ശോഭ സുരേന്ദ്രൻ വീണ്ടും പാലക്കാടോ? അഭ്യൂഹങ്ങൾ പരക്കുന്നു... തുറന്ന് പറയാതെ നേതൃത്വം; സന്ദീപ് വാര്യർ തൃശൂരിൽ?
തൃശൂര്‍: ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച പരാതികള്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പ് അവര്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുത്ത പരിപാടിയില്‍ ശോഭ സുരേന്ദ്രന്‍ സാന്നിധ്യമറിയിക്കുകയും ചെയ്തു.
ജാതി വിവാദത്തില്‍ കെ സുരേന്ദ്രനെ തള്ളി ശോഭ സുരേന്ദ്രന്‍; സുധാകരന്റേത് ജാതി അധിക്ഷേപം തന്നെ
പത്ത് മാസത്തിന് ശേഷം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത ശോഭ, തുടര്‍ ദിവസങ്ങളിലും സജീവമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഘട്ടത്തില്‍ ബിജെപിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പോലും ഇടം നേടാതിരുന്ന ശോഭ സുരേന്ദ്രന്‍ ഇപ്പോള്‍അത്തരം ചര്‍ച്ചകളിലും നിറയുകയാണ്. എവിടെ ആയിരിക്കും ശോഭ സുരേന്ദ്രന്‍ മത്സരിക്കുക...? വിശദാംശങ്ങള്‍...
ശോഭയുടെ തട്ടകം
ശോഭ സുരേന്ദ്രന് ഒരു സ്ഥിരം തട്ടകം ഇല്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതിനപ്പുറം, പാര്‍ട്ടി പറയുന്ന മണ്ഡലങ്ങളില്‍ മത്സരിക്കുക എന്നതാണ് അവര്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ചുവന്നിട്ടുള്ള നിലപാട്. വ്യത്യസ്ത മണ്ഡലങ്ങളില്‍ ഏറ്റവും അധികം മത്സരിച്ച ബിജെപിയുടെ മുന്‍നിര നേതാക്കളില്‍ ഒരാള്‍ കൂടി ആയിരിക്കും ശോഭ സുരേന്ദ്രന്‍.
വടക്കാഞ്ചേരിയില്‍ തുടങ്ങി
2004 ല്‍ നടന്ന വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടായിരുന്നു ശോഭ സുരേന്ദ്രന്റെ തുടക്കം. എസി മൊയ്തീനും കെ മുരളീധരനും എതിരെ മത്സരിച്ച് അന്ന് നേടിയത് 10,643 വോട്ടുകള്‍. 6,120 വോട്ടില്‍ നിന്നാണ് ഈ വോട്ട് വര്‍ദ്ധന നേടിയത്.
പൊന്നാനി മുതല്‍ ആറ്റിങ്ങല്‍ വരെ
2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നിന്നാണ് ശോഭ സുരേന്ദ്രന്‍ മത്സരിച്ചത്. കിട്ടിയ വോട്ട് 13,810. 2001 ല്‍ ലഭിച്ചതിന്റെ ഇരട്ടിയില്‍ അധികം! അടുത്ത മത്സരം 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. പുതുക്കാട് നിന്നായിരുന്നു പോരാട്ടം. അതിന് ശേഷം പാലക്കാട് ലോക്‌സഭ മണ്ഡലത്തിലും നിയമസഭ മണ്ഡലത്തിലും ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തിലും ശോഭ സുരേന്ദ്രന്‍ മത്സരിച്ചു.
മികച്ച പോരാട്ടം
2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 1.36 ലക്ഷം വോട്ടുകളാണ് പാലക്കാട് ശോഭ സുരേന്ദ്രന്‍ സ്വന്തമാക്കിയത്. 2009 ല്‍ വെറും 68,804 വോട്ടുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ മൂന്നാമതാക്കി രണ്ടാം സ്ഥാനം നേടിയതും ശോഭ സുരേന്ദ്രന്‍ തന്നെ.
