്റുകള്‍ പോലും ഇത്തവണ കടപുഴകുമോ എന്നതാണ് ആശങ്ക. ലീഗ് ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞത് തന്നെയാണ് ഈ ആശങ്കയ്ക്ക് വഴിവച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന വേങ്ങരയില്‍ പോളിങ് കുത്തനെ ഇടിഞ്ഞത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്.
കഴിഞ്ഞ തവണ
2016 ലെ തിരഞ്ഞെടുപ്പില്‍ 24 സീറ്റുകളില്‍ ആയിരുന്നു മുസ്ലീം ലീഗ് മത്സരിച്ചത്. അന്ന് 18 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസിനേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റും നേടിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ലീഗ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഇത്തവണ സീറ്റ് കൂടുതല്‍
യുഡിഎഫിലെ പല ഘടകക്ഷികളും കൊഴിഞ്ഞുപോയതോടെ ഇത്തവണ മുസ്ലീം ലീഗിന് ലഭിച്ചത് മൂന്ന് അധിക സീറ്റുകളാണ്. മൊത്തം 27 സീറ്റുകളില്‍ മത്സരിക്കുന്ന ലീഗ് പരമാവധി സീറ്റുകളില്‍ വിജയം നേടി മുന്നണിയില്‍ ശക്തരാവുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
വേങ്ങരയില്‍ പൊള്ളി
ലീഗിന്റെ ഏറ്റവും ശക്തമായ കോട്ടകളില്‍ ഒന്നായ വേങ്ങരയില്‍ ഇത്തവണ പോളിങ് കുത്തനെ ഇടിഞ്ഞതാണ് വലിയ ആശങ്കയ്ക്ക് വഴിവയ്ക്കുന്നത്. ലോക്‌സഭ എംപി സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മണ്ഡലമാണ് വേങ്ങര. ഇവിടെ 68.92 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറഞ്ഞാല്‍ പോലും അത് ലീഗിന് വലിയ തിരിച്ചടിയാകും.
കളമശ്ശേരിയില്‍
വടക്കന്‍ കേരളം വിട്ടാല്‍ മുസ്ലീം ലീഗിനുള്ള ഏക സിറ്റിങ് സീറ്റാണ് കളമശ്ശേരി. ഇബ്രാഹിംകുഞ്ഞിന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ വലിയ എതിര്‍പ്പാണ് ഉണ്ടായിരുന്നത്. ഇവിടേയും പോളിങ് ശതമാനത്തില്‍ ആറ് ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. ഇത്തവണ മണ്ഡലം നഷ്ടപ്പെട്ടേക്കുമെന്ന ആശങ്ക ലീഗ് നേതൃത്വത്തിനുണ്ട്.
തിരൂരങ്ങാടിയും വള്ളിക്കുന്നും
മലപ്പുറം ജില്ലയിലെ മുസ്ലീം ലീഗ് കോട്ടകളില്‍ പെട്ട മണ്ഡലങ്ങളാണ് തിരൂരങ്ങാടിയും വള്ളിക്കുന്നും. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞിരുന്നു. ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് മുസ്ലീം ലീഗ് തന്നെ വിലയിരുത്തുന്നത്. വള്ളിക്കുന്നില്‍ ലീഗിനെതിരെ മത്സരിക്കുന്നത് ഐഎന്‍എല്‍ ആണെങ്കിലും ആഭ്യന്തര പ്രശ്‌നങ്ങള്‍ വോട്ടിങ്ങില്‍ പ്രതിഫലിച്ചതായിട്ടാണ് വിലയിരുത്തുന്നത്.
താനൂരില്‍ അടിപതറുമോ
താനൂരില്‍ ഇത്തവണ യൂത്ത് ലീഗ് പികെ ഫിറോസിനെയാണ് ലീഗ് രംഗത്തിറക്കിയത്. എല്‍ഡിഎഫില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. എന്നാല്‍ അത് അത്ര എളുപ്പമാവില്ലെന്നാണ് വോട്ടെടുപ്പിന് ശേഷം പ്രാദേശിക ലീഗ് നേതാക്കളുടെ വിലയിരുത്തല്‍.
പെരിന്തല്‍മണ്ണയില്‍
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടുകള്‍ക്ക് മാത്രം വിജയിച്ച പെരിന്തല്‍മണ്ണയിലും ഇത്തവണ മുസ്ലീം ലീഗിന് കടുത്ത ആശങ്കയുണ്ട്. ലീഗിനോട് തെറ്റിപ്പിരിഞ്ഞ ആളാണ് എതിര്‍ സ്ഥാനാര്‍ത്ഥി എന്നതാണ് വലിയ പ്രതിസന്ധി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ സദാചാര പ്രശ്‌നങ്ങള്‍ ഉന്നയിച്ചതും തിരിച്ചടിയായോ എന്ന ആശങ്ക ലീഗ് പ്രവര്‍ത്തകര്‍ക്കുണ്ട്.
എല്‍ഡിഎഫിന്റെ പ്രതീക്ഷ
മലപ്പുറം ജില്ലയില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് നേടിയത് നാല് സീറ്റുകളായിരുന്നു. ഇത്തവണ അത് എട്ടായി ഉയര്‍ത്തണം എന്ന ലക്ഷ്യത്തോടെ ആയിരുന്നു എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍. വോട്ടെടുപ്പിന് ശേഷവും എല്‍ഡിഎഫ് ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലാണ്.
യുഡിഎഫ് ബൂത്ത് ഏജന്റിനെ സിപിഐഎം പ്രവർത്തകർ മർദിച്ചെന്ന് പരാതി: പിറവത്ത് പ്രതിഷേധം