അധികാരത്തിലെത്തിയാൽ ന്യായ് പദ്ധതി: പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ, യുഡിഎഫ് പ്രകടനപത്രിക
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്. ഒരുമ, വികസനം, കരുതൽ എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രകടന പത്രികയെ ജനകീയ പ്രകടന പത്രികയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചിട്ടുള്ളത്.
സാമുദായിക സൌഹാർദ്ദവും സമന്വയവുമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ഒരുമ, നീതി, കരുതൽ, വികസനം, സത്ഭരണം, സമാധാന ജീവിതം, സദ്ഭരണം, അഴിമതി രഹിതം എന്നീ അടിസ്ഥാന തത്വങ്ങളിലൂന്നിയുള്ള പ്രകടന പത്രിയാണ് യുഡിഎഫ് പുറത്തിറക്കിയിട്ടുള്ളത്.

പ്രതിസന്ധിയിൽ
സംസ്ഥാനത്ത് പ്രളയം, കൊറോണ വൈറസ്, എന്നിവ മൂലം തകർച്ച നേരിടുന്ന എല്ലാ വിഭാഗം ജനങ്ങൾക്കും കൂടുതൽ ആനുകൂല്യങ്ങളും സർക്കാരിന്റെ കൈത്താങ്ങും ഉറപ്പാക്കുന്നതിന് വേണ്ടിയാണ് മോർ ഗവൺമെന്റ് എന്ന ആശയം യുഡിഎഫ് പ്രകടനപത്രികയിൽ ആവിഷ്കരിച്ചിട്ടുള്ളത്. കാരുണ്യ കേരളം പദ്ധതിയിലൂടെ അവശതയനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുമെന്നും യുഡിഎഫ് പ്രകടനപത്രികയിൽ പറയുന്നു.

തൊഴിലും വേതനവും
സംസ്ഥാനത്തെ തൊഴിൽ രഹിതരായ യുവാക്കൾക്ക് കാർഷിക, വ്യാവസായിക, സർവീസ് മേഖലകളിൽ ജോലി ലഭിക്കുന്നതിനായി മുതൽ മുടക്ക് ആവശ്യമാണ്. ഈ സാഹചര്യത്തിൽ കൂടുതൽ സംരംഭങ്ങളും വ്യവസായങ്ങളും കൊണ്ടുവരുന്നതിന് വേണ്ടിയുള്ളതാണ് യുഡിഎഫ് പ്രകടന പത്രികയിൽ മുന്നോട്ടുവെക്കുന്ന മോർ ഇൻവെസ്റ്റ്മെന്റ്. കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളിലുൾപ്പെടുന്ന ദളിത്- ആദിവാസി, മത്സ്യതൊഴിലാളികൾ, പരമ്പരാഗത ചെറുകിട, കൈത്തൊഴിൽ മേഖലകൾക്ക് വേണ്ടിയും ഈ പദ്ധതിയുടെ നിശ്ചിത ഭാഗം നീക്കിവെക്കും.

ന്യായ് പദ്ധതി
മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി എംപി മുന്നോട്ട് വെച്ച പദ്ധതിയാണ് ന്യായ്. മിനിമം ഇൻകം ഗ്യാരന്റി സ്കീം എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ ബാങ്ക് അക്കൌണ്ടിൽ മാസം തോറും 6000 രൂപ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതോടെ വർഷത്തിൽ 72,000 രൂപയാണ് ഒരു കുടുംബത്തിന് ലഭിക്കുക. സംസ്ഥാനത്ത് ദാരിദ്ര്യം ഇല്ലാതാക്കാൻ ഈ പദ്ധതിയ്ക്ക് കഴിയുമെന്നാണ് പാർട്ടിയും അവകാശപ്പെടുന്നത്. അതേ സമയം ഈ പദ്ധതി പൂർണ്ണമായ രീതിയിൽ നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയും ചെയ്യും.

ബില്ല് രഹിത ആശുപത്രികൾ
കേരളത്തിലെ ജനങ്ങൾക്ക് സൌജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശുപത്രികൾ സ്ഥാപിക്കുന്നതാണ് ഈ പദ്ധതി. കാരുണ്യ കേരളം പദ്ധതിയ്ക്ക് പുറമേയാണ് ഈ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്.

കർഷകർക്ക് കൈത്താങ്ങ്
കർഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുകൊണ്ടുള്ള സമഗ്ര സഹായ പദ്ധതിയും യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലുണ്ട്. റബ്ബർ കർഷകർക്ക് കിലോയ്ക്ക് 250 രൂപ താങ്ങുവില ഉറപ്പാക്കുന്ന പദ്ധതിയ്ക്ക് പുറമേ തെങ്ങ്, നെല്ല് കർഷകർക്ക് വേണ്ടി വിപുലമായ പദ്ധതികളും നടപ്പിലാക്കും.

തൊഴിലുറപ്പ് പദ്ധതിയ്ക്ക്
രാജ്യത്ത് നടപ്പിലാക്കി വരുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ ദിനങ്ങളും വേതനവും വർധിപ്പിക്കുമെന്നതാണ്. രാജ്യത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടപ്പിസാക്കിയ ഏറ്റവും മഹത്തരമായ പദ്ധതിയാണ് ഇതെന്നും പ്രകടന പത്രികയിൽ പരാമർശിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ സഹായത്തോടെ തന്നെ തൊഴിൽ ദിനങ്ങളും വേതനവും ഉയർത്തുമെന്നും പത്രികയിൽ പറയുന്നു.












Click it and Unblock the Notifications