പാലക്കാട് നിന്ന് ആറ്റിങ്ങലിലേക്ക്
പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരുന്നതിനിടെയാണ് ശോഭ സുരേന്ദ്രനെ 2019 ല്‍ ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. ബിജെപിയ്ക്ക് കാര്യമായി ഒരു സ്വാധീനവും ഇല്ലാതിരുന്ന ആറ്റിങ്ങലില്‍ നാട്ടുകാരി പോലും അല്ലാത്ത ശോഭ സുരേന്ദ്രന്‍ സ്വന്തമാക്കിയത് രണ്ടര ലക്ഷത്തോളം വോട്ടുകളാണ്.
കാട്ടക്കടയെന്ന്
സംസ്ഥാന നേതൃത്വത്തിന്റെ അവഗണനയ്‌ക്കെതിരെ പൊരുതി നില്‍ക്കുകയായിരുന്നു ശോഭ സുരേന്ദ്രനെ കാട്ടാക്കട മണ്ഡലത്തില്‍ പരിഗണിച്ചേക്കും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ആറ്റിങ്ങലില്‍ നേടിയ മേല്‍ക്കൈയ്യുടെ പുറത്തായിരുന്നു ഇത്. എന്നാല്‍ തുടര്‍ന്ന് വന്ന വാര്‍ത്തകളില്‍ സാധ്യതാ പട്ടികകളില്‍ പോലും ശോഭ സുരേന്ദ്രന്‍ ഇടം നേടിയിരുന്നില്ല.
റാന്നിയോ കഴക്കൂട്ടമോ
ഇതിനിടെ മറ്റ് ചില വാര്‍ത്തകളും പ്രചരിക്കുന്നുണ്ടായിരുന്നു. റാന്നിയോ കഴക്കൂട്ടമോ കിട്ടിയാല്‍ മാത്രമേ ശോഭ സുരേന്ദ്രന്‍ മത്സരിക്കുകയുള്ളു എന്നതായിരുന്നു അത്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളാണ് ഇത് രണ്ടും. എന്തായാലും ഇത്തരമൊരു ആവശ്യം ഉന്നയിച്ചതായി ശോഭ സുരേന്ദ്രന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തിരിച്ച് പാലക്കാട്ടേക്കോ?
ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത ശോഭ സുരേന്ദ്രനെ പാലക്കാട് മണ്ഡലത്തില്‍ പരിഗണിക്കുന്നുണ്ട് എന്നാണ്. ഒരിക്കല്‍ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തില്‍ നിന്ന് പറിച്ചുനടപ്പെട്ട ആളാണ് ശോഭ സുരേന്ദ്രന്‍ എന്നത് വേറെ കാര്യം. മനോരമയാണ് ഇത്തരമൊരു സാധ്യത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സന്ദീപ് വാര്യരും കെപി ശശികലയും
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ പേരും ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ പേരും ആയിരുന്നു പാലക്കാട് മണ്ഡലത്തില്‍ ഉയര്‍ന്ന് കേട്ടിരുന്നത്. രണ്ട് പേരും പാലക്കാട് ജില്ലക്കാരും ആണ്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ രണ്ട് പേര്‍ക്കും അവിടെ സാധ്യതയില്ലെന്നാണ് സൂചന.
വാര്യര്‍ തൃശൂരിലേക്ക്...?
സന്ദീപ് വാര്യരുടെ പേര് തൃശൂര്‍ മണ്ഡലത്തില്‍ മുമ്പും പരിഗണിക്കപ്പെട്ടിരുന്നു. മനോരമ വാര്‍ത്തയും ഇപ്പോള്‍ അങ്ങനെയാണ് പറയുന്നത്. സുരേഷ് ഗോപിയുടേയും ബി ഗോപാലകൃഷ്ണന്റേയും പേരുകളും തൃശൂര്‍ മണ്ഡലത്തില്‍ പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.