നേമമടക്കം മൂന്നിടത്ത് ബിജെപി, കൊല്ലത്ത് ഇടത് കോട്ടകൾ തകരും? തെക്കൻ കേരളത്തിൽ എൽഡിഎഫ് വിയർക്കും
തിരുവനന്തപുരം: തെക്കന്‍ കേരളം പിടിച്ചാല്‍ ഭരണത്തില്‍ എത്തുന്നതാണ് കേരളത്തില്‍ പതിവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തെക്കന്‍ കേരളം ഇടതുമുന്നണി തൂത്തുവാരിയിരുന്നു. ഇടതുമുന്നണി അധികാരത്തിലെത്തുകയും ചെയ്തു.
ഇത്തവണ തെക്കന്‍ കേരളം ആര്‍ക്കൊപ്പം നില്‍ക്കും എന്ന ചോദ്യം നിര്‍ണായകമാണ്. തിരുവനന്തപുരത്ത് ബിജെപിക്കുണ്ടായ വര്‍ധിച്ച സ്വാധീനവും ഇത്തവണ തെക്കന്‍ കേരളത്തെ ശ്രദ്ധാ കേന്ദ്രമാകുന്നു. തെക്ക് ആര്‍ക്കാണ് ഇക്കുറി വിജയ സാധ്യത? പരിശോധിക്കാം
പ്രവചനാതീതം തെക്കൻ കേരളം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിങ്ങനെ നാല് ജില്ലകളിലായി 39 മണ്ഡലങ്ങള്‍ ആണ് തെക്കന്‍ കേരളത്തിലുളളത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 32 മണ്ഡലങ്ങളിലും ഇടതുപക്ഷമാണ് വിജയിച്ചത്. യുഡിഎഫിന് ആകെ ആറ് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. തിരുവനന്തപുരത്തെ നേമത്ത് വിജയിച്ചതോടെ കേരളത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നതും തെക്കന്‍ കേരളത്തിലാണ്.
നേമം അടക്കം മൂന്നിടത്ത്
നേമം നിലനിര്‍ത്താനാവുമെന്നും മറ്റ് ചില സീറ്റുകള്‍ കൂടി നേടാനാകുമെന്നും ബിജെപി കണക്ക് കൂട്ടുന്ന ജില്ലയാണ് തിരുവനന്തപുരം. നേമം കൂടാതെ കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ആണ് ബിജെപിക്ക് വിജയപ്രതീക്ഷയുളളത്. നേമവും കഴക്കൂട്ടവും ഇക്കുറി ആര് വിജയിക്കുമെന്ന് പറയാനാകാത്ത തരത്തിലുളള ശക്തമായ മത്സരമാണ് നടന്നത്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും നേമത്ത് കെ മുരളീധരനുമാണ് മുന്‍തൂക്കമെന്നാണ് സൂചന.
അപ്രതീക്ഷിത അട്ടിമറികൾ
കാട്ടാക്കടയില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കമുളളത്. വികെ പ്രശാന്ത് സ്ഥാനാര്‍ത്ഥിയായ വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫിന് തന്നെ ആണ് മുന്‍തൂക്കം. അതേസമയം സിറ്റിംഗ് സീറ്റുകളായ ചിറയിന്‍കീഴ്, വാമനപുരം എന്നിവിടങ്ങളില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടേക്കാം. നെയ്യാറ്റിന്‍കരയില്‍ ഇടത് സ്ഥാനാര്‍ത്ഥി ആന്‍സലനെ യുഡിഎഫിന്റെ ആര്‍ സെല്‍വരാജ് അട്ടിമറിക്കാനുളള സാധ്യതയും തിരഞ്ഞെടുപ്പിന് ശേഷം ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൊല്ലം ആർക്കൊപ്പം
വര്‍ക്കലയിലും ആറ്റിങ്ങലും എല്‍ഡിഎഫിനാണ് മുന്‍തൂക്കമെന്നാണ് സൂചന. അതേസമയം നെടുമങ്ങാട്ടും അരുവിക്കരയിലും കോവളത്തും യുഡിഎഫിന് മേല്‍ക്കൈ ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ ഇടതുമുന്നണി തൂത്തുവാരിയ കൊല്ലം ഇത്തവണ പക്ഷേ ആര്‍ക്കൊപ്പമെന്ന് പറയാനാകാത്ത സ്ഥിതിയാണ്. കൊല്ലം, കുണ്ടറ, ചവറ, കരുനാഗപ്പളളി സീറ്റുകളില്‍ ഇത്തവണ ശക്തമായ മത്സരമാണ് നടന്നത്.
കടുത്ത മത്സരം
ഈ നാല് മണ്ഡലങ്ങളും ആര്‍ക്കെന്ന് പറയാനാവാത്ത സ്ഥിതിയാണ്. കുന്നത്തൂരിലും ഇക്കുറി വിജയം പ്രവചിക്കാനാവാത്ത അവസ്ഥയാണ്. അതേസമയം ചാത്തന്നൂര്‍, പത്തനാപുരം, ചടയമംഗലം, പുനലൂര്‍, ഇരവിപുരം, കൊട്ടരക്കര മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയം ഉറപ്പിച്ചിരിക്കുകയാണ്. കൊല്ലം, കുണ്ടറ, കാരുനാഗപ്പള്ളി, ചവറ, കുന്നത്തൂര്‍ സീറ്റുകള്‍ ആണ് പിടിച്ചെടുക്കാനാവുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
കോന്നി ആർക്ക്
പത്തനംതിട്ട ജില്ലയില്‍ ഇക്കുറി എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. കെ സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയില്‍ ബിജെപിക്കും ഇക്കുറി വലിയ പ്രതീക്ഷകളുണ്ട്. എന്നാല്‍ നേരിയ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് തന്നെ കോന്നി നിലനിര്‍ത്താനാണ് സാധ്യത. ആറന്മുളയില്‍ ഇടതുമുന്നണിക്ക് തന്നെയാണ് വിജയസാധ്യത. റാന്നിയിലും തിരുവല്ലയിലും ഇരുമുന്നണികള്‍ക്കും വിജയ പ്രതീക്ഷയുണ്ട്.
ആലപ്പുഴയിലും കടുപ്പം
9 മണ്ഡലങ്ങളുളള ആലപ്പുഴയില്‍ 2016ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എട്ട് സീറ്റുകളിലും വിജയിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമായിരുന്നു യുഡിഎഫിന് വിജയം 2019ലെ ഉപതിരഞ്ഞെടുപ്പില്‍ അരൂര്‍ കൂടി യുഡിഎഫ് നേടി. ഇത്തവണ നാല് സീറ്റുകളിലാണ് യുഡിഎഫിന് വിജയപ്രതീക്ഷ. ഹരിപ്പാടും അരൂരും കൂടാതെ ചേര്‍ത്തലയിലും കായംകുളത്തും ആണ് യുഡിഎഫിന് ഇത്തവണ വിജയപ്രതീക്ഷയുളളത്
യുഡിഎഫിന് വിജയ പ്രതീക്ഷ
അതേസമയം കായംകുളത്തും ചെങ്ങന്നൂരിലും മാവേലിക്കരയിലും എല്‍ഡിഎഫും വിജയം പ്രതീക്ഷിക്കുന്നുണ്ട്. ആലപ്പുഴയിലും അമ്പലപ്പുഴയിലും ഫലം എന്താകുമെന്നത് പ്രവചനാതീതമാണ്. തോമസ് ഐസകും ജി സുധാകരനും മത്സര രംഗത്ത് ഇല്ലാത്തത് ഈ രണ്ട് മണ്ഡലങ്ങളിലും യുഡിഎഫിന് വിജയ പ്രതീക്ഷ നല്‍കുന്നു. ചെങ്ങന്നൂരില്‍ ബിജെപി നിര്‍ണായക ഘടകമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